175 കോടി രൂപ മുടക്കി പ്രത്യേകം രൂപകല്‍പ്പന ചെയ്ത 19 റോള്‍സ് റോയിസ് കള്ളിനന്‍ എസ്‌യുവികൾ ഭാര്യമാർക്കായി വാങ്ങിക്കൂട്ടി രാജാവ്; രാജകുടുംബത്തിലെ മറ്റ് അംഗങ്ങള്‍ക്കും മക്കള്‍ക്കുമായി 120 ബിഎംഡബ്ല്യു കാറുകൾ ഉടൻ എത്തുമെന്ന് റിപ്പോർട്ടുകൾ: രാജ്യം കടുത്ത പട്ടിണിയില്‍ ദുരിത ജീവിതം നയിക്കുമ്പോൾ ആഫ്രിക്കൻ ഭരണാധികാരിയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം
രാജ്യം കടുത്ത പട്ടിണിയില്‍ ദുരിത ജീവിതം നയിക്കുമ്പോൾ 15 ഭാര്യമാര്‍ക്കായി 175 കോടി മുടക്കി രാജാവ് വാങ്ങിയ ആഢംബര കാറുകളുടെ ചിത്രമാണ് ഇന്ന് സോഷ്യല്‍ മീഡിയയിൽ നിറയുന്നത്. രാജ്യം കടുത്ത പട്ടിണിയില്‍ ദുരിത ജീവിതം നയിക്കുമ്പോഴാണ് രാജാവിന്റെ നടപടി. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് സോഷ്യല്‍മീഡിയയിലും മറ്റും ഉയരുന്നത്.
175 കോടി രൂപ മുടക്കി പ്രത്യേകം രൂപകല്‍പ്പന ചെയ്ത 19 റോള്‍സ് റോയിസ് കള്ളിനന്‍ എന്ന എസ്‌യുവികളാണ് രാജാവ് ഭാര്യമാര്‍ക്കായി വാങ്ങി കൂട്ടിയത്. അറുപത്തിമൂന്ന് ശതമാനം ജനങ്ങളും ദാരിദ്ര്യരേഖയ്ക്ക് താഴെ കഴിയുന്ന ആഫ്രിക്കന്‍ രാജ്യമായ എസ്വാറ്റിനിയുടെ ഭരണാധികാരിയായ സ്വാറ്റി മൂന്നാമനാണ് ഈ കാറുകള്‍ വാങ്ങിക്കൂട്ടി വിവാദത്തില്‍പ്പെട്ടത്. ഇതിന് പിന്നാലെ രാജകുടുംബത്തിലെ മറ്റ് അംഗങ്ങള്‍ക്കും മക്കള്‍ക്കുമായി 120 ബിഎംഡബ്ല്യു കാറുകളും ഉടന്‍ എത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. ധൂര്‍ത്തിന്റെ ഈ നേര്‍ചിത്രം പുറത്തുവന്നതോടെയാണ് വിമര്‍ശനങ്ങളും ഉയര്‍ന്നത്. നിലവില്‍ ആഡംബര കാറുകളുടെ വലിയ ശേഖരം തന്നെ സ്വാറ്റി മൂന്നാമന്‍ രാജാവിനുണ്ട്. 20 മെഴ്സിഡീസ് മേബാക്ക് പുള്‍മാന്‍സ്, ഒരു മേബാക്ക് 62, ബിഎംഡബ്ല്യു എക്സ്-6, പ്രൈവറ്റ് ജെറ്റുകള്‍ എന്നിങ്ങനെ നീളുന്നതാണ് അദ്ദേഹത്തിന്റെ വാഹനശേഖരം.
രാജ്യം കൊടിയ ദാരിദ്ര്യത്തെ അഭിമുഖീകരിക്കുമ്പോള്‍ ഭരണാധികാരിയുടെ ധൂര്‍ത്തിനെതിരേ ശക്തമായ പ്രതിഷേധമാണ് എസ്വാറ്റിനിയില്‍ (സ്വാസിലാന്‍ഡ്) പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തുന്നത്. വാഹനം വാങ്ങുമ്പോള്‍ വലിയ ചിലവില്ലെങ്കിലും ഇതിന്റെ പരിപാലനം ചെലവേറിയതാണെന്നാണ് കുറ്റപ്പെടുത്തലുകള്‍. എന്നാല്‍, അദ്ദേഹം വാഹനം വാങ്ങിയതിനെ അനുകൂലിച്ചാണ് എസ്വാറ്റിനി പ്രധാനമന്ത്രി രംഗത്തെത്തിയിരിക്കുന്നത്. റോള്‍സ് റോയിസ്, ബിഎംഡബ്ല്യു വാഹനങ്ങള്‍ വാങ്ങിയത് രാജ്യത്തിന്റെ പോളിസിയുടെ ഭാഗമാണ്. അദ്ദേഹം ഇപ്പോള്‍ ഉപയോഗിക്കുന്ന വാഹനത്തിന് അഞ്ച് വര്‍ഷത്തിലധികം പഴക്കമുണ്ടെന്നുമാണ് മന്ത്രി അഭിപ്രായപ്പെട്ടത്.
ഇതിന് മുമ്പും ആഫ്രിക്കൻ രാജ്യമായ എസ്വാറ്റിനിയുടെ ഭരണാധികാരി സ്വാറ്റി മൂന്നാമന്റെ ചെയ്തികൾ ഞെട്ടിച്ചിരുന്നു. വർഷം തോറും ഓരോ പുതിയ ഭാര്യമാരെ തെരഞ്ഞെടുക്കലാണ് രാജാവിന്റെ ഇഷ്ട വിനോദം. 40,000 യുവതികൾ പങ്കെടുക്കുന്ന ഡാൻസ് ഫെസ്റ്റിവലിൽ നിന്ന് ഇഷ്ടപ്പെടുന്ന യുവതിയെയാണ് ഭാര്യയായി സ്വീകരിക്കുന്നത്. പതിനഞ്ചാമത്തെ ഭാര്യയെ കണ്ടുപിടിക്കാൻ നടത്തിയ ഡാൻസ് ഫെസ്റ്റിവലിൽ പങ്കെടുക്കാനെത്തിയ യുവതികൾ സഞ്ചരിച്ച ട്രക്ക് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് 38 യുവതികൾ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവം ഉണ്ടായിട്ടും ചടങ്ങ് നിർത്താൻ സമ്മതിക്കാതിരുന്ന സംഭവത്തിൽ കടുത്ത വിമർശങ്ങൾ ഉയർന്നിരുന്നു.
https://www.facebook.com/Malayalivartha