മുംബൈ അധോലോകത്തെ കിടുകിടാ വിറപ്പിച്ച ദാവൂദ് ഇബ്രാഹിം ഇപ്പോൾ എവിടെ ..!
ഏറെ ഭയത്തോടെ മാത്രം കേട്ടിരുന്ന പേര് ദാവൂദ് ഇബ്രാഹിം..എന്നാൽ ഇപ്പോൾ ഉയർന്നു വരുന്ന ചോദ്യം , ഈ അധോലോക നായകൻ ജീവിച്ചിരിപ്പുണ്ടോ എന്നാണ് ?ചോദ്യത്തിന് മറുപടി നൽകുവാനായി ദാവൂദിന്റെ അടുത്തകാലത്തൊന്നുമുള്ള ഒരു ശബ്ദരേഖ പോലും നമ്മുടെ രാജ്യത്തെ സുരക്ഷ ഉദ്യോഗസ്ഥരുടെ കൈകളിലില്ല എന്നതും ഞെട്ടിക്കുന്നുണ്ട് . മുംബയ് അധോലോകത്തിലെ പൊലീസുമായും, മാഫിയകളുമായുള്ള ഏറ്റുമുട്ടലുകളിലൂടെയും കുപ്രസിദ്ധമായ ഡി കമ്പനിയുടെ ഡോണായി വിലസിയ ദാവൂദ് ഇബ്രാഹിമിന് കള്ളക്കടത്തിനൊപ്പം തീവ്രവാദികളുമായി പ്രത്യേകിച്ച് പാക് ചാരസംഘടനയുടെ കൈയിലെ പാവയായി തീർന്നതോടെയാണ് കളം മാറേണ്ടി വന്നത് . ഒസാമാ ബിൻ ലാദനുമായി വളരെ അടുപ്പം ദാവൂദ് കാത്തുസൂക്ഷിച്ചിരുന്നു എന്നാണ് കരുതപ്പെടുന്നത്. ലഷ്കർ ത്വയ്യിബ അടക്കം ഇന്ത്യൻ മണ്ണിൽ അശാന്തിയുടെ വിത്തുകൾ വിതക്കുന്ന പല തീവ്രവാദസംഘടനയ്ക്കും വേണ്ട ഫണ്ടുകൾ തരപ്പെടുത്തിയിരുന്നത് ദാവൂദ് ഇബ്രാഹിം ആയിരുന്നു.
പ്രതിരോധവകുപ്പിലെ രഹസ്യകേന്ദ്രങ്ങളിൽ നിന്നുള്ള വിവരപ്രകാരം, ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവൽ, ദാവൂദ് ഇബ്രാഹിമിനായി ഗൾഫിലും, യൂറോപ്പിലുമെല്ലാം കടുത്ത സമ്മർദ്ദങ്ങൾ ചെലുത്തിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ ദാവൂദും സഹോദരൻ അനീസ് ഇബ്രാഹിമും ഒന്നും ഇപ്പോൾ സെൽഫോൺ ഉപയോഗിക്കുന്നില്ലത്ര. ഈ സമ്മർദ്ദങ്ങളെത്തുടർന്ന്, മുംബൈയിലെ ബിസിനസുകാർക്ക് ദാവൂദിന്റെ അടുത്ത അനുയായിയായ ചോട്ടാ ഷക്കീലിൽ നിന്ന് ഇടയ്ക്കിടെ വന്നെത്തുമായിരുന്ന ഭീഷണിക്കോളുകളും കുറഞ്ഞിട്ടുണ്ടത്രെ.
അധികാരികളുടെയുൾപ്പടെയുള്ളവരുടെ പിന്തുണയോടെ അധോലോകം കെട്ടിപ്പടുത്ത ദാവൂദിന് പക്ഷേ മുംബയിൽ രക്തപ്പുഴയൊഴുക്കിയ 1993 ലെ സ്‌ഫോടനത്തിന് ശേഷം രാജ്യം വിടേണ്ടി വന്നു. എന്നാൽ പാക് അധികാരികളുടെ സംരക്ഷണയിൽ കഴിയുമ്പോഴും ഒരൊറ്റ ഫോൺകാളിൽ മുംബയുടെ തെരുവിൽ അശാന്തി നിറയ്ക്കുവാനും, ബിസിനസ് നടത്തുവാനുമുള്ള പ്രാപ്തിയും, ആൾബലവും ദാവൂദിന് സ്വന്തമായുണ്ടായിരുന്നു എന്നതാണ് അത്ഭുതമുണ്ടാക്കുന്നത്.
പാകിസ്ഥാനുമായുള്ള ചർച്ചകളിൽ ഇന്ത്യ എപ്പോഴും കൈമാറാൻ ആവശ്യപ്പെടുന്നവരുടെ കൂട്ടത്തിൽ ഒന്നാം സ്ഥാനം മറ്റാർക്കും ദാവൂദ് വിട്ടുകൊടുത്തിരുന്നില്ല . ഇന്ത്യയുടെ ആവശ്യത്തെ കൈമലർത്തി അങ്ങനെയൊരാൾ തങ്ങളുടെ നാട്ടിലില്ല എന്ന മറുപടിയാണ് പാകിസ്ഥാൻ തുടർന്ന് പോയിരുന്നത്. അതേ സമയം ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം കൃത്യമായി ദാവൂദ് പാകിസ്ഥാനിൽ താമസിക്കുന്ന ഇടം സഹിതമുള്ള വിവരങ്ങൾ കൈമാറിക്കൊണ്ടിരുന്നു.
ദാവൂദ് ഉപയോഗിക്കുന്ന ഫോൺ നമ്പരടക്കമുള്ള വിവരങ്ങളും ശേഖരിച്ചിരുന്നു. ഇത്തരത്തിൽ ലഭിച്ച നമ്പരിൽ നിന്നുമുള്ള ദാവൂദിന്റെ സംഭാഷണമാണ് പൊലീസ് മൂന്ന് വർഷങ്ങൾക്ക് മുൻപ് കൃത്യമായി പറഞ്ഞാൽ 2016 നവംബറിൽ ചോർത്തിയെടുത്തത്. ഈ സംഭാഷണത്തിനുള്ള പ്രത്യേകതയെന്തെന്നാൽ ഇതിനു ശേഷം ദാവൂദിന്റെതായി ഒരു സംഭാഷണം ഇന്ത്യയിലെ ഒരു അന്വേഷണ ഏജൻസിക്കും ടാപ്പ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. അന്വേഷിക്കാൻ തക്ക വിവരങ്ങളൊന്നും ദാവൂദിന്റെ ആ സംഭാഷണത്തിലുണ്ടായിരുന്നില്ല. മദ്യലഹരിയിലാണ് നാക്കു കുഴഞ്ഞ അവസ്ഥയിൽ ദാവൂദ് സംസാരിച്ചിരുന്നതെന്നാണ് പുറത്തുവന്ന വിവരം. എന്നാൽ അസുഖ ബാധിതനായ അവസ്ഥയിലെ സംഭാഷണമാണ് അതെന്നും വാദങ്ങളുണ്ടായിരുന്നു.
എന്നാൽ ദാവൂദ് ഇപ്പോഴും പാകിസ്ഥാനിലെ കറാച്ചിയിൽ കഴിയുന്നതായിട്ടാണ് സുരക്ഷ ഏജൻസികൾ നൽകുന്ന വിവരം. ഹൃദ്രോഗമടക്കമുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങളുടെ പിടിയിലാണ് ഒരുകാലത്ത് മുംബയ് അടക്കിവാണ ഡോണെന്നും റിപ്പോർട്ടുകളുണ്ട്.
https://www.facebook.com/Malayalivartha