ഒമാനിൽ എച്ച്.ഐ.വി ബാധിതരുടെ എണ്ണത്തില്‍ വര്‍ധന; ഞെട്ടലോടെ പ്രവാസികൾ
ഒമാനില്‍ എച്ച്.ഐ.വി ബാധിതരുടെ എണ്ണം അഞ്ചു ശതമാനത്തിലധികം വര്‍ധിച്ചതായി നാഷനല്‍ സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 2017നെ അപേക്ഷിച്ച് 2018ല്‍ 5.2 ശതമാനം എയ്ഡ്സ് രോഗികളുടെ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. മൊത്തം 2,927 കേസുകള്‍ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 1,866 പേര് 25നും 49നും ഇടയില്‍ പ്രായമുള്ളവരാണ്.
നാലുവയസ്സുവരെയുള്ള എച്ച്.ഐ.വി ബാധിതര്‍ 69 പേരാണെങ്കില്‍ അഞ്ചുമുതല്‍ 14 വയസ്സ് വരെയുള്ള രോഗികള്‍ 120 എണ്ണമുണ്ട്. 15 മുതല്‍ 24 വയസ്സ് വരെയുള്ളവരില്‍ 543 പേര്‍ക്കും 25 മുതല്‍ 49 വയസ്സുവരെയുള്ളവരില്‍ 1866 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 50 വയസ്സിനു മുകളിലുള്ള 329 പേരാണ് എച്ച്.ഐ.വി ബാധിച്ച് ചികിത്സയില്‍ കഴിയുന്നതെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
എയ്ഡ്സ് രോഗി എന്ന് കേള്‍ക്കുമ്ബോള്‍ത്തന്നെ നമ്മുടെ മനസില്‍ പലവിധ ചിന്തകള്‍ വരാറുണ്ട്. എന്നാല്‍ ആളുകള്‍ ധരിച്ച് വച്ചിരിക്കുന്ന പല കാര്യങ്ങളും യാഥാര്‍ത്ഥ്യങ്ങളുമായി ഒരു ബന്ധവുമില്ലാത്തതാണ്.ഹ്യുമന്‍ ഇമ്മ്യൂണോ ഡെഫിഷ്യന്‍സി വൈറസ് എന്ന പേരുള്ള ഒരു വൈറസ് മൂലം ഉണ്ടാകുന്ന രോഗമാണ് എയ്ഡ്സ്. എച്ച്.ഐ.വി അണുബാധ മൂലം ഉണ്ടാകുന്ന ഈ രോഗം പകരുന്നത് ലൈംഗിക ബന്ധങ്ങളിലൂടെയും രോഗം ബാധിച്ച ആളുടെ രക്തം സ്വീകരിക്കുന്നതിലൂടെയും ഗര്‍ഭിണിയായ സ്ത്രീയില്‍ നിന്ന് കുഞ്ഞിലേക്കുമാണ്.
കൃത്യമായി അണുവിമുക്തമാക്കാത്ത സിറിഞ്ചുകളിലൂടെയുള്ള കുത്തിവയ്പുകളും അപൂര്‍വം അവസരങ്ങളില്‍ രോഗം പകര്‍ത്താറുണ്ട്. ശരീരത്തിനകത്തേക്ക് കയറുന്ന വൈറസ് ക്രമേണ ശരീരത്തിന്റെ പ്രതിരോധശേഷിയെ നശിപ്പിക്കുന്നു. ശ്വേതാണുക്കളിലെ ഒരു വിഭാഗമായ സിഡി 4 കോശങ്ങളുടെ അളവ് ശരീരത്തില്‍ കുറഞ്ഞുവരും. ഇങ്ങനെ പ്രതിരോധശേഷി കുറഞ്ഞുപോകുന്ന മുറയ്ക്ക് പുതിയ അണുബാധകള്‍ ശരീരത്തിലുണ്ടാവുകയും രോഗിയുടെ നില വഷളാവുകയും ചെയ്യുന്നു. ഇന്ത്യയില്‍ കൂടുതല്‍ രോഗികളും കീഴടങ്ങുന്നത് ക്ഷയരോഗത്തിലാണ്. അപൂര്‍വമായി ഫംഗസ് അണുബാധകളും കാണുന്നു.
അസുഖം ബാധിച്ചയാള്‍ക്ക് വിട്ടുമാറാത്ത പനി, വിശപ്പ് കുറവ്, ശരീരഭാരം കുറയുക, വിട്ടുമാറാത്ത വയറിളക്കം എന്നിവയാണ് സാധാരണ ലക്ഷണങ്ങള്‍. എന്നാല്‍ ചില ആളുകള്‍ക്ക് ഈ രോഗം മൂര്‍ച്ഛിക്കുന്നതുവരെ പ്രത്യേക ലക്ഷണങ്ങളൊന്നും തന്നെ കാണാറുമില്ല. ചില പ്രത്യേകതരം അണുബാധകള്‍ കൊണ്ടുണ്ടാകുന്ന മസ്തിഷ്ക ജ്വരം, ശ്വാസകോശങ്ങളിലെ അണുബാധകള്‍, ഉദരസംബന്ധമായ രോഗങ്ങള്‍ എന്നിവയും ഇത്തരം രോഗികളില്‍ കാണാറുണ്ട്.
ഈ രോഗം കൃത്യമായ രോഗനിര്‍ണയ പരിശോധനയായ എലിസ ടെസ്റ്റിലൂടെ നേരത്തേ കണ്ടുപിടിക്കാവുന്നതാണ്. ഇതാകട്ടെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായി തന്നെ ചെയ്യാവുന്നതാണ്. ഇങ്ങനെ രോഗനിര്‍ണയം ചെയ്യപ്പെട്ട രോഗിയെ കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കി രോഗത്തിന്റെ തീവ്രത കണ്ടുപിടിക്കാം. മറ്റ് അണുബാധകളെ അപേക്ഷിച്ച് എച്ച്.ഐ.വി ബാധ ഉള്ളയാള്‍ ആയുഷ്കാലം മുഴുവനും മരുന്ന് കഴിക്കണം. മുന്‍കാലങ്ങളെ അപേക്ഷിച്ച് രോഗി കഴിക്കേണ്ട ഗുളികകളുടെ എണ്ണം വളരെ കുറവാണ്.
ഒന്നോ രണ്ടോ ഗുളികയേ ഒരുദിവസം രോഗി കഴിക്കേണ്ടതുള്ളൂ. എന്നാല്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം കൃത്യമായി മരുന്നു കഴിക്കുക എന്നത് രോഗത്തെ പിടിച്ചുനിറുത്താന്‍ വളരെ അന്ത്യന്താപേക്ഷിതമാണ്. ഇങ്ങനെ കൃത്യമായി മരുന്ന് കഴിക്കുന്ന ഒരു രോഗി സാധാരണ ഒരു മനുഷ്യന്റെ ശരാശരി ആയുസ് വരെ ജീവിക്കും എന്ന് പഠനങ്ങള്‍ പറയുന്നു.
ഈ രോഗമുള്ള ഒരാളുടെ കൂടെ താമസിക്കുന്നതിലൂടെയോ, ഭക്ഷണം ഒരുമിച്ച് കഴിക്കുന്നതിലൂടെയോ അസുഖം പകരുന്നതല്ല. എന്നാല്‍ രോഗി ഉപയോഗിച്ച ഷേവിംഗ് ബ്ളേഡുകള്‍, ബ്രഷുകള്‍ എന്നിവ മറ്റാരും ഉപയോഗിക്കരുത്. അസുഖം ഇല്ലാത്ത ജീവിത പങ്കാളിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്ബോള്‍ ഗര്‍ഭനിരോധന ഉറകള്‍ ധരിക്കേണ്ടതാണ്. അറിയേണ്ട ഒരു വസ്തുത ഗര്‍ഭിണിയായ സ്ത്രീ കൃത്യമായി മരുന്നു കഴിച്ചാല്‍ കുഞ്ഞിന് ഈ വൈറസ് ബാധ വരാനുള്ള സാദ്ധ്യത വളരെ കുറവാണ്.
എച്ച്.ഐ.വി ബാധയുള്ള രോഗിയെ പൊതുസമൂഹത്തില്‍ നിന്ന് മാറ്റിനിറുത്തുന്നത് രോഗികള്‍ക്കും കുടുംബത്തിനും തീരാദുഃഖമാണ് നല്‍കുന്നത്. ഒരു ബെഞ്ചിലിരുന്ന് പഠിക്കുന്നതിലൂടെയോ ഒരു വാഹനത്തില്‍ യാത്ര ചെയ്തതിലൂടെയോ ഈ അസുഖം പകരുകയില്ല. സാധാരണ ഒരു പൗരന്റെ എല്ലാ അവകാശങ്ങളും രോഗം ബാധിച്ച മനുഷ്യര്‍ക്കും ഉണ്ട് എന്ന് തിരിച്ചറിയണം.
https://www.facebook.com/Malayalivartha