പീഡന പരാതി... യുഎഇയിൽ ഇനി പുരുഷനുംപരാതിപ്പെടാം; നിയമങ്ങളിൽ ഭേദഗതി

രാജ്യത്ത് സ്ത്രീക്കും പുരുഷനും തുല്യനീതി ഉറപ്പാക്കി യുഎഇയിൽ പീഡന നിയമം ഭേദഗതി ചെയ്തു. ലൈംഗിക പീഡനത്തിനെതിരെ പുരുഷനും ഇനി പൊലീസിൽ പരാതിപ്പെടാം. നിലവിൽ ലൈംഗിക പീഡന കേസുകളിൽ സ്ത്രീകൾ മാത്രമാണ് ഇരകളെന്ന അവസ്ഥയ്ക്കാണ് ഇതോടെ മാറ്റം വന്നത്. പുതിയ നിയമ ഭേദഗതി അനുസരിച്ചു പുരുഷനും ലൈംഗിക പീഡനത്തിന്റെ ഇരയാകാമെന്നും ഇവർക്ക് നീതി തേടാമെന്നും നിഷ്കർഷിക്കുന്നു. നിയമലംഘകർക്ക് കടുത്ത ശിക്ഷയാണു വ്യവസ്ഥ ചെയ്യുന്നത്. നിലവിലെ നിയമം അനുസരിച്ച് 1 വർഷത്തിൽ കുറയാത്ത തടവോ 10,000 ദിർഹം പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും.
നേരത്തെ പൊതുസ്ഥലത്തു വച്ച് നടക്കുന്ന സംഭവമാണു പീഡനത്തിന്റെ പരിധിയിൽ വരുന്നത്. എന്നാൽ പുതിയ നിയമം അനുസരിച്ച് സ്ഥലമോ സമയമോ നോക്കാതെ എല്ലാത്തരം ലൈംഗിക പീഡനത്തിനെതിരെയും നിയമനടപടി സ്വീകരിക്കും. ആംഗ്യം കൊണ്ടോ വാക്കുകൾ കൊണ്ടോ സ്പർശനം കൊണ്ടോ സ്നേഹം നടിച്ചോ പീഡിപ്പിക്കുന്നതും കുറ്റകരമാണ്. നിയമലംഘകർ സ്ത്രീയോ പുരുഷനോ ആരുമാകട്ടെ നിയമം അനുശാസിക്കുന്ന ശിക്ഷ ഉറപ്പാക്കും. സംഘം ചേർന്നോ ആയുധം കാട്ടി ഭീഷണിപ്പെടുത്തിയോ ബലപ്രയോഗത്തിലൂടെയോ ഉള്ള ലൈംഗിക പീഡനത്തിന് ഇരട്ടി ശിക്ഷയാണ് വിഭാവനം ചെയ്തിരിക്കുന്നത്. പ്രതികൾക്ക് 2 വർഷം തടവോ 50,000 ദിർഹം പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും.പുതിയ നിയമം അനുസരിച്ച് പീഡനത്തിന് ഇരയാകുന്ന പുരുഷന്മാർക്കും നിയമ പരിരക്ഷ കിട്ടുമെന്ന് യുഎഇയിലെ അമൽ ഹമീസ് അഡ്വക്കറ്റ്സിലെ മുതിർന്ന അഭിഭാഷകൻ അഡ്വ. അബ്ദുൽ അസീസ് പറഞ്ഞു.
എന്നാൽ എത്ര പുരുഷന്മാർ പീഡനം റിപ്പോർട്ട് ചെയ്യാൻ രംഗത്തുവരും എന്ന് കണ്ടറിയണം. യുഎഇ പീനൽകോഡ് 359 പ്രകാരം വനിതകളായിരുന്നു ലൈംഗിക ഇര. പുരുഷന്മാർ ഇരകളാണെങ്കിൽ തന്നെ വകുപ്പില്ലാത്തതിനാൽ കേസ് എടുക്കാനാകുമായിരുന്നില്ല. പുതിയ നിയമഭേദഗതിയിലൂടെ പുരുഷനെതിരെയുള്ള ലൈംഗിക പീഡനം ഉൾപ്പെടുത്തി തുല്യനീതി ഉറപ്പാക്കി. ലൈംഗിക പീഡനകേസുകളിൽ 1 വർഷം തടവും 10,000 ദിർഹം പിഴയുമാണ് രാജ്യത്തെ ശിക്ഷ. സംഘം ചേർന്നോ ബലപ്രയോഗത്തിലോ പീഡിപ്പിച്ചാൽ – തടവ് 2 വർഷം പിഴ 50,000 ദിർഹവും ആയിരിക്കും.
https://www.facebook.com/Malayalivartha























