സോഹെയ് ഉപഗ്രഹ വിക്ഷേപണകേന്ദ്രത്തിൽനിന്ന് സുപ്രധാന പരീക്ഷണം നടത്തിയ ഉത്തരകൊറിയയ്ക്ക് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്; കിങ് ജോങ് ഉന്നിന് നഷ്ടപ്പെടാൻ ഏറെ...
സോഹെയ് ഉപഗ്രഹ വിക്ഷേപണകേന്ദ്രത്തിൽനിന്ന് സുപ്രധാന പരീക്ഷണം നടത്തിയ ഉത്തരകൊറിയയ്ക്ക് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കിങ് ജോങ് മിടുക്കനാണ് അയാൾക്കു നഷ്ടപ്പെടാൻ ഒരുപാട് ഉണ്ട്. ശത്രുപക്ഷത്ത് നിൽക്കാനാണ് അയാൾ ആഗ്രഹിക്കുന്നതെങ്കിൽ അമേരിക്കയുമായുള്ള നല്ല ബന്ധം അയാൾക്കു ഉപേക്ഷിക്കേണ്ടി വരുമെന്ന് ട്രംപ് താക്കീത് നൽകി. മിസൈൽ പരീക്ഷണങ്ങൾ നിർത്തിവയ്ക്കുന്നതിന്റെ കാലാവധി സിസംബർ 31 നാണ് അവസാനിക്കുന്നതെങ്കിലും ഉത്തര കൊറിയയ്ക്കെതിരെ ഏർപ്പെടുത്തിയ ഉപരോധം യുഎസ് ഇപ്പോഴും തുടരുന്നതിൽ ഉത്തരകൊറിയയ്ക്കു കടുത്ത അമർഷം ഉണ്ട്.
കഴിഞ്ഞ ഫെബ്രുവരിയിൽ ഹനോയിയിൽ ഇരുനേതാക്കളും പങ്കെടുത്ത ഉച്ചകോടി പരാജയപ്പെട്ടതിനെ തുടർന്നു പ്രശ്നപരിഹാരത്തിനു ഇരുരാജ്യങ്ങളിൽ നിന്ന് ശ്രമമുണ്ടായില്ല. എകപക്ഷീയമായ നിലപാടുകളുമായി യുഎസ് ചർച്ചയ്ക്കായി വരേണ്ടതില്ലെന്നായിരുന്നു കിങ് ജോങ് ഉന്നിന്റെ നിലപാട്. ഉത്തര കൊറിയയുടെ ഔദ്യോഗിക ഏജന്‍സിയായ കെസിഎന്‍എയാണ് സുപ്രധാന പരീക്ഷണത്തെക്കുറിച്ച് റിപ്പോർട്ട് പുറത്ത് വിട്ടത്. എന്നാൽ എന്ത് പരീക്ഷണമാണെന്ന് വ്യക്തമാക്കിയിട്ടില്ല. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷണമോ ഉപഗ്രഹ വിക്ഷേപണത്തിനുള്ള പരീക്ഷണമോ ആണെന്നാണ് നിരീക്ഷകർ കരുതുന്നത്.
ഏറെ പ്രാധാന്യമുള്ള പരീക്ഷണമാണ് നടന്നതെന്നും വിജയകരമായിരുന്നുവെന്നും ഉത്തരകൊറിയ ആവകാശപ്പെടുന്നു. ആസന്നഭാവിയിൽ ഇത് ഉത്തരകൊറിയയുടെ തന്ത്രപ്രധാനമേഖലകളിൽ മാറ്റങ്ങളുണ്ടാക്കുമെന്ന് അക്കാദമി ഓഫ് നാഷണൽ ഡിഫൻസ് സയൻസ് പ്രസ്താവനയിൽ പറഞ്ഞു. ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ കഴിഞ്ഞദിവസം പീക്തു മലനിരകളിൽ കുതിരസവാരി നടത്തിയിരുന്നു. സുപ്രധാനമായ തീരുമാനങ്ങളോ നടപടികളോ പ്രഖ്യാപനങ്ങളോ ഉണ്ടാവുന്നതിന് മുമ്പാണ് രാഷ്ട്രത്തലവൻ വെള്ളക്കുതിരപ്പുറത്തേറി ഇത്തരത്തിൽ പർവതനിരകളിൽ സവാരി നടത്താറുള്ളത്. ഒക്ടോബറിലും കിം ഇത്തരത്തിൽ യാത്രനടത്തിയിരുന്നു. ഇതിനുപിന്നാലെ അമേരിക്കയ്ക്ക് വലിയൊരു ക്രിസ്മസ് സമ്മാനം ഉടൻ വരുന്നുണ്ടെന്ന് മുന്നറിയിപ്പും നൽകുകയുണ്ടായി. യു.എസുമായുള്ള ആണവ ചർച്ച പുനരാരംഭിക്കാനുള്ള സാധ്യതയാണ് പുതിയ പരീക്ഷണത്തിലൂടെ ഉത്തരകൊറിയ തള്ളിയത്.
https://www.facebook.com/Malayalivartha