അനധികൃതമായി ജോലി ചെയ്തുവരികയായിരുന്ന 43 പ്രവാസികളെ അറസ്റ്റ് ചെയ്തു... ആശങ്കയോടെ പ്രവാസലോകം
അനധികൃതമായി മസ്കത്തിൽ ജോലി ചെയ്തുവരികയായിരുന്ന 43 പ്രവാസികളെ മാന്‍പവര്‍ മന്ത്രാലയം അധികൃതര്‍ അറസ്റ്റ് ചെയ്തു. മവാവീഹ് സെന്‍ട്രല്‍ ഫ്രൂട്സ് ആന്റ് വെജിറ്റബിള്‍സ് മാര്‍ക്കറ്റില്‍ ചൊവ്വാഴ്ച നടത്തിയ പരിശോധനയിലാണ് ഉദ്യോഗസ്ഥര്‍ അനധികൃത തൊഴിലാളികളെ പിടികൂടിയത്. മസ്‍കത്ത് ഗവര്‍ണറേറ്റിലെ സംയുക്ത പരിശോധനാ സംഘം നടത്തിവരുന്ന ഇന്‍സ്‍പെക്ഷന്‍ കാമ്പയിനിന്റെ ഭാഗമായിരുന്നു പരിശോധനയെന്ന് മാന്‍പവര്‍ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന് 43 പേരെയും അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ നിയമ പ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായും അധികൃതര്‍ അറിയിച്ചു.
നേരത്തെ ഒമാനില്‍ അനധികൃതമായി ജോലി ചെയ്തതിന്റെ പേരില്‍ 20 പ്രവാസികളെ അറസ്റ്റ് ചെയ്തിരുന്നു. മസ്‌ക്കറ്റ് ഗവര്‍ണറേറ്റില്‍ ചൊവ്വാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് അനധികൃതമായി ജോലി ചെയ്തവര്‍ ഉള്‍പ്പെടെയുള്ള നിയമലംഘകരെ പിടികൂടിയതെന്ന് മാന്‍പവര്‍ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.
റസ്റ്റോറന്റുകളിലും കഫേകളിലും അനധികൃതമായി ജോലി ചെയ്തിരുന്നവര്‍, മസ്‍കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് സ്വകാര്യ കാറുകളില്‍ യാത്രക്കാരെ കയറ്റിയ ഡ്രൈവര്‍മാര്‍ തുടങ്ങിയവരും പിടിയിലായവരില്‍ ഉള്‍പ്പെടുന്നുവെന്നും ഇവര്‍ക്കെതിരെ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായും അധികൃതര്‍ അറിയിച്ചു.
അനധികൃത മാര്‍ഗങ്ങളിലൂടെ നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികളെ പിടികൂടാന്‍ ഒമാന്‍ ഭരണകൂടം നിരീക്ഷണം കര്‍ശനമാക്കിയിരുന്നു . കുഴല്‍പണം ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങളിലൂടെ രാജ്യത്തുനിന്ന് വന്‍തോതില്‍ പണമയക്കപ്പെടുന്നുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. ഇതിന് തടയിടുന്നതിനായി ഒമാന്‍ സെന്‍ട്രല്‍ ബാങ്കിന്റെ സഹായത്തോടെ മാനപവര്‍ മന്ത്രാലയം പ്രത്യേക സമിതിക്ക് രൂപം നല്‍കി.
ഒമാനില്‍ തന്നെയുള്ള സുഹൃത്തുക്കളോ ബന്ധുക്കളോ വഴി പണം നല്‍കുകയും നാട്ടിലുള്ള മറ്റ് വ്യക്തികള്‍ ഇവരുടെ പേരില്‍ പണം വീട്ടിലെത്തിക്കുകയും ചെയ്യുകയാണെന്ന് ഒമാന്‍ മാന്‍പവര്‍ മന്ത്രാലയം ലേബര്‍ വെല്‍ഫെയര്‍ ഡയറക്ടര്‍ ജനറല്‍ സലിം അല്‍ ബാദി ആരോപിച്ചു. നിയമവിരുദ്ധമായ ഇത്തരം പ്രവൃത്തികള്‍ കണ്ടെത്താന്‍ പ്രയാസമാണ്. എന്നാല്‍ ഒമാന്‍ കേന്ദ്രബാങ്ക് ഇക്കാര്യത്തില്‍ സവിശേഷ ശ്രദ്ധ പുലര്‍ത്തുകയാണെന്നും ഇത്തരക്കാരെ കണ്ടെത്താന്‍ പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം ഒമാനിലെ ഔദ്യോഗിക ടെലിവിഷന്‍ ചാനലായ ഒമാന്‍ ടി.വിക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha