ബിസിനസ്സ് പങ്കാളിയാകാം എന്ന് വാഗ്ദാനം; മലയാളിക്ക് പണി കൊടുത്തത് മലയാളി തന്നെ... ഒടുവിൽ മലയാളിക്ക് സംഭവിച്ചത്; ഞെട്ടൽ മാറാതെ പ്രവാസികൾ
ബിസിനസ് സംരംഭത്തിൽ പങ്കാളിയാക്കാമെന്നു വാഗ്ദാനം ചെയ്ത് തൃശൂർ സ്വദേശിയിൽ നിന്ന് കണ്ണൂർ സ്വദേശി അഞ്ച് ലക്ഷം ദിർഹം കൈക്കലാക്കി. ഈ സമ്പാദ്യം തിരികെ ലഭിക്കാൻ നെട്ടോട്ടമോടിയ തൃശൂർ സ്വദേശി ഷാജഹാന് ഒടുവിൽ ദുബായ് കോടതിയിൽ നിന്ന് അനുകൂല വിധി. നഷ്ടപരിഹാരമടക്കം 5,75,000 ദിർഹം (ഒരുകോടി പത്തു ലക്ഷം ഇന്ത്യൻ രൂപ) തിരികെ നൽകാനാണ് ദുബായ് കോടതി വിധിച്ചത്.
തന്റെ സമ്പാദ്യം മുഴുവനും ഉപയോഗിച്ചാണ് ഷാജഹാൻ മൂന്നു വർഷം മുമ്പ് കണ്ണൂർ സ്വദേശിയുടെ ബിസിനസ്സ് സംരംഭത്തിൽ 40 % നിക്ഷേപം നടത്തിയത്. എന്നാൽ ആറുമാസം കഴിഞ്ഞിട്ടും ബിസിനസ്സിൽ പേര് ചേർക്കാത്തതിനാലും ലാഭവിഹിതം നൽകാത്തതിനാലും ഒരുപാടുതവണ സ്ഥാപനവുമായി ബന്ധപ്പെട്ടെങ്കിലും യാതൊരു പ്രതികരണവും ഉണ്ടായില്ലത്രെ. തുടർന്ന് കോടതിയിൽ കേസ് ഫയൽ ചെയ്യുകയായിരുന്നു.
എതിർകക്ഷി പണം നൽകാനില്ലെന്ന് വാദിക്കുകയും ഷാജഹാൻ പാട്ണർഷിപ്പിന് കരാറാക്കിയിരുന്ന പണം പൂർണമായി നൽകിയില്ലെന്നും അതിനാലാണ് ബിസിനസ്സ് തുടങ്ങാൻ വൈകിയതെന്നും അവർ വാദിച്ചു. ഷാജഹാന്റെ പാട്ണർഷിപ് മൂല്യം 8,00000 ദിർഹമാണെന്നും എന്നാൽ 5,00000 ദിർഹം മാത്രമാണ് നൽകിയതെന്നുമായിരുന്നു വ്യക്തമാക്കിയത്. തുടർന്ന് കമ്പനിക്ക് നഷ്ടങ്ങൾ സംഭവിച്ചു എന്നും ആയതിനാൽ ഷാജഹാന്റെ 5,00000 ദിർഹം തിരികെ നൽകാൻ കഴിയില്ല എന്നും പറഞ്ഞു ഷാജഹാനെ പ്രതിസന്ധിയിലാക്കാനും എതിർ കക്ഷി ശ്രമം നടത്തി. എന്നാൽ, പ്രതിയുടെ സ്ഥാപനം അധികൃതർ മുന്നോട്ടുവച്ച വാദങ്ങൾക്ക് വ്യക്തമായ രേഖകളോ തെളിവുകളോ ഹാജരാക്കാൻ കഴിഞ്ഞിരുന്നില്ല. വാദങ്ങൾക്കും അപ്പീലുകൾക്കും ശേഷം തെളിവുകൾ വിലയിരുത്തി കോടതി ഷാജഹാന് അനുകൂലമായി വിധിക്കുകയായിരുന്നു.
ഷാർജയിലും ദുബായിലും ഓഫീസുകളുള്ള അലി ഇബ്രാഹിം ലീഗൽ കൺസൾട്ടൻസി മുഖേനയായിരുന്നു ഇൗ വിധി സമ്പാദിച്ചത്. സാമൂഹിക പ്രവർത്തകൻ സലാം പാപ്പിനിശ്ശേരി വേണ്ട സഹായ സഹകരണങ്ങൾ ചെയ്തു. പാട്ണർഷിപ് വ്യവസ്ഥയിൽ ബിസിനസ്സ് നടത്തുന്നവർ പൂർണ വ്യക്തതയോടുകൂടി ധാരണയുണ്ടാക്കിയാൽ മാത്രമേ ഭാവിയിൽ പ്രശ്നം ഉണ്ടായാൽ സിവിൽ, ക്രിമിനൽ കേസ് നടത്തി നഷ്ടപ്പെട്ട തുക കരസ്ഥമാക്കാൻ കഴിയുകയുള്ളൂ എന്നു സലാം പാപ്പിനിശ്ശേരി പറഞ്ഞു.
https://www.facebook.com/Malayalivartha