യു.എ.ഇയില്‍ കനത്തമഴ; ഇത് വരെ റിപ്പോർട്ട് ചെയ്തത് 154 അപകടങ്ങള്‍; നിലയ്ക്കാത്ത മഴക്ക് പിന്നിലെ കാരണം ഇത്...
യു.എ.ഇയില്‍ ഇന്നലെ രാത്രി മുതല്‍ പെയ്ത കനത്തമഴ ജനജീവിതത്തെ ബാധിച്ചു. ദുബൈക്കും ഷാര്‍ജക്കുമിടയില്‍ മണിക്കൂറുകള്‍ നീണ്ട ഗതാഗത കുരുക്കിന് മഴ കാരണമായി. ദുബൈയില്‍ പല റോഡുകളും ടണലും ഏറെ നേരം അടച്ചിടേണ്ടി വന്നു. ചൊവ്വാഴ്ച രാത്രി പെയ്ത മഴയിലെ വെള്ളകെട്ട് രാവിലെ ഓഫിസിലേക്ക് പുറപ്പട്ടവര്‍ക്ക് പ്രയാസമായി. ഷാര്‍ജക്കും ദുബൈക്കുമിടയിലെ മിക്ക റോഡുകളും ഗതാഗതകുരുക്കില്‍ വീര്‍പ്പുമുട്ടി. മണിക്കൂറുകള്‍ വൈകിയാണ് പലരും ലക്ഷ്യസ്ഥാനത്ത് എത്തിയത്. മോശം കാലാവസ്ഥ കണക്കിലെടുത്ത് ദുബൈ പല സ്കൂളുകളും നേരത്തേ അധ്യയനം അവസാനിപ്പിച്ച് കുട്ടികളെ വീട്ടിലേക്ക് തിരിച്ചയച്ചു.
കനത്ത മഴയെ തുടർന്ന് ദുബൈയില്‍ മാത്രം പത്ത് മണിക്കൂറിനുള്ളില്‍ 154 വാഹനാപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ദുബൈ വിമാനത്താവളത്തിന് സമീപത്തെ മറാക്കിഷ് ടണല്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് അടച്ചിടേണ്ടി വന്നു. മഴ വിമാനഗതാഗതത്തെ ബാധിച്ചേക്കുമെന്ന് അറിയിപ്പുണ്ടായിരുന്നുവെങ്കിലും ചില വിമാനങ്ങളെ മാത്രമാണ് ബാധിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍, വിമാനത്താളവത്തില്‍ സമയത്തിന് എത്താന്‍ കഴിയാതെ നിരവധി യാത്രക്കാര്‍ വലഞ്ഞു.
മഴ നിലച്ചെങ്കിലും റോഡുകളിലും റൗണ്ടെ ബൗട്ടുകളിലും വെള്ളക്കെട്ടുകൾ കാരണം ഗതാഗത തടസ്സം തുടരുന്നു. മഴവെള്ളം കയറി എൻജിൻ കേടായതു കാരണം വാഹനങ്ങൾ റോഡരികുകളിൽ കുടുങ്ങിക്കിടക്കുന്ന കാഴ്ച പലയിടത്തും കാണാം. അടുത്ത ദിവസങ്ങളിൽ യുഎഇയിൽ പരക്കെ അസ്ഥിരകാലാവസ്ഥ തുടരുമെന്ന് പ്രിൻസിപ്പൽ മെറ്റിരിയോളജിക്കൽ ഡാറ്റാ അനാലിസിറ്റ് അസിഫ് ഷാ പറഞ്ഞു. പൊതുവെ ഭാഗികമായി മേഘാവൃതമാകുമെങ്കിലും മഴയ്ക്കു സാധ്യത കുറവാണ്. ഉയർന്ന താപനിലയിൽ ക്രമാതീതമായ കുറവുണ്ടാകും. ബുധൻ മുതൽ വെള്ളിയാഴ്ച്ച വരെ രാത്രികാലങ്ങളിൽ ചിലയിടങ്ങളിൽ മൂടൽമഞ്ഞു ഉണ്ടാവാനും സാധ്യത ഉണ്ട്
അടുത്ത രണ്ടു ദിവസം തീരപ്രദേശങ്ങളിലും മറ്റു പ്രാന്തപ്രദേശങ്ങളിലും പകൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 18 മുതൽ 40 കിലോ മീറ്റർ വരെ ഉയരുമെന്നതിനാൽ ജാഗ്രത പാലിക്കണം. ചിലസമയങ്ങളിൽ കടൽ പ്രക്ഷുബ്ധമാവാൻ സാധ്യത ഉണ്ട്. പടിഞ്ഞാറൻ പ്രവിശ്യയിൽ നിന്ന് വരുന്ന ന്യൂനമർദ്ദവുമായി ബന്ധപ്പെട്ട് അറേബ്യൻ ഗൾഫ് മേഖലയിൽ രൂപം കൊള്ളുന്ന ഉപരിതല ന്യൂനമർദ്ദം ആണ് ഈ അസ്ഥിരകാലാവസ്ഥ നീണ്ടു നിൽക്കാൻ കാരണമെന്നും അറിയിച്ചു.
ഷാർജ നാഷനൽ പെയിന്റിനടുത്ത് കൽബ റോഡിലെ വെള്ളക്കെട്ട്. ചിത്രം: അശോക് നായർ പുല്ലാട്. വരുന്ന ആഴ്ചയിൽ തിങ്കൾ മുതൽ ബുധൻ വരെ ദുബായിയുടെ പ്രാന്തപ്രദേശങ്ങളിലും ചില വടക്കൻ എമിറേറ്റുകളിലും ശരാശരിയിൽ താഴെ മഴ ലഭിക്കുവാൻ സാധ്യതയുണ്ട്. അടുത്ത ആഴ്ചകളിലും രാജ്യത്ത് പരക്കെ മഴക്കു സാധ്യത കാണുന്നുവെന്നും അസിഫ് ഷാ പറഞ്ഞു.
അസ്ഥിര കാലാവസ്ഥയിൽ ഡ്രൈവിങ്ങിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നു പൊലീസ് അറിയിച്ചിട്ടുണ്ട് .
അശ്രദ്ധമായി വാഹനമോടിച്ചാൽ 2,000 ദിർഹം പിഴയും 23 ബ്ലാക് പോയിന്റുമാണ് ശിക്ഷ. വാഹനം 60 ദിവസത്തേക്കു പിടിച്ചെടുക്കുകയും ചെയ്യും. വാദികൾ, മലയോരങ്ങൾ എന്നിവിടങ്ങളിൽ നിന്നു പൊതുജനങ്ങൾ വിട്ടുനിൽക്കണമെന്ന് അൽഐൻ മുനിസിപ്പാലിറ്റി അറിയിച്ചു. മഴയുമായി ബന്ധപ്പെട്ട അപകടങ്ങൾ സംഭവിച്ചാൽ ഉടൻ അറിയിക്കണം. ഫോൺ: 993.
മഴയത്തു വാഹനമോടിച്ച് ഓഫിസിലേക്കു പോകുമ്പോൾ ഒട്ടും പരിഭ്രമിക്കരുത്. വൈകുമെന്നുണ്ടെങ്കിൽ ഓഫിസിൽ വിവരം അറിയിക്കുക. മഴ ശക്തമാകുകയാണെങ്കിൽ ഏതെങ്കിലും സർവീസ് സ്റ്റേഷനിലോ മറ്റേതെങ്കിലും സുരക്ഷിത മേഖലയിലോ വാഹനം നിർത്തണം. മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗത്തിൽ പോകുന്നതാണ് സുരക്ഷിതം. അത്യാവശ്യ ഘട്ടത്തിലല്ലാതെ ലെയ്ൻ മാറാതിരിക്കുക.
റേഡിയോ, പാതകളിലെ ഇലക്ട്രോണിക് ബോർഡുകൾ എന്നിവയിലൂടെയുള്ള നിർദേശങ്ങൾ ശ്രദ്ധിക്കണം. മോശം കാലാവസ്ഥയെന്നു കരുതി ഹൈ ബീം ലൈറ്റുകൾ ഉപയോഗിക്കരുത്. മൂടൽമഞ്ഞോ മഴയോ ഉള്ളപ്പോൾ വാഹനങ്ങളുടെ ഹസാർഡ് ലൈറ്റ് ഇടരുത്. അടിയന്തര സാഹചര്യങ്ങളിൽ മാത്രം ഉപയോഗിക്കേണ്ടതാണിത്.
https://www.facebook.com/Malayalivartha