കിഴക്കൻ കാറ്റ് ശക്തി പ്രാപിക്കുന്നു... മഴ ശക്തമാകാൻ സാധ്യത! ജാഗ്രതയോടെ പ്രവാസികൾ....
വാരാന്ത്യത്തിലും കാറ്റും മഴയും തുടരുമെന്നു കാലാവസ്ഥാ വകുപ്പ്. കിഴക്കൻ കാറ്റ് ഇന്ന് ശക്തമാകും. കാറ്റിന് അകമ്പടിയായി മഴയുമുണ്ടാകും. ചിലയിടങ്ങളിൽ ശക്തമായ ഇടിമിന്നലോടു കൂടിയ മഴയും പെയ്യും. ഞായറാഴ്ച മുതൽ ചൊവ്വാഴ്ച വരെ കനത്ത മഴ ലഭിക്കും. ഇടിമിന്നലോടു കൂടിയ മഴ സമയങ്ങളിൽ തിരമാല എട്ട് അടി ഉയരത്തിലെത്തും. കനത്ത കാറ്റിനെ തുടർന്ന് ദൂരക്കാഴ്ച കുറയും. മഴയ്ക്കൊപ്പം ആലിപ്പഴം വീഴാനുള്ള സാധ്യതയുമുണ്ട്.
വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പുലർത്തേണ്ടതാണ്. വാഹനത്തിന്റെ വൈപ്പറുകൾ പ്രവർത്തന ക്ഷമമാണെന്നും വിൻഡ് ഷീൽഡുകളും റിയർ വിൻഡോയും വൃത്തിയുള്ളതാണെന്നും ഉറപ്പാക്കണം മഴയുള്ളപ്പോൾ റോഡിൽ നനവുള്ളതിനാൽ വാഹനം ഓടിക്കുമ്പോൾ ജാഗ്രത വേണം. മുൻപിലെ വെള്ളക്കെട്ടിൽ അകപ്പെടാതെ വാഹനം ഓടിക്കണം. വെള്ളക്കെട്ടിൽ പരീക്ഷണത്തിന് മുതിരരുത്. വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കരുത്.
∙ വാഹനം ഓടിക്കുമ്പോൾ വേഗത കുറയ്ക്കാനായി പെട്ടെന്ന് ബ്രേക്കിൽ ചവിട്ടരുത്. വാഹനത്തെ നിയന്ത്രിക്കുന്ന സ്റ്റിയറിങ് വീൽ, ഗാസ് പെഡൽ, ബ്രേക്ക് എന്നിവ വളരെ സാവധാനത്തിൽ മാത്രമേ ഉപയോഗിക്കാവൂ. അമിത വേഗവും ഓവർടേക്കിങും വേണ്ട. മഴയുള്ളപ്പോൾ ഹസാഡ് ലൈറ്റുകൾ ഉപയോഗിക്കരുത്. മുൻപിലുള്ള വാഹനവുമായി സാധാരണയുള്ളതിനേക്കാൾ കൂടുതൽ സുരക്ഷിത അകലം പാലിക്കണം.
അതേസമയം അസ്ഥിര കാലാവസ്ഥ തുടരുന്ന യുഎഇയിൽ മൂടൽമഞ്ഞിനു സാധ്യതയെന്നു മുന്നറിയിപ്പ്. വടക്കൻ എമിറേറ്റുകളിൽ ഇന്ന് ഉച്ചയ്ക്കു ശേഷം മഴ പെയ്തേക്കാം. തീരമേഖലകളിലും മലമ്പ്രദേശങ്ങളിലും കാറ്റ് ശക്തമാകുമെന്നും കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. കടൽ പ്രക്ഷുബ്ധമാണ്. ഏതാനും ദിവസം കൂടി അസ്ഥിര കാലാവസ്ഥ തുടരും. മൂടൽമഞ്ഞ് കണക്കിലെടുത്ത് ഡ്രൈവർമാർ ജാഗ്രത പുലർത്തണമെന്ന് പൊലീസ് നിർദേശിച്ചു. ഒമാനിൽ പലയിടങ്ങളിലും ഇന്നലെ നേരിയ തോതിൽ മഴ പെയ്തു.
മൂടല്‍മഞ്ഞ് ദൂരക്കാഴ്ചകള്‍ മറയ്ക്കുന്നതിനാല്‍ വേഗത്തില്‍ മാത്രമല്ല, പാര്‍ക്കിങ്ങിലും ശ്രദ്ധവേണം. റോഡരികില്‍ നിര്‍ത്താതെ മാറ്റി പാര്‍ക്ക് ചെയ്യണം. പിന്നില്‍ വരുന്ന വാഹനങ്ങള്‍ ഇടിക്കാതിരിക്കാനാണ് ഈ മുന്‍കരുതല്‍. ലോങ് ബീം ഒഴിവാക്കി ലോ ബീം ലൈറ്റുകള്‍ ഉപയോഗിക്കണം. ഹസാർഡ് ലൈറ്റ് ഇടരുത്. അടിയന്തര സാഹചര്യങ്ങളിൽ മാത്രം ഉപയോഗിക്കേണ്ടതാണിത്.
∙ മുന്നിലുള്ള വാഹനത്തിൽ നിന്നു നിശ്ചിത അകലം പാലിച്ച് കുറഞ്ഞ വേഗത്തില്‍ ഡ്രൈവ് ചെയ്യണം. വാഹനങ്ങളുടെ എല്ലാഭാഗത്തെയും ഗ്ലാസ് നിർബന്ധമായും തുടച്ചു വൃത്തിയാക്കിയിരിക്കണം. ടയറുകളിൽ മതിയായ അളവിൽ കാറ്റുണ്ടെന്ന് ഉറപ്പാക്കണം. അതേസമയം ദുബായ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ ഇന്നലെ പുലർച്ചെ അഞ്ചരയോടെ വാഹനങ്ങൾ കൂട്ടിയിടിച്ച് 2 പേർ മരിച്ചു. 4 പേർക്കു ഗുരുതര പരുക്കേറ്റു. ഇവർ ഏതു രാജ്യക്കാരാണെന്ന് അറിയിവാട്ടില്ല. നിർത്തിയിട്ടിരുന്ന ട്രക്കിനു പിന്നിൽ പിക്കപ്പ് വാൻ ഇടിച്ചായിരുന്നു അപകടമെന്നു ട്രാഫിക് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ സെയിഫ് മുഹൈർ അൽ മസ്റൂയി പറഞ്ഞു.
കനത്ത മഴയെ തുടർന്ന് ദുബൈയില്‍ മാത്രം പത്ത് മണിക്കൂറിനുള്ളില്‍ 154 വാഹനാപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ദുബൈ വിമാനത്താവളത്തിന് സമീപത്തെ മറാക്കിഷ് ടണല്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് അടച്ചിടേണ്ടി വന്നു. മഴ വിമാനഗതാഗതത്തെ ബാധിച്ചേക്കുമെന്ന് അറിയിപ്പുണ്ടായിരുന്നുവെങ്കിലും ചില വിമാനങ്ങളെ മാത്രമാണ് ബാധിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍, വിമാനത്താളവത്തില്‍ സമയത്തിന് എത്താന്‍ കഴിയാതെ നിരവധി യാത്രക്കാര്‍ വലഞ്ഞു.
മഴ നിലച്ചെങ്കിലും റോഡുകളിലും റൗണ്ടെ ബൗട്ടുകളിലും വെള്ളക്കെട്ടുകൾ കാരണം ഗതാഗത തടസ്സം തുടരുന്നു. മഴവെള്ളം കയറി എൻജിൻ കേടായതു കാരണം വാഹനങ്ങൾ റോഡരികുകളിൽ കുടുങ്ങിക്കിടക്കുന്ന കാഴ്ച പലയിടത്തും കാണാം. അടുത്ത ദിവസങ്ങളിൽ യുഎഇയിൽ പരക്കെ അസ്ഥിരകാലാവസ്ഥ തുടരുമെന്ന് പ്രിൻസിപ്പൽ മെറ്റിരിയോളജിക്കൽ ഡാറ്റാ അനാലിസിറ്റ് അസിഫ് ഷാ പറഞ്ഞു. പൊതുവെ ഭാഗികമായി മേഘാവൃതമാകുമെങ്കിലും മഴയ്ക്കു സാധ്യത കുറവാണ്. ഉയർന്ന താപനിലയിൽ ക്രമാതീതമായ കുറവുണ്ടാകും. ബുധൻ മുതൽ വെള്ളിയാഴ്ച്ച വരെ രാത്രികാലങ്ങളിൽ ചിലയിടങ്ങളിൽ മൂടൽമഞ്ഞു ഉണ്ടാവാനും സാധ്യത ഉണ്ട്.
അടുത്ത രണ്ടു ദിവസം തീരപ്രദേശങ്ങളിലും മറ്റു പ്രാന്തപ്രദേശങ്ങളിലും പകൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 18 മുതൽ 40 കിലോ മീറ്റർ വരെ ഉയരുമെന്നതിനാൽ ജാഗ്രത പാലിക്കണം. ചിലസമയങ്ങളിൽ കടൽ പ്രക്ഷുബ്ധമാവാൻ സാധ്യത ഉണ്ട്. പടിഞ്ഞാറൻ പ്രവിശ്യയിൽ നിന്ന് വരുന്ന ന്യൂനമർദ്ദവുമായി ബന്ധപ്പെട്ട് അറേബ്യൻ ഗൾഫ് മേഖലയിൽ രൂപം കൊള്ളുന്ന ഉപരിതല ന്യൂനമർദ്ദം ആണ് ഈ അസ്ഥിരകാലാവസ്ഥ നീണ്ടു നിൽക്കാൻ കാരണമെന്നും അറിയിച്ചു.
https://www.facebook.com/Malayalivartha