അമേരിക്കൻ ഉപരോധത്തിൽ ചൈന വിറയ്‌ക്കുന്നു; ഹുയിഷോ പ്രേത നഗരമാകുന്നു; സാംസങ് ഫാക്ടറിയും പൂട്ടി ഇന്ത്യയിലേക്ക്
അമേരിക്കയും ചൈനയും തമ്മിലാരംഭിച്ച വ്യാപാര യുദ്ധം ഒരു ലോക വ്യാപാര യുദ്ധമായി പരിണമിച്ചിരിക്കുകയാണ്. മാര്‍ച്ച് മാസത്തില്‍ ചൈനയില്‍ നിന്നുള്ള സ്റ്റീല്‍, അലുമിനിയം ഉല്‍പ്പന്നങ്ങള്‍ക്കു മേല്‍ ട്രംപ് ഭരണകൂടം വര്‍ധിച്ച ഇറക്കുമതി ചുങ്കം ചുമത്തിയതിനെ തുടര്‍ന്നാണ് വ്യാപാരയുദ്ധത്തിന്റെ ഈ എഡിഷന്‍ പൊട്ടിപ്പുറപ്പെട്ടത്.
ലോക വ്യാപാരം കൂടുതല്‍ സുഗമവും സംതുലിതവും സുതാര്യവുമാക്കുന്നതിനായി ഗാട്ടിന്റെ സ്ഥാനത്ത് 1995 ജനുവരി മുതല്‍ പ്രവര്‍ത്തനമാരംഭിച്ച ലോക വ്യാപാര സംഘനടയെ (ഡബ്ല്യുടിഒ) നോക്കുകുത്തിയാക്കി കൊണ്ടാണ് ഉല്‍പ്പാദക ഭീമന്‍മാരായ അമേരിക്കയും ചൈനയും വ്യാപാര രംഗത്ത് കൂടുതല്‍ സംരക്ഷണ ഭിത്തികള്‍ നിര്‍മിച്ചിരിക്കുന്നത്.
ഇറക്കുമതി തീരുവ കൂട്ടിയും കയറ്റുമതി ആനുകൂല്യങ്ങള്‍ അനിയന്ത്രിതമായി നല്‍കിയും ലോക വ്യാപാരത്തിന്റെ കളിനിയമങ്ങള്‍ ലംഘിക്കുന്നതില്‍ അമേരിക്കയും ചൈനയും അസാമാന്യമായ വഴക്കമാണ് കാണിച്ച് വരുന്നത്.
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇഞ്ചോടിഞ്ചാണ് വ്യാപാര യുദ്ധത്തില്‍ മുന്നേറുന്നത്. ഉരുളക്കുപ്പേരി പോലെയാണ് രണ്ട് രാജ്യങ്ങളുടെയും നീക്കങ്ങളും. വ്യാപാരയുദ്ധം സാമ്പത്തിക യുദ്ധത്തിനും അത് വഴി ഭൗമ രാഷ്ട്രീയ യുദ്ധത്തിനും കാരണമായേക്കാം. ട്രംപിനെ സംബന്ധിച്ചിടത്തോളം ചൈനാ വിരുദ്ധ വികാരം ആളിക്കത്തിച്ച് ആഭ്യന്തര രാഷ്ട്രീയത്തില്‍ കയ്യടി വാങ്ങുകയാണ് ഒരേയൊരു ലക്ഷ്യം; ഏതൊരു മാര്‍ഗത്തിലൂടെയും.
ചൈന എന്ന വലിയൊരു കമ്പോളം അയല്‍വക്കത്ത് തുറന്ന് കിട്ടി എന്നതാണ് ഇന്ത്യക്കുണ്ടായ മെച്ചം. സ്വതന്ത്ര വ്യാപാര ഉടമ്പടികളില്‍ അന്തര്‍ദേശീയ രംഗത്ത് സജീവമായി നില്‍ക്കുന്ന, ചൈന നേതൃത്വം നല്‍കുന്ന ആര്‍സിഇപിയില്‍ ഇന്ത്യ അംഗമാണ്. വലിയ തടസ്സങ്ങളില്ലാതെയാണ് ഇന്ത്യന്‍ കാര്‍ഷികോല്‍പ്പന്നങ്ങളായ സോയാബീന്‍, ചോളം തുടങ്ങിയവക്ക് ചൈനീസ് വിപണി ഇപ്പോള്‍ തുറന്ന് കിട്ടിയിരിക്കുന്നത്.
. ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ നിര്‍മ്മാണ കമ്പനിയായ സാംസംഗ് ഹുയിഷോ നഗരത്തില്‍ നിന്ന് പിന്‍വാങ്ങിയതോടെയാണ് ചൈന കനത്ത തിരിച്ചടി നേരിട്ടത്.
ചൈനയിലെ അവസാന സാംസങ് ഫോണ്‍ ഉല്‍പാദന കേന്ദ്രവും നിര്‍ത്തലാക്കി. വര്‍ധിച്ചു വരുന്ന തൊഴില്‍ ചെലവും സാമ്ബത്തിക മാന്ദ്യവുമാണ് ഫാക്ടറികള്‍ അടച്ചു പൂട്ടാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട് . കഴിഞ്ഞ വര്‍ഷവും ചൈനയില്‍ സാംസങ് ഫാക്ടറി ഉത്പാദനം നിര്‍ത്തിവച്ചിരുന്നു . ആപ്പിള്‍ മാത്രമാണ് ഇപ്പോള്‍ ചൈനയില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന കമ്ബനി.
അതിവേഗം വളരുന്ന ആഭ്യന്തര ബ്രാന്‍ഡുകളായ ഹ്യുവായ്, ഷവോമി എന്നീ ബ്രാന്‍ഡുകളുടെ വളര്‍ച്ചയും ഉല്‍പാദനം കുറയാന്‍ കാരണമായി. ചൈനയിലെ ഉപഭോക്താക്കള്‍ കൂടുതലായി വാങ്ങുന്നത് ആഭ്യന്തര ബ്രാന്‍ഡുകളാണ്.ചൈനയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ച് ഇന്ത്യ ,വിയറ്റ്‌നാം എന്നീ രാജ്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സാംസങിന്റെ തീരുമാനം.
അമേരിക്കയുമായി നിലനില്‍ക്കുന്ന വ്യാപാര യുദ്ധം കാരണം ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള വിപണികളില്‍ തിരിച്ചടി നേരിടുമോ എന്ന ഭയമാണ് സാംസംഗിന്റെ പിന്മാറ്റത്തിന് കാരണം. ആഗോള തലത്തിലുള്ള സപ്ലൈ ചെയിനില്‍ നിന്ന് ചൈനയുടെ സ്ഥാനത്തിന് കോട്ടം തട്ടുന്നതിന്റെ പ്രതിഫലനമാണിതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഹുയിഷോയിലുള്ള ഫാക്ടറികള്‍ അടച്ചു പൂട്ടിയപ്പോള്‍ ഇന്ത്യയും വിയറ്റ്‌നാമുമാണ് സാംസംഗ് തങ്ങളുടെ വിപണിക്കായി തെരഞ്ഞെടുത്തിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഡല്‍ഹിക്കടുത്ത് നോയിഡയില്‍ ലോകത്തെ ഏറ്റവും വലിയ മൊബൈല്‍ ഫാക്ടറി സാംസംഗ് നിര്‍മ്മിച്ചത്. പ്രതിവര്‍ഷം ഇവിടെ നിന്നും 68 മില്യണ്‍ മൊബൈല്‍ ഫോണുകളാണ് സാംസംഗ് ഉത്പ്പാദിപ്പിക്കുന്നത്. 2020ല്‍ ഇത് 120 മില്യണ്‍ ആക്കി ഉയര്‍ത്താനാണ് സാംസംഗ് ലക്ഷ്യമിടുന്നത്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യാപാരക്കമ്മി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷമാണ് ചൈനയുമായി വ്യാപാര യുദ്ധം ആരംഭിച്ചത്. വ്യാപാരയുദ്ധം അവസാനിപ്പിക്കാന്‍ ഇരു രാജ്യങ്ങളും പലതവണ ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ ഫലം കാണാതിരുന്നതോടെ ചൈനയുടെ ഉത്പ്പാദനത്തെ തകര്‍ത്തുകളഞ്ഞ ഈ പോരാട്ടം ചൈനയില്‍ സാമ്പത്തിക മാന്ദ്യവും കയറ്റുമതിയില്‍ കുറവുണ്ടാക്കുകയും മാത്രമാണ് ചെയ്തത്.
ഹുയിഷോ നഗരത്തിലെ ഫാക്ടറിയില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ നിര്‍ബന്ധിതരായ നിരവധി ജീവനക്കാര്‍ തങ്ങള്‍ മറ്റു വഴികളില്ലാത്തതിനാലാണ് നഗരം വിട്ടു പോകുന്നതെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി അവര്‍ക്ക് നല്‍കിയ സ്മാര്‍ട്ട്‌ഫോണുകളുടെയും വാച്ചുകളുടെയും ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചാണ് ജീവനക്കാര്‍ ദുഖമറിയിച്ചത്. സാംസംഗ് ഫാക്ടറി പ്രവര്‍ത്തിച്ചിരുന്ന സ്ഥലം ഏറ്റെടുക്കാന്‍ സന്നദ്ധരായി ആരും മുന്‍പോട്ട് വരാത്തതിനാല്‍ പ്രദേശത്തുള്ള 60 ശതമാനം ബിസിനസും ഇതിനോടകം അടച്ചുപൂട്ടിക്കഴിഞ്ഞു. വരും ആഴ്ചകളില്‍ കൂടുതല്‍ കടകളും മറ്റും അടച്ചു പൂട്ടുമെന്നാണ് റിപ്പോര്‍ട്ട്.
1992 ഓഗസ്റ്റിലാണ് സാംസംഗ് ഹുയിഷോയില്‍ ഫാക്ടറി ആരംഭിച്ചത്. 2011ല്‍ സാംസംഗിന്റെ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന ലോകത്ത് ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ഹുയിഷോയില്‍ നിന്ന് 70.14 ദശലക്ഷം മൊബൈല്‍ ഫോണുകളും ടിയാന്‍ജിനില്‍ നിന്ന് 55.64 ദശലക്ഷം മൊബൈല്‍ ഫോണുകളും നിര്‍മ്മിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്തിരുന്നു.
ഹുയിഷോയില്‍ സാംസംഗ് പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ കൂടുതലും സാംസംഗിലെ ജീവനക്കാരായതിനാല്‍ വിറ്റുവരവ് 60,000-70,000 യുവാന്‍ (8500-9900 യുഎസ് ഡോളര്‍) ആയിരുന്നു. എന്നാല്‍ കമ്പനി ഹുയിഷോയില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചതോടെ പ്രതിദിനം വിറ്റുവരവ് 100 യുവാനായി കുറഞ്ഞെന്നാണ് കച്ചവടക്കാര്‍ വ്യക്തമാക്കുന്നത്.
സാധാരണ രാജ്യങ്ങൾ തമ്മിൽ തർക്കമുണ്ടാകുമ്പോൾ അവർ ലോക വ്യാപാര സംഘടനയെയാണ് പ്രശ്നപരിഹാരങ്ങൾക്കായി സമീപിക്കുക. എന്നാൽ, ഇപ്പോഴത്തെ വ്യാപാര യുദ്ധത്തിൽ ക്രിയാത്മകമായി ഇടപെടാൻ കഴിയാതെ ഒരു നോക്കുകുത്തിയായി മാറിയിരിക്കുകയാണ് ലോക വ്യാപാര സംഘടന.
https://www.facebook.com/Malayalivartha