വിദേശികളായ ഉംറ തീർത്ഥാടകർക്ക് ആരോഗ്യ ഇൻഷൂറൻസ്; മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാം....
സൗദിയിലെത്തുന്ന വിദേശികളായ ഉംറ തീര്‍ത്ഥാടകര്‍ക്ക് സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി പ്രാബല്യത്തിലായി. ഹജ്ജ് ഉംറ മന്ത്രാലയം, തവുനിയ ഇന്‍ഷൂറന്‍സ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ആരോഗ്യ സേവനങ്ങൾക്ക് പുറമെ വിമാനത്താവളങ്ങളിൽ നേരിടേണ്ടി വരുന്ന വിവിധ യാത്ര പ്രശ്നങ്ങൾക്കും ഇൻഷൂറൻസ് ആനുകൂല്യം ലഭിക്കും. തീര്‍ത്ഥാടകര്‍ സൗദിയിലെത്തുന്നത് മുതല്‍ രാജ്യം വിടുന്നത് വരെയുള്ള കാലത്തേക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.
ആരോഗ്യ സേവനങ്ങള്‍ക്ക് പുറമെ നിരവധി ആനുകൂല്യങ്ങളും പദ്ധതിവഴി ലഭിക്കും. ഒരു മാസത്തെ പോളിസിക്ക് 189 റിയാലാണ് ഓരോ തീർത്ഥാടകനും ഇതിനായി അടക്കേണ്ടത്. ഇത് വഴി ഒരു ലക്ഷം റിയാല്‍ വരെയുള്ള ചികിത്സാ സേവനങ്ങൾ ലഭിക്കും, കൂടാതെ അടിയന്തിര ഘട്ടങ്ങളിലും, ദുരന്തങ്ങളിലും, തീർത്ഥാടകരുടെ യാത്രക്കിടെയുണ്ടാകുന്ന അടിയന്തിര ആരോഗ്യ പ്രശ്നങ്ങൾക്കും ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കും. മാത്രവുമല്ല വിമാനം വൈകുന്നതിന് 500 റിയാല്‍ വരെയും, യാത്ര റദ്ധാക്കിയാല്‍ 5000 റിയാല്‍ വരെയും, തീര്‍ത്ഥാടകന്‍ മരണപ്പെട്ടാല്‍ മൃതശരീരം നാട്ടിലേക്ക് തിരിച്ചയക്കാന്‍ 10,000 റിയാല്‍ വരെയും അപകടമരണത്തിന് ഒരു ലക്ഷം റിയാല്‍ വരെയും നഷ്ടപരിഹാരം ലഭിക്കുന്നതാണ് പദ്ധതി.
കൂടാതെ എയർപോർട്ടുകളിൽ ദീർഘനേരം കാത്തിരിക്കേണ്ടതിനും, ബാഗേജ് നഷ്ടപ്പെടുന്നതിനും ഇൻഷൂറൻസ് പരിരക്ഷ ലഭിക്കും. ഒരുമാസം കാലവധിയുള്ള പോളിസി ആവശ്യമെങ്കിൽ ദീര്‍ഘിപ്പിക്കുവാനും സൗകര്യമുണ്ട്. വിവിധ ഭാഷകളില്‍ മുഴുസമയവും പ്രവര്‍ത്തിക്കുന്ന കോൾ സെൻ്ററുകളും, സേവന കേന്ദ്രങ്ങളും സഹായത്തിനുണ്ടാകും. സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ളതോ, ആരോഗ്യ ഇൻഷുറൻസ് കൗൺസിലിന്റെ അംഗീകാരമുള്ളതോ ആയ ആശുപത്രികളിലും, ക്ലിനിക്കുകളിലും, സ്വകാര്യ ആശുപത്രികളിലും പാസ് പോർട്ട് ഹാജരാക്കി തീർത്ഥാടകർക്ക് ഇൻഷൂറൻസ് ആനുകൂല്യം നേടാവുന്നതാണ്.
ഉംറ തീര്‍ത്ഥാടകര്‍ക്ക് വിസ നേരിട്ട് വാങ്ങാനാവുന്ന പദ്ധതി സൗദി ഹജ്ജ്-ഉംറ മന്ത്രാലയമ നേരത്തെ ആവിഷ്കരിച്ചിരുന്നു. സൗദി കോണ്‍സുലേറ്റിനെയോ ഏജന്റുമാരെയോ മറ്റ് ഇടനിലക്കാരെയോ സമീപിക്കാതെ അപേക്ഷകര്‍ക്ക് ഓണ്‍ലൈന്‍ വഴി നേരിട്ടായിരിക്കും വിസ നല്‍കുക. സൗദി വിഷന്‍ 2030ന്റെ ഭാഗമായി ഹജ്ജ്-ഉംറ തീര്‍ത്ഥാടകരുടെ എണ്ണം വര്‍ഷത്തില്‍ 30 ദശലക്ഷമായി ഉയര്‍ത്തുക എന്ന ലക്ഷ്യം കണക്കിലെടുത്താണ് തീര്‍ത്ഥാടകര്‍ക്ക് ഉംറ വിസ നേരിട്ട് നല്‍കുന്ന പദ്ധതി നടപ്പാക്കുന്നത്.
തീര്‍ത്ഥാടകരുടെ ബുദ്ധിമുട്ട് ഒഴിവാക്കാനും നടപടികള്‍ ലഘൂകരിക്കാനും പുതിയ സംവിധാനത്തിലൂടെ കഴിയുമെന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നത്. തുടക്കത്തില്‍ പ്രത്യേക വിമാനങ്ങളില്‍ വരുന്നവര്‍ക്കും പിന്നീട് മറ്റ് എല്ലാ അപേക്ഷകര്‍ക്കും ഈ സൗകര്യം ഉപയോഗിക്കാനാവും.
https://www.facebook.com/Malayalivartha