ഇമ്രാന് വീണ്ടും പണികിട്ടി; പാക്കിസ്ഥാനിൽ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ രൂക്ഷ വിമർശനവുമായി യുഎന്നിലെ സ്റ്റാറ്റസ് ഓഫ് വുമൺ കമ്മിഷൻ (സിഎസ്ഡബ്ല്യു
പാക്കിസ്ഥാനിൽ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ രൂക്ഷ വിമർശനവുമായി യുഎന്നിലെ സ്റ്റാറ്റസ് ഓഫ് വുമൺ കമ്മിഷൻ (സിഎസ്ഡബ്ല്യു) രംഗത്ത്. പാകിസ്ഥാനിലെ ഇമ്രാന്‍ ഖാന്‍റെ നേതൃത്വത്തിലുള്ള തെഹ്‍രീക് ഇ ഇന്‍സാഫ് സര്‍ക്കാര്‍ മത ന്യൂനപക്ഷങ്ങളോട് കടുത്ത വിവേചനമാണ് പുലര്‍ത്തുന്നതെന്ന് ഐക്യരാഷ്ട്രസഭയുടെ സ്ത്രീകളുടെ പദവിക്കായുള്ള കമ്മീഷന്‍ കുറ്റപ്പെടുത്തി.
വിവേചനപരമായ നിയമനിർമാണത്തിലൂടെ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾക്കുള്ള ജനങ്ങളിലെ ‘തീവ്രമായ മാനസികാവസ്ഥ’ യെ സർക്കാർ പ്രോത്സാഹിപ്പിക്കുകയാണെന്നാണ് ആരോപണം. കമ്മിഷന്റെ 47 പേജുള്ള റിപ്പോർട്ടിലാണ് സർക്കാരിന് നേരെയുള്ള വിമർശനം.
മത ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുന്ന തീവ്രവാദികള്‍ക്ക് പാക് സര്‍ക്കാര്‍ പിന്തുണ നല്‍കുകയാണെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. പാകിസ്ഥാനിലെ മത സ്വാതന്ത്ര്യം ഭീഷണിയിലാണെന്ന് 47 പേജുകളുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
ദൈവനിന്ദ നിയമം കൂടുതല്‍ രാഷ്ട്രീയവത്കരിക്കുകയും ആയുധവത്‍കരിക്കുകയും ചെയ്യുകയാണ്. അഹമദീയ വിഭാഗത്തിനെതിരായ നിയമം മതന്യൂനപക്ഷത്തെ ദ്രോഹിക്കാന്‍ മാത്രമല്ല, രാഷ്ട്രീയ നേട്ടത്തിനായും ഉപയോഗിക്കുകയാണ്. പാകിസ്ഥാനിലെ ഹിന്ദു, ക്രിസ്ത്യന്‍ സമുദായങ്ങള്‍ കടുത്ത പീഡനമാണ് നേരിടുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഈ മത വിഭാഗങ്ങളിലെ സ്ത്രീകളും കുട്ടികളുമാണ് ഏറ്റവുമധികം പീഡനത്തിനിരയാകുന്നത്.
വര്‍ഷം തോറും നിരവധിയാളുകളെയാണ് തട്ടിക്കൊണ്ടുപോയി മതം മാറ്റത്തിന് വിധേയരാക്കുന്നത്. ന്യൂനപക്ഷ മതത്തില്‍ പെട്ട സ്ത്രീകളെ തട്ടിക്കൊണ്ടുപോയി മുസ്ലിം പുരുഷന്‍മാരെക്കൊണ്ട് വിവാഹം ചെയ്യിക്കുന്നതും പതിവാണ്. ഇങ്ങനെ തട്ടിക്കൊണ്ടുപോകപ്പെടുന്നവര്‍ക്ക് പിന്നീടൊരിക്കലും സ്വന്തം കുടുംബങ്ങളിലേക്ക് മടങ്ങിയെത്താന്‍ കഴിയാറില്ല എന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
പോലീസ് ഒരു നടപടിയും സ്വീകരിക്കാത്തതും തട്ടിക്കൊണ്ടുപോകലുകള്‍ വര്‍ധിക്കാന്‍ കാരണമാകുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പോലീസും കോടതിയും സര്‍ക്കാരുമെല്ലാം ഇത്തരം ക്രമിനലുകളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.
ഇസ്ലാമിനെ വിര്‍ശിക്കുന്നവരെല്ലാം കുറ്റവാളിയാണെന്ന് പറയുന്ന ദൈവനിന്ദാ നിയമത്തെ കമ്മീഷന്‍ രൂക്ഷമായി വിമര്‍ശിച്ചു. മതന്യൂനപക്ഷങ്ങള്‍ക്കെതിരെ ഈ നിയമം പലപ്പോഴു ദുരുപയോഗം ചെയ്യുന്നുണ്ട്. സമൂഹത്തിലെ സൗഹാര്‍ദ അന്തരീക്ഷം തകര്‍ക്കുന്നതാണ് ഈ നിയമം. കൂടാതെ ഇത് ഭീകരവാദത്തെ വളര്‍ത്തുകയും ചെയ്യുന്നു. നിയമത്തിന്‍റെ ബലത്തില്‍ പലപ്പോഴും ആള്‍ക്കൂട്ട ആക്രമണങ്ങളുമുണ്ടാകുന്നു.
ക്രിസ്ത്യന്‍, ഹിന്ദു വിഭാഗങ്ങളിലെയും സ്ത്രീകളെയും പെണ്‍കുട്ടികളെയും തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്യുന്നത് സിന്ധ്, പഞ്ചാബ് പ്രവിശ്യകളില്‍ പതിവാണ്. 18 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളെയാണ് കൂടുതലായി തട്ടിക്കൊണ്ടുപോകുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളാണ് പലപ്പോഴും ഇരകളാകുന്നത്.
വര്‍ഗീയ ആക്രമണങ്ങള്‍ തടയാന്‍ ഫലപ്രദമായ നടപടികളെടുക്കണമെന്ന് യുഎന്‍ കമ്മിഷന്‍ പാക് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മതത്തിന്‍റെ പേരില്‍ ആക്രമണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha