പ്രവാസികളുടെ പണി പോകും ഇരുട്ടടിയുമായി യു.എ.ഇ; സ്വദേശിവൽക്കരണം ശക്തമാക്കും

യുഎഇയിൽ സ്വദേശിവൽക്കരണം കൂടുതൽ മേഖലകളിലേക്ക്. ഊർജമേഖലയിലടക്കം പ്രധാന കമ്പനികളിൽ 2,000 സ്വദേശികൾക്കു നിയമനം നൽകും. വിവിധ കമ്പനികളുടെ പട്ടിക മാനവവിഭവശേഷി-സ്വദേശിവൽകരണ മന്ത്രാലയം തയാറാക്കി. 950 സ്വദേശികളുടെ നിയമന നടപടികൾ പൂർത്തിയായി. മറ്റുള്ളവർക്ക് വൈകാതെ നിയമനം നൽകും. ഇതിനായി വിവിധ മേഖലകളിൽ 'തൊഴിൽ നിയമന ദിനങ്ങൾ' സംഘടിപ്പിക്കും. ഇതിന്റെ വിശദാംശങ്ങൾ മന്ത്രാലയ വെബ്സൈറ്റുകളിലും സമൂഹമാധ്യമങ്ങളിലും പ്രസിദ്ധപ്പെടുത്തും.
അബുദാബി പവർ കോർപറേഷൻ, അബുദാബി ഡിസ്ട്രിബ്യൂഷൻ കമ്പനി, ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ), ഷാർജ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (സേവ), ഫെഡറൽ ജല-വൈദ്യുത വകുപ്പ്, എമിറേറ്റ്സ് നാഷനൽ ഓയിൽ കമ്പനി (ഇനോക്), അഡ്നോക് ടെക്നിക്കൽ അക്കാദമി, പെട്രോഫാക്, യുണൈറ്റഡ് സെക്യൂരിറ്റി ഗ്രൂപ്പ്, നിർമാണ, കരാർ, ഗതാഗത മേഖലയിലുള്ള ഗൻദൂദ് ഗ്രൂപ്പ് എന്നിവയാണ് കൂടുതൽ സ്വദേശിവൽക്കരണത്തിനു സന്നദ്ധത അറിയിച്ച സ്ഥാപനങ്ങൾ.
സ്വകാര്യ മേഖലയിൽ സ്വദേശികൾക്ക് തൊഴിലുറപ്പാക്കാൻ രൂപവൽകരിച്ച 'സ്വദേശിവൽകരണ ക്ലബ്' കൂടുതൽ സജീവമാക്കും. ഇതിൽ അംഗമാകുന്ന കമ്പനികൾക്ക് മന്ത്രാലയം വിവിധ ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. തൊഴിലാളികൾക്കുള്ള തൊഴിൽ പെർമിറ്റ് നിരക്കുകൾ ഈ കമ്പനികൾക്ക് കുറവായിരിക്കും. പ്ലാറ്റിനം, ഗോൾഡ്, സിൽവർ എന്നിങ്ങനെ വേർതിരിച്ചാണ് അംഗത്വം നൽകുന്നത്. സ്വദേശിവൽക്കരണ തോത് അടിസ്ഥാനമാക്കിയാണിത്.
യുഎഇയിൽ സ്വദേശിവൽക്കരണം ഊർജിതമാക്കാൻ മന്ത്രിസഭാ തീരുമാനം. മൂന്ന് വർഷത്തിനകം 20,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും. സ്വകാര്യ മേഖലയിൽ 160 തസ്തികകൾ സ്വദേശികൾക്കായി പരിമിതപ്പെടുത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു.
ബാങ്കുകൾ, വ്യോമ മേഖല, ഇത്തിസലാത്ത്, ഇൻഷുറൻസ്, റിയൽ എസ്റ്റേറ്റ് മേഖലകളിൽ അടുത്ത മൂന്ന് വർഷത്തിനകം 20,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് പ്രഥമ തീരുമാനം. കൂടാതെ 18,000 സ്വദേശി പൗരന്മാരെ തൊഴിലിനു പ്രാപ്തമാക്കുന്ന പരിശീലനങ്ങൾക്കായി 30 കോടി ദിർഹം വിനിയോഗിക്കാനുള്ള തീരുമാനത്തിനും മന്ത്രിസഭായോഗം അംഗീകാരം നൽകി. നികുതി വഴി ലഭിക്കുന്ന തുകയുടെ ഒരു വിഹിതം സ്വദേശിവൽക്കരണത്തിനു സഹായകമായി വിനിയോഗിക്കും.
സ്വദേശികൾക്ക് സർക്കാരിൽ നിന്നും സാമ്പത്തിക സഹായം നൽകി അവരെ തൊഴിലിനു പ്രാപ്‌തരാക്കും. പ്രതിവർഷം എട്ടായിരം പേരെ സ്വകാര്യ മേഖലയിൽ നിയമിക്കാനാവശ്യമായ തൊഴിൽ പരിശീലനം നൽകാനാണ് തീരുമാനം. സ്വകാര്യ മേഖലയിൽ തുല്യത നൽകുന്ന വിധം നിയമ ഭേദഗതിയുണ്ടാകും. പുതിയ മന്ത്രിസഭാ തീരുമാനപ്രകാരം സ്വകാര്യ മേഖലയിൽ 160 തസ്തികകൾ സ്വദേശികൾക്ക് പരിമിതപ്പെടുത്തും. ഇവയിൽ കൂടുതലും അഡ്മിനിസ്ട്രേഷൻ, സൂപ്പർവൈസിങ് തസ്തികകളാണ്.
സ്വകാര്യവത്കരണത്തിൽ പിന്നാക്കം നിൽക്കുന്ന സ്ഥാപനങ്ങൾ ഓരോ വർഷവും ക്വാട്ട പൂർത്തീകരിക്കണം. സ്വദേശിവൽക്കരണത്തിനു സാമ്പത്തിക സഹായം നൽകുന്ന വ്യക്തിത്വങ്ങളെ സർക്കാർ ആദരിക്കും. സ്വദേശിവൽക്കരണം ഊർജിതമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം തങ്ങളുടെ തൊഴിലിനെ ബാധിക്കുമോയെന്ന ആശങ്കിയിലാണ് രാജ്യത്തുകഴിയുന്ന മലയാളികളടക്കമുള്ള വിദേശികള്‍.
https://www.facebook.com/Malayalivartha























