സൗദിയില്‍ അറേബ്യയില്‍ കെട്ടിടം തകര്‍ന്നുവീണ് രണ്ടുപേര്‍ മരിച്ചു; മരിച്ചവരിൽ പ്രവാസിയും

സൗദിയില്‍ അറേബ്യയില്‍ കെട്ടിടം തകര്‍ന്നുവീണ് രണ്ടുപേര്‍ മരിച്ചു. 13 പേര്‍ക്ക് പരിക്കേറ്റു. റിയാദിലെ അല്‍ മരീഫ സര്‍വകലാശാലയിലെ ഒരു കെട്ടിടമാണ് തകര്‍ന്നതെന്ന് സൗദി അറേബ്യയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മരിച്ചവരില്‍ ഒരാള്‍ പ്രവാസിയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
സിവില്‍ ഡിഫന്‍സ് സംഘമെത്തി കെട്ടിടത്തില്‍ കുടുങ്ങിക്കിടന്നവരെ രക്ഷപെടുത്തുകയായിരുന്നുവെന്ന് സിവില്‍ ഡിഫന്‍സ് റിയാദ് റീജ്യണ്‍ വക്താവ് ലഫ്. കേണല്‍ മുഹമ്മദ് അല്‍ ഹമ്മാദി പറഞ്ഞു. അവശിഷ്ടങ്ങള്‍ക്കിടയില്‍ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് കണ്ടെത്താനും തിരച്ചില്‍ നടത്തി. മരിച്ചവരില്‍ ഒരാള്‍ സൗദി പൗരനും ഒരാള്‍ പ്രവാസിയുമാണെന്നാണ് സിവില്‍ ഡിഫന്‍സ് നല്‍കുന്ന വിവരം. പരിക്കേറ്റ 13 പേരില്‍ 10 പേരെ ആശുപത്രികളില്‍ നിന്ന് ഡിസ്‍ചാര്‍ജ് ചെയ്തു. ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ കെട്ടിടാവശിഷ്ടങ്ങള്‍ പൂര്‍ണമായി നീക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.
അതേസമയം യുഎഇയിലെ ഫുജൈറയില്‍ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തില്‍ തീപിടിച്ചു. 48 അപ്പാര്‍ട്ട്മെന്റുകളില്‍ നിന്ന് 150 കുടുംബങ്ങളെ സിവില്‍ ഡിഫന്‍സ് ഒഴിപ്പിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ ആളപായമുണ്ടായിട്ടില്ല.
കഴിഞ്ഞ ദിവസം രാത്രി 10.48നാണ് തീപിടുത്തം സംബന്ധിച്ച് സിവില്‍ ഡിഫന്‍സിന് വിവരം ലഭിച്ചത്. തുടര്‍ന്ന് അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. കെട്ടിടത്തിന്റെ ഏഴാം നിലയിലുള്ള ഒരു അപ്പാര്‍ട്ട്മെന്റിന്റെ അടുക്കളയില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് ഫുജൈറ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ കേണല്‍ ഖാലിദ് അല്‍ ഹമൂദി പറഞ്ഞു. ഇവിടെ നിന്ന് തീ മറ്റ് മുറികളിലേക്ക് പടരുകയായിരുന്നു. ഫ്ലാറ്റുകളില്‍ അഗ്നരക്ഷാ ഉപകരണങ്ങള്‍ സ്ഥാപിക്കണമെന്നും തീപിടുത്തം തടയുന്നതിനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha























