ഇന്ത്യാക്കായി ലോകമെങ്ങും വ്യാജ വാർത്താ വെബ്‌സൈറ്റ്.... കണ്ടെത്തിയത് 65 രാജ്യങ്ങളിൽ 265 എണ്ണം; ഞെട്ടലോടെ ലോകം...
ഇന്ത്യക്കനുകൂലമായി ലോകമെങ്ങും വ്യാജ വ്യാജവാർത്താ വെബ്‌സൈറ്റുകൾ പ്രവർത്തിക്കുന്നതായി കണ്ടെത്തൽ. 65ൽപ്പരം രാജ്യങ്ങളിലായി 265 വ്യാജ വാർത്താ വെബ്‌സൈറ്റ് പ്രവർത്തിക്കുന്നത് യൂറോപ്യൻ എൻജിഒ ആണ് കണ്ടെത്തിയത്. പാകിസ്ഥാനെതിരെ യൂറോപ്യൻ രാജ്യങ്ങളെയും ഐക്യരാഷ്‌ട്ര സംഘടനയേയും സ്വാധീനിക്കാൻ അസത്യ പ്രചാരണങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഇവയുടെയെല്ലാം ഇന്റർനെറ്റ് പ്രോട്ടോകോൾ വിലാസങ്ങൾ(ഐപി അഡ്രസ്) ഡൽഹിയിലുള്ള ശ്രീവാസ്‌തവ ഗ്രൂപ്പുമായി ബന്ധപ്പെട്ടിരിക്കുന്നതായി ഗവേഷകർ കണ്ടെത്തി.
ബെൽജിയം കേന്ദ്രമായ ‘ഇയു ഡിസിൻഫോ ലാബ്’ പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇന്ത്യക്ക് അപമാനകരമായ വിവരമുള്ളത്. പ്രവർത്തനരഹിതമോ നിഷ്‌ക്രിയമോ ആയ മാധ്യമങ്ങളുടെ പേരുകൾ ഉപയോഗിച്ചാണ് പല സൈറ്റുകളും നടത്തുന്നത്. ഒറ്റപ്പെട്ട മാധ്യമങ്ങൾ എന്നതിനപ്പുറം വ്യാജ എൻജിഒകളുമായി ചേർന്നുള്ള ഇവയുടെ സംഘടിതമായ ഇടപെടലാണ് ആശങ്കയുണർത്തുന്നതെന്ന് അലെക്സാന്ദ്ര ആലാഫിലിപ് ബിബിസിയോട് പറഞ്ഞു.ഇത്തരത്തിലുള്ള വെബ്‌സൈറ്റുകൾ യൂറോപ്പിലും മറ്റും പാകിസ്ഥാൻവിരുദ്ധ പ്രചാരണത്തിന് ചില സംഘങ്ങളെ ഉപയോഗിക്കുന്നുണ്ട്. യൂറോപ്യൻ സ്ഥാപനങ്ങളെയും ഐക്യരാഷ്‌ട്ര സംഘടനയേയും മറ്റും സ്വാധീനിക്കുകയാണ് ഇവയുടെ ലക്ഷ്യം.
ശ്രീവാസ്തവ ഗ്രൂപ്പിന്റെ ഐപി വിലാസത്തിലാണ് ദുരൂഹമായ മാധ്യമങ്ങൾ പ്രവർത്തിപ്പിക്കുന്നത്. ഡൽഹിയിൽ ഒരു കെട്ടിടമാണ് കേന്ദ്രം. ഐഐഎൻഎസ് ആണ് അടുത്തിടെ യൂറോപ്യൻ പാർലമെന്റിലെ ചില വലതുപക്ഷ എംപിമാരെ കശ്‌മീരിൽ കൊണ്ടുവന്നത്.
‘4ന്യൂസ്‌ഏജൻസി ഡോട്ട്‌കോം’ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. ‘ഇപിടുഡേ.കോം’ എന്ന പേരിൽ പ്രതിമാസ വാർത്താ മാസിക എന്ന വ്യാജേനയുള്ള പോർട്ടലിന്റെ വെബ്‌സൈറ്റിൽ അസാധാരണമായ തോതിൽ കണ്ട ചില റിപ്പോർട്ടുകൾ സംശയത്തിനിടയാക്കി. യൂറോപ്യൻ പാർലമെന്റിന്റേതെന്ന തോന്നലുണ്ടാക്കുന്ന സൈറ്റിൽ പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങളെക്കുറിച്ചും ഇന്ത്യയുമായി ബന്ധപ്പെട്ടതുമായ റിപ്പോർട്ടുകളായിരുന്നു അധികവും. ഇതേ സെർവറിൽനിന്ന് സമാനമായി ലോകമെങ്ങുമുള്ള ശൃംഖലയും കണ്ടെത്തി. കനേഡിയൻ, അമേരിക്കൻ എൻജിഒകളുടെ സാന്നിധ്യവും കണ്ടെങ്കിലും അവ പിന്നീട് ഓഫ്‌ലൈനായി.
എന്നാൽ ഇവയുടെ വിലാസത്തിലുള്ള കെട്ടിടത്തിൽ എത്തിയപ്പോൾ അങ്ങനെ ഒരു ഓഫീസ് അവിടെയില്ല എന്നാണ് കാവൽക്കാരൻ പറഞ്ഞതെന്ന് പിടിഐ റിപ്പോർട്ട് ചെയ്‌തു. അതേസമയം ശ്രീവാസ്‌തവ ഗ്രൂപ്പ് ഇതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
https://www.facebook.com/Malayalivartha