ബോറിസ് ജോൺസനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി
ബ്രിട്ടണിലെ ഇടക്കാല തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടി വിജയിച്ച കൺസർവേറ്റീവ് പാർട്ടി നേതാവ് ബോറിസ് ജോൺസനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ടെലിഫോണിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ ക്ഷണം. തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ ജോൺസനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
ബ്രിട്ടനിലെ ഇടക്കാല തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ ബോറിസ് ജോൺസനെ അഭിനന്ദിച്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി, ഇന്ത്യ- യുകെ ബന്ധങ്ങൾക്കായി ഒരുമിച്ച് പ്രവർത്തിക്കാനുള്ള താത്പര്യവും പ്രകടിപ്പിച്ചു. ഇന്നലെ ടെലിഫോണിലൂടെയായിരുന്നു ഇരുവരും തമ്മിലുള്ള സംഭാഷണം. പ്രധാനമന്ത്രിയുടെ ക്ഷണം ബോറിസ് ജോൺസൺ സ്വീകരിച്ചതായാണ് വിവരം. തെരഞ്ഞെടുപ്പിലെ 364 സീറ്റിന്റെ ഭൂരിപക്ഷത്തിലാണ് ബോറിസ് ജോൺസൺ വീണ്ടും പ്രധാനമന്ത്രി പദത്തിലേക്ക് തിരിച്ചെത്തിയത്.
ജയിക്കാൻ 650 സീറ്റുകളിൽ 326 സീറ്റുകളാണ് വേണ്ടത്. മൂവായിരത്തിലധികം സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ടായിരുന്നു. പ്രതിപക്ഷ നേതാവ് ജെറെമി കോർബിനായിരുന്നു ബോറിസ് ജോൺസണിന്റെ പ്രധാന എതിരാളി. ലേബർ പാർട്ടിയുടെ ശക്തികേന്ദ്രങ്ങളടക്കം പിടിച്ചെടുത്താണ് കൺസർവേറ്റീവ് പാർട്ടി മുന്നേറ്റം നടത്തിയത്. 2016ൽ ബ്രിട്ടൺ യൂറോപ്യൻ യൂണിയനിൽ നിന്ന് വിട്ടുപോകാൻ നടത്തിയ ഹിതപരിശോധനക്ക് ശേഷം നടക്കുന്ന മൂന്നാമത്തെ പൊതു തെരഞ്ഞെടുപ്പായിരുന്നു ഇത്. വീണ്ടും അധികാരത്തിലെത്തിയതോടെ ജനുവരി 31ന് ളള്ളിൽ ബ്രെക്‌സിറ്റ് നടപ്പാക്കുമെന്നാണ് ബോറിസ് ജോൺസന്റെ പ്രഖ്യാപനം.
https://www.facebook.com/Malayalivartha