ഓപ്പറേഷന്‍ ഡോള്‍ഫിന്‍ നോസ്; പാകിസ്ഥാന് സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തി നൽകിയ ഏഴ് നാവിക ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍
പാകിസ്താന് സൈനിക വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ നാവിക സേന ഉദ്യോഗസ്ഥർ അറസ്റ്റിലായി. ഓപ്പറേഷന്‍ ഡോള്‍ഫിന്‍ നോസ് എന്ന പേരില്‍ ദേശീയ അന്വേഷണ ഏജന്‍സി, സംസ്ഥാന പൊലീസ് സേനകള്‍, നേവി നേവി ഇന്‍റലിജന്‍സ് എന്നിവര്‍ സംയുക്തമായി നടത്തിയ ഓപ്പറേഷനിലൂടെയാണ് ഇവരെ കുടുക്കിയത്. നാവിക സേന അംഗങ്ങള്‍ക്ക് ഒപ്പം ഹവാല പണമിടപാട് ഏജൻറ്റും അറസ്റ്റിലായി എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഏഴ് നാവിക ഉദ്യോഗസ്ഥര്‍ പാകിസ്ഥാന് സൈനിക വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നു എന്ന വിവരം ഒരു മാസം മുൻപ് എന്‍ഐഎയ്ക്ക് ലഭിച്ചിരുന്നു.
ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. അറസ്റ്റിലായ ഉദ്യോഗസ്ഥരെ സംബന്ധിച്ച വിവരങ്ങള്‍ ഒന്നും എന്‍ഐഎ ഇതുവരെ പുറത്തുവിട്ടിട്ടില്ല. നേവിയിലെ താഴ്ന്ന ഗ്രേഡ് ഉദ്യോഗസ്ഥരാണ് ഇവരെന്നാണ് ലഭിക്കുന്ന വിവരം. നാവിക സേനയുടെ കപ്പല്‍ വിന്യാസം അടക്കം സുപ്രധാന വിവരങ്ങള്‍ ഇവര്‍ ചോര്‍ത്തിയിട്ടുണ്ടോ എന്നതാണ് ഇപ്പോൾ സംശയിക്കുന്നത്. എന്നാല്‍ താഴ്ന്ന ഗ്രേഡ് ഓഫീസര്‍മാര്‍ ആയതിനാല്‍ ഇത്തരത്തിലുള്ള വിവരങ്ങള്‍ ഇവര്‍ക്ക് ലഭിക്കാന്‍ സാധ്യതയില്ലെന്നു നാവിക സേന വൃത്തങ്ങള്‍ പറയുന്നു. ഇവര്‍ കൈമാറിയ വിവരങ്ങള്‍ എന്താണെന്ന് വിശദമായ ചോദ്യം ചെയ്യലിലെ വ്യക്തമാകൂ എന്നും ഇവര്‍ക്ക് മറ്റ് ചില ഉദ്യോഗസ്ഥരുടെയും, സര്‍ക്കാര്‍ തലത്തിലെ ഉദ്യോഗസ്ഥരുടെയും സഹായം കിട്ടിയോ എന്ന രീതിയിലും അന്വേഷണം പുരോഗമിക്കുന്നു. ഇതേ സമയം തന്നെ പിടിയിലായവരെ ജനുവരി 3വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു .
https://www.facebook.com/Malayalivartha