ആ അത്ഭുതത്തെ വരവേൽക്കാൻ യു.എ.ഇ ഒരുങ്ങുന്നു... ആവശത്തോടെ പ്രവാസികളും
സൂര്യഗ്രഹണത്തെ വരവേൽക്കാൻ ഒരുങ്ങി യു.എ.ഇ; ബുര്‍ജ് ഖലീഫയിലും സന്ദര്‍ശകര്‍ക്ക് സൗകര്യം ഒരുക്കി അധികൃതര്‍. ഒന്നര നൂറ്റാണ്ടിനിപ്പുറം വന്നെത്തുന്ന വലയ ഗ്രഹണം കാണാൻ സന്ദർശകർക്ക് വിപുലമായ സംവിധാനങ്ങളാണ് യു.എ.ഇ ഏർപ്പെടുത്തുന്നത്. നൂറ്റാണ്ടിനിടെയുള്ള വലിയ സൂര്യഗ്രഹണത്തെ വരവേൽക്കാൻ യു.എ.ഇയും ഒരുങ്ങി. വ്യാഴാഴ്ചയാണ് ഗ്രഹണം ദൃശ്യമാവുക. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫക്കു മുകളിൽ ഗ്രഹണം കാണാനുള്ള സൗകര്യവും അധികൃതർ ഏർപ്പെടുത്തി. 1947ൽ ആണ് യു.എ.ഇയിൽ അവസാനമായി വലിയ ഗ്രഹണം ദൃശ്യമായത്. അതു കൊണ്ടു തന്നെ ഒന്നര നൂറ്റാണ്ടിനിപ്പുറം വന്നെത്തുന്ന വലയ ഗ്രഹണം കാണാൻ സന്ദർശകർക്ക് വിപുലമായ സംവിധാനങ്ങളാണ് ഏർപ്പെടുത്തുന്നത്.
ബുർജ് ഖലീഫയുടെ മുകളിലെ ഒബ്സർവേഷൻ ഡക്കിൽ നിന്ന് ഗ്രഹണം കൂടുതൽ കൃത്യതയോടെ കാണാനാകും. താൽപര്യമുള്ളവർ വ്യാഴാഴ്ച വെളുപ്പിന് 7 മണിക്ക് ബുർജ് ഖലീഫയിലെ നിരീക്ഷണ കേന്ദ്രത്തിൽ എത്തിച്ചേരണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. 300 ദിർഹമാണ് ടിക്കറ്റ് നിരക്ക്.
ദുബൈക്കു പുറമെ അബൂദബിയിലെ വിവിധ കേന്ദ്രങ്ങളിലും വലിയ ഗ്രഹണം കാണാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. അൽദഫ്റ മദീനത്ത് സായിദിനോട് ചേർന്ന ലിവ ഹിൽസ് ഹോട്ടലിൽ പ്രത്യേകം ഒരുക്കിയ കേന്ദ്രത്തിലും ഗ്രഹണം നേരിട്ടു കാണാം. യു.എ.ഇ ബഹിരാകാശ ഏജൻസിയും അബൂദബി കേന്ദ്രമായ അന്താരാഷ്ട്ര അസ്ട്രോണമി കേന്ദ്രവും സംയുക്തമായാണ് ഇതിനുള്ള സൗകര്യം ഏർപ്പെടുത്തുന്നത്. ഖസർ അൽ സറാബ് മരുഭൂ റിസോർട്ട്, അബൂദബി മറീനാ മാളിലെ എമിറേറ്റ്സ് മൊബൈൽ ഒബ്സർവേറ്ററി കേന്ദ്രം എന്നിവിടങ്ങളിലും സൗകര്യമുണ്ടാകും. മൂന്നിടങ്ങളിലും പ്രവേശനം സൗജന്യമാണ്.
സൂര്യഗ്രഹണം സകല ജീവജാലങ്ങളിലും മാറ്റം വരുത്തുമെന്നാണ് ശാസ്ത്ര നിഗമനവും പഴമക്കാര്‍ വിശ്വസിക്കുന്നതും. പെട്ടന്നുണ്ടാകുന്ന ഇരുട്ട് ജീവജാലങ്ങളില്‍ അമ്പരപ്പുണ്ടാക്കുമ്പോള്‍ ശക്തിയേറിയ സൂര്യപ്രകാശം കണ്ണിന്റെ കാഴ്ചയെപ്പോലും ബാധിക്കുമെന്നാണ് പറയുന്നത്. രാഹുവും കേതുവും സൂര്യന് വിഴുങ്ങുന്നതാണ് സൂര്യഗ്രഹണമെന്നാണ് പഴമക്കാര്‍ പറയുന്നത്
എന്നാല്‍ സൂര്യബിംബത്തെ പൂര്‍ണമായോ ഭാഗികമായോ ചന്ദ്രന്‍ മറയ്ക്കുന്നതാണ് സൂര്യഗ്രഹണം എന്നാണ് ശാസ്ത്രം പറയുന്നത്. സൂര്യനും ഭൂമിക്കും ഇടയില്‍ ചന്ദ്രന്‍ വരുമ്‌ബോഴാണ് ഇതു സംഭവിക്കുന്നത്. എന്നാല്‍ വലയ സൂര്യഗ്രഹണമെന്നത് എന്താണെന്നറിയേണ്ടേ?. സൂര്യനും ചന്ദ്രനും ആകാശത്തുണ്ടാക്കുന്ന കോണളവ് ഏകദേശം അര ഡിഗ്രിയാണ്. കൂടുതല്‍ കൃത്യമായി പറഞ്ഞാല്‍ 0.488 ഡിഗ്രി മുതല്‍ 0.568 ഡിഗ്രി വരെയാകാം. ഈ വ്യത്യാസത്തിനുള്ള കാരണം ചന്ദ്രന്‍ ഭൂമിയെ ചുറ്റി സഞ്ചരിക്കുന്നതിനിടയില്‍ അവ തമ്മിലുള്ള അകലം കൂടുകയും കുറയുകയും ചെയ്യുന്നതാണ്. സൂര്യന്റെ കാര്യത്തില്‍ ഇത് 0.527 ഡിഗ്രി മുതല്‍ 0.545 വരെയാകാം. സൂര്യനും ഭൂമിക്കും ഇടയിലുണ്ടാകുന്ന ദൂര വ്യതിയാനമാണ് ഈ വ്യത്യാസത്തിനു കാരണം. ഈ വ്യത്യാസങ്ങള്‍ കാരണം ഗ്രഹണം ഉണ്ടാകുന്ന ചില സന്ദര്‍ഭങ്ങളില്‍ ചന്ദ്രബിംബം സൂര്യബിംബത്തേക്കാള്‍ ചെറുതായിരിക്കും. അപ്പോള്‍ സൂര്യബിംബം മുഴുവനായി മറയില്ല. ഒരു വലയം ബാക്കിയാകാം. അതാണ് വലയ ഗ്രഹണമായി കാണുക.
https://www.facebook.com/Malayalivartha