ഒരു മാപ്പ് ഉണ്ടാക്കിയതിന് പ്രധാനമന്ത്രിയെ പുറത്താക്കണോ'; തന്നെ പുറത്താക്കാന്‍ ഇന്ത്യ മുന്‍കയ്യെടുക്കരുതെന്ന അഭ്യര്‍ത്ഥനയുമായി ശര്‍മ ഒലി; ഒലി വലിയ പരാജയമാണെന്ന് ഭരണകക്ഷിയായ നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി
തന്നെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ ശ്രമം നടക്കുന്നതായി നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലി. ന്യൂദല്‍ഹിയും കാഠ്മണ്ഡുവും കേന്ദ്രീകരിച്ച് തന്നെ സ്ഥാനഭ്രഷ്ടനാക്കാനുള്ള നീക്കങ്ങള്‍ സജീവമാക്കിയിരിക്കുകയാണ്. കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസി കേന്ദ്രീകരിച്ച് ഇതിനായി നിരന്തരം യോഗങ്ങള്‍ നടക്കുന്നു. ഒരു മാപ്പ് പ്രിന്റ് ചെയ്തതിന്റെ പേരില്‍ ഒരു പ്രധാനമന്ത്രിയെ പുറത്താക്കേണ്ടതുണ്ടോ, എന്നാണ് കെ.പി. ശര്‍മ ഒലി കാഠ്ണ്ഡുവിലെ ഔദ്യോഗിക വസതിയില്‍ മാധ്യമങ്ങളോട് ചോദിച്ചു.
അഴിമതി നിറഞ്ഞ ഒലി സര്‍ക്കാര്‍ രാജിവയ്ക്കണമെന്നാണ് നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ വലിയ വിഭാഗം ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിപക്ഷ കക്ഷികളും പ്രചണ്ഡയ്ക്ക് പിന്തുണ നല്‍കുന്നു. അതുപോലെതന്നെ നേപ്പാള്‍ പ്രധാനമന്ത്രി പദം കെ.പി. ഒലി രാജിവെയ്ക്കണമെന്ന് ഭരണകക്ഷിയായ നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. മുന്‍ പ്രധാനമന്ത്രിയും പാര്‍ട്ടി പ്രസിഡന്റുമായ പ്രചണ്ഡയാണ് ഒലിക്കെതിരെ രംഗത്തെത്തിയത്. ഒലി വലിയ പരാജയമാണെന്നും പിന്തുണച്ചത് രാഷ്ട്രീയ വിഡ്ഢിത്തമാണന്നുമായിരുന്നു പ്രചണ്ഡയുടെ നിലപാട്. എന്നാല്‍ ഇതിനെല്ലാം പിന്നില്‍ ഇന്ത്യയാണെന്നാണ് നേപ്പാള്‍ പ്രധാനമന്ത്രിയുടെ ആരോപണം. കാഠ്മണ്ഡുവിലെ ചൈനീസ് അംബാസിഡറുടെ സ്വാധീനത്തിന് വഴങ്ങി ഇന്ത്യയുമായി കെ.പി. ഒലി സര്‍ക്കാര്‍ അതിര്‍ത്തി തര്‍ക്കത്തിന് തുടക്കമിട്ടതാണ് ഒലിക്ക് വിനയായത്.
2016 ഓഗസ്റ്റില്‍ ഒലി സര്‍ക്കാര്‍ വീണപ്പോഴും ഇന്ത്യക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു. ഒമ്പതു മാസം മാത്രമാണ് അന്നു സര്‍ക്കാര്‍ അധികാരത്തിലിരുന്നത്. നേപ്പാളിന് ഇന്ത്യയോടുള്ള സാമ്പത്തിക ആശ്രയത്വം കുറയ്ക്കാനുള്ള ചൈനീസ് നീക്കങ്ങള്‍ക്ക് അന്ന് അതു വലിയ തിരിച്ചടിയായിരുന്നു. ചൈനയുമായി നിരവധി കരാറുകളാണ് അന്ന് ഒലി സര്‍ക്കാര്‍ ഒപ്പുവച്ചിരുന്നത്. ഇതോടെ ഇന്ത്യ കടുത്ത സാമ്പത്തിക, വാണിജ്യ ഉപരോധം ഏര്‍പ്പെടുത്തി. അവശ്യവസ്തുക്കളുടെ നീക്കം പൂര്‍ണമായി തടസപ്പെട്ടതോടെ ജനങ്ങള്‍ ദുരിതത്തിലായി.
2018ല്‍ വീണ്ടും അധികാരത്തില്‍ എത്തിയപ്പോള്‍ അന്നത്തെ പ്രതിസന്ധിയില്‍നിന്നു പാഠം ഉള്‍ക്കൊണ്ടു മുന്നോട്ടുപോകുമെന്ന് ഒലി പറഞ്ഞിരുന്നു. എന്നാല്‍ വീണ്ടും ചൈനയോടു കൂടുതല്‍ അടുക്കുന്ന സമീപനമാണ് ഒലി സ്വീകരിച്ചത്. തന്ത്രപ്രധാനമായ ലിപുലേഖ് ചുരം തങ്ങളുടെ ഭാഗമാക്കി ഭൂപടം പരിഷ്‌കരിക്കുന്നവരെ കാര്യങ്ങള്‍ എത്തി. നേപ്പാളിലെ സ്‌കൂളുകളില്‍ ചൈനീസ് ഭാഷ നിര്‍ബന്ധമാക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. മാന്‍ഡരില്‍ പഠിപ്പിക്കുന്ന സ്‌കൂളുകളിലെ അധ്യാപകരുടെ ശമ്പളം തങ്ങള്‍ കൊടുക്കാമെന്നു ചൈന വാഗ്ദാനം ചെയ്തിട്ടുണ്ട്.
നേപ്പാള്‍ സര്‍ക്കാരിന്റെ നടപടികള്‍ മൂന്നാമതൊരു രാജ്യത്തിനു താല്‍പര്യങ്ങള്‍ക്കു വേണ്ടിയാണെന്ന് ഇന്ത്യ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ ഇക്കുറി തന്ത്രപരമായ നിലപാടാണ് ഇന്ത്യ സ്വീകരിക്കുന്നത്. നേപ്പാളിലെ ആഭ്യന്തര സംഭവ വികാസങ്ങളോടു പരസ്യമായി പ്രതികരിക്കാതിരിക്കുന്ന ഇന്ത്യ, കോവിഡ് ലോക്ഡൗണിന്റെ പശ്ചാത്തലത്തിലും അവര്‍ക്കുള്ള അവശ്യസാധനങ്ങളുടെ വിതരണം തടസ്സപ്പെടാതെ നോക്കുന്നുണ്ട്. മേയില്‍ നേപ്പാളുമായുള്ള ഉഭയകക്ഷി വ്യാപാരം 300 മില്യന്‍ ഡോളര്‍ കവിഞ്ഞു. നേപ്പാള്‍ ജനതയെ വെറുപ്പിക്കാതെ അവിടുത്തെ ആഭ്യന്തരപ്രതിസന്ധി ഏതു തരത്തില്‍ ഉരുത്തിരിയുമെന്നു കാത്തിരുന്നു കാണാനുള്ള നീക്കത്തിലാണ് ഇന്ത്യ. നേപ്പാളിലെ ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഇതില്‍ അതൃപ്തരാണ്. നൂറ്റാണ്ടുകളായി ഒരുമിച്ച് കിടക്കുന്ന ഇന്ത്യയോട് ചൈനയുടെ നിര്‍ദേശ പ്രകാരം അനാവശ്യ അതിര്‍ത്തി തര്‍ക്കം ആരംഭിച്ചത് നേപ്പാളിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയാണെന്നാണ് നേപ്പാളിലെ രാഷ്ട്രീയ നേതാക്കളും ജനങ്ങളും കരുതുന്നത്. ഇതിന് പിന്നാലെയാണ് വടക്കന്‍ നേപ്പാളിലെ നാല് ജില്ലകളിലെ നൂറു ചതുരശ്ര കിലോമീറ്ററോളം പ്രദേശം ചൈന കൈയേറിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. നേപ്പാള്‍ സര്‍ക്കാരിനെയാകെ പ്രതിസന്ധിയിലാക്കിയ ഈ സംഭവത്തോടെയാണ് നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും ഭിന്നത ശക്തമായത്. നേപ്പാളിന്റെ ഭൂമി ചൈനയ്ക്ക് ഒലി സര്‍ക്കാര്‍ വെറുതെ കൊടുക്കുകയാണെന്നാണ് ആക്ഷേപം. പ്രതിപക്ഷ കക്ഷികളും സര്‍ക്കാരിനെതിരായ നീക്കം ശക്തമാക്കിയതോടെ രാജിവച്ച് ഒഴിയേണ്ട അവസ്ഥയിലാണ് കെ.പി. ശര്‍മ ഒലി സര്‍ക്കാര്‍.
https://www.facebook.com/Malayalivartha