അങ്ങേയറ്റം അപകടകാരിയായ വൈറസുകള്‍ വീണ്ടും ചൈനയില്‍; തലയില്‍ കൈവച്ച് ആരോഗ്യ പ്രവര്‍ത്തകര്‍; മുന്‍കരുതല്‍ ഇല്ലെങ്കില്‍ രോഗാണു ലോകമെങ്ങും പടരുമെന്നും മുന്നറിയിപ്പ്
ലോകത്തെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ട് മനുഷ്യരില്‍ അങ്ങേയറ്റം അപകടകാരിയായി മാറിയേക്കാവുന്ന പുതിയൊരു വൈറസിനെക്കൂടി ചൈനയില്‍ കണ്ടെത്തി. പുതിയൊരിനം പന്നിപ്പനി വൈറസിനെയാണ് തിരിച്ചറിഞ്ഞതെന്ന് ചൈനീസ് ഗവേഷകര്‍ അറിയിച്ചു. മുന്‍കരുതല്‍ ഇല്ലെങ്കില്‍ രോഗാണു ലോകമെങ്ങും പടര്‍ന്നേക്കാമെന്നും മുന്നറിയിപ്പ് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കി.
2009 ല്‍ ലോകത്ത് പടര്‍ന്ന് പിടിച്ച പന്നിപ്പനിയോട് സാമ്യമുള്ള കൂടുതല്‍ അപകടകാരിയായ മറ്റൊരിനം വൈറസിനെയാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. മനുഷ്യരിലും ഈ രോഗാണുവിനെ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോഴുള്ള ഒരു വാക്സിനും ഈ രോഗാണുവിനെതിരെ സംരക്ഷണം നല്‍കില്ലെന്നും ഗവേഷകര്‍ വ്യക്തമാക്കി. കൊവിഡ് 19 ലോകമാകെ പടര്‍ന്ന് പ്രതിസന്ധി സൃഷ്ടിക്കുമ്പോഴാണ് മറ്റൊരു വൈറസിന്റെയും സാന്നിധ്യം സ്ഥിരീകരിച്ചത്.
ഇതിനിടെ രണ്ടാമതൊരു കൊവിഡ് തരംഗം ഭീഷണിയിലാണ് ചൈന. അമേരിക്കയില്‍ രോഗികളുടെ എണ്ണം കുത്തനെ കുതിച്ചുയരുമ്പോഴും യൂറോപ്യന്‍ രാജ്യങ്ങളില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിക്കുമ്പോഴും ചൈനയില്‍ വീണ്ടും വൈറസ് സാന്നിദ്ധ്യത്തെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
മദ്ധ്യ ചൈനയില്‍ ബീജിംഗിന് സമീപമുള്ള ഹീബെ പ്രവിശ്യയിലെ ആന്‍ക്‌സിന്‍ കൗണ്ടിയിലാണ് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ 18 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലോക്ക്ഡൗണിലാക്കിയിരിക്കുന്നത് നാല് ലക്ഷം പേരെയാണ്. ആര്‍ക്കും പുറത്തിറങ്ങാന്‍ അനുവാദമില്ല. അവശ്യ സാധനങ്ങളും മറ്റും വാങ്ങാന്‍ ഒരു കുടുംബത്തില്‍ നിന്നും ഒരാള്‍ക്ക് മാത്രം പുറത്തിറങ്ങാന്‍ അനുവാദമുണ്ട്. അതും ദിവസത്തില്‍ ഒരു തവണ മാത്രം. വാഹനങ്ങളെല്ലാം നിരോധിച്ചിരിക്കുകയാണ്. ബീജിംഗിന് തെക്ക് 150 കിലോമീറ്റര്‍ അകലെയാണ് ആന്‍ക്‌സിന്‍ സ്ഥിതി ചെയ്യുന്നത്.ഈ മാസം ആദ്യം ബീജിംഗില്‍ പുതിയ കേസുകളുടെ പശ്ചാത്തലത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വന്നിരുന്നു. ബീജിംഗിന്റെ തെക്ക് പടിഞ്ഞാറന്‍ മേഖലയിലെ ഒരു മാര്‍ക്കറ്റില്‍ നിന്നുമായിരുന്നു പുതിയ കേസുകളുടെ ഉത്ഭവ സ്ഥാനം.
തൊട്ടടുത്തുള്ള ലിയോനിംഗ്, ഹീബെ പ്രവിശ്യകളിലും വൈറസ് വ്യാപനം നടന്നിട്ടുള്ളതായി കണ്ടെത്തിയതോടെ രാജ്യത്ത് കൊവിഡിന്റെ രണ്ടാം വരവിനെ തടയാനുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിക്കുകയായിരുന്നു. ബീജിംഗിലെ മാര്‍ക്കറ്റിന് സമീപമുള്ള 11 പ്രദേശങ്ങളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ഇവിടേക്ക് പ്രവേശിക്കാനോ ഇവിടം വിട്ട് പോകാനോ ആര്‍ക്കും അനുവാദമില്ല. പ്രദേശവാസികളെ പ്രത്യേക മെഡിക്കല്‍ സംഘം പരിശോധിച്ചു. പ്രദേശവാസികള്‍ക്ക് ആവശ്യമായ ആഹാരവും അവശ്യവസ്തുക്കളും വീടുകളിലെത്തിച്ചു നല്‍കും. ബീജിംഗിലുടനീളം 193 ടെസ്റ്റിംഗ് ബൂത്തുകള്‍ സ്ഥാപിച്ച് വ്യാപകമായി വൈറസ് സാന്നിദ്ധ്യം കണ്ടെത്താനുള്ള ന്യൂക്ലിക് ആസിഡ് ടെസ്റ്റ് നടത്തി. 48 മണിക്കൂറിനുള്ളില്‍ ബീജിംഗില്‍ 76,000 ത്തിലധികം പേരെ വൈറസ് പരിശോധനയ്ക്ക് വിധേയമാക്കിയതായി അധികൃതര്‍ പറയുന്നു.ബീജിംഗില്‍ നടപ്പാക്കി വരുന്ന നിയന്ത്രണങ്ങള്‍ മികച്ച ഫലമാണ് നല്‍കുന്നതെന്ന് അധികൃതര്‍ പറയുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. വ്യാപകമായ ടെസ്റ്റിംഗ് നടത്തിയതും രോഗികളെ കണ്ടെത്തി ഐസൊലേറ്റ് ചെയ്തതും രോഗവ്യാപനം കുറയ്ക്കാന്‍ കാരണമായി. കഴിഞ്ഞ ദിവസം വെറും 8 പേര്‍ക്ക് മാത്രമാണ് ബീജിംഗില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തത്.കഴിഞ്ഞയാഴ്ച ഡസന്‍ കണക്കിന് പുതിയ കേസുകളായിരുന്നു ബീജിംഗില്‍ കണ്ടെത്തിയത്. ഏകദേശം 80 ലക്ഷം ബീജിംഗ് നിവാസികള്‍ പരിശോധനകള്‍ക്ക് വിധേയമായതായി പ്രാദേശിക ഭരണകൂടം പറയുന്നു.
https://www.facebook.com/Malayalivartha