കൊവിഡിന് പിന്നാലെ ചൈനയില്‍ നിന്ന് പുതിയൊരു വൈറസിനെ കൂടി കണ്ടെത്തിയതായി ഗവേഷക ലോകം... 'ജി4' വന്‍ അപകടകാരി പ്രതിരോധത്തെയും മറികടക്കുമെന്ന്... കോവിഡിനെക്കാള്‍ അപകടകാരി
കൊവിഡിന് പിന്നാലെ ചൈനയില്‍ നിന്ന് പുതിയൊരു വൈറസിനെ കൂടി കണ്ടെത്തിയതായി ഗവേഷക ലോകം. മനുഷ്യരില്‍ വളരെ അപകടകരമായി മാറിയേക്കാവുന്ന പന്നിപ്പനി വൈറസിനെയാണ് ചൈനീസ് ഗവേഷകര്‍ കണ്ടെത്തിയത്. പന്നികളില്‍ നിന്നും മനുഷ്യരിലേക്ക് പടരുന്ന വൈറസ് ആവശ്യമായ മുന്‍കരുതലുകള്‍ ഇല്ലെങ്കില്‍ ലോകമെങ്ങും പടര്‍ന്നേക്കാമെന്നാണ് മുന്നറിയിപ്പ്. അമേരിക്കന്‍ സയന്‍സ് ജേണലായ പിഎന്‍എഎസാണ് ഇത് സംബന്ധിച്ച പഠനം തിങ്കളാഴ്ച പുറത്തുവിട്ടത്.
മറ്റൊരു മഹാമാരിക്ക് കാരണമായേക്കാവുന്ന അത്യന്തം അപകടകാരികളായ വൈറസുകളെ ചൈനയില്‍ കണ്ടെത്തിയെന്ന വാര്‍ത്ത ലോകമെങ്ങുമുള്ള ആരോഗ്യവിദഗ്ധരുടെ ഇടയില്‍ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത് പക്ഷിപ്പനിക്ക് കാരണമായ എച്ച്1എന്‍1 വൈറസിന് സമാനമാണ് നിലവില്‍ ഇവയുടെ സ്വഭാവം. ജനിതകഘടനയില്‍ വ്യത്യാസം വന്ന ഈ വൈറസ് ശ്രേണിയെ ജി4 എന്നാണ് ഗവേഷകര്‍ വിളിക്കുന്നത്. മുഴുവന്‍ പേര് ജി4 ഇഎ എച്ച്1എന്‍1.
നേരത്തേ കണ്ടെത്തിയ മൂന്നു വൈറസ് ശ്രേണികളുമായി ഈ ശ്രേണിക്കു ബന്ധമുണ്ട്. യൂറോപ്പ് ആന്‍ഡ് ഏഷ്യന്‍ ബേര്‍ഡ്‌സ് (ഇഎ), എച്ച്1എന്‍1 ഫ്‌ലൂ സ്‌ട്രെയിന്‍, പക്ഷികളില്‍നിന്നും പന്നികളില്‍നിന്നും മനുഷ്യരില്‍നിന്നുമുള്ള ജീനുകള്‍ വഹിക്കുന്ന നോര്‍ത്ത് അമേരിക്കന്‍ ഫ്‌ലൂ എന്നീ മൂന്നു ശ്രേണികളും ചേരുന്ന പുതിയ തരം വൈറസാണ് ഇപ്പോള്‍ കണ്ടെത്തിയതെന്നു യുഎസ് സയന്‍സ് ജേര്‍ണലായ പിഎന്‍എഎസില്‍ (പ്രൊസീഡിങ്‌സ് ഓഫ് നാഷനല്‍ അക്കാദമി ഓഫ് സയന്‍സസ്) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
മനുഷ്യരുടെ പ്രതിരോധശേഷി രക്ഷയാകില്ല
മനുഷ്യരിലേക്കു പടരാനുള്ള എല്ലാ 'കഴിവും' ഈ വൈറസിനുണ്ടെന്നാണു വിലയിരുത്തലെന്നു പഠനത്തിനു പിന്നിലുള്ള ചൈനീസ് സര്‍വകലാശാലകളിലെ ഗവേഷകരെയും ചൈനയുടെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അധികൃതരെയും ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. 2011 മുതല്‍ 2018 വരെ അറവുശാലകളിലെ പന്നികളില്‍നിന്ന് 30,000 നേസല്‍ സ്വാബുകളാണ് ഗവേഷകര്‍ ശേഖരിച്ചത്. ചൈനയിലെ 10 പ്രവിശ്യകളില്‍നിന്നും വെറ്ററിനറി ആശുപത്രിയില്‍നിന്നും ശേഖരിച്ച ഇവയില്‍നിന്ന് 179 സൈ്വന്‍ ഫ്‌ലൂ വൈറസുകളെ തിരിച്ചറിയാനായി.
ഇവയില്‍ പലതും പുതിയതായിരുന്നുവെന്നും 2016 മുതല്‍ പന്നികളില്‍ കാണപ്പെട്ടുവെന്നുമാണ് പഠനം പറയുന്നത്. ലോകത്തെ ഭയപ്പെടുത്തിയ മഹമാരികളില്‍ പലതിന്റെയും പിന്നിലെ ഇന്‍ഫ്‌ലുവന്‍സ വൈറസുകളുടെ ഉദ്ഭവസ്ഥാനം പന്നികളാണെന്നതിനാലാണ് ഇവയെ പരീക്ഷണത്തിനു വിധേയമാക്കുന്നത്. ഇതില്‍ ജി4 ആണ് ഏറ്റവും അപകടകരം. സാധാരണ ഫ്‌ലൂവില്‍നിന്നു മനുഷ്യര്‍ നേടിയെടുക്കുന്ന പ്രതിരോധശേഷി ജി4ല്‍ നിന്നൊരു രക്ഷയാകില്ലെന്ന് പരീക്ഷണത്തില്‍ വ്യക്തമായി.
മനുഷ്യന്റെ ശ്വാസകോശത്തിലെ എപ്പിത്തീലിയല്‍ കോശങ്ങള്‍ക്കു സമാനമായ കോശങ്ങളുള്ള വെള്ളക്കീരികളെയാണു പരീക്ഷണത്തിനായി ഗവേഷകര്‍ തിരഞ്ഞെടുത്തത്. ഇഎ എച്ച്1എന്‍1 ശ്രേണിയിലുള്ള വൈറസ് ഈ വെള്ളക്കീരികളില്‍ അപകടകരമായതിലും അധികം ജിഎ വൈറസ് ശ്രേണി മനുഷ്യന് അപകടകരമാണ്. അണുബാധയേറ്റ് 3660 മണിക്കൂറുകള്‍ക്കകം മനുഷ്യ ശരീരത്തില്‍ ഈ വൈറസ് ശ്രേണി പടര്‍ന്നു പിടിക്കും. ഇത് മറ്റു വൈറസ് ശ്രേണികളേക്കാള്‍ വളരെ വേഗത്തിലാണ് പടരുകയെന്നും കണ്ടെത്തി.
അറവുശാലയിലെ ജീവനക്കാരിലേക്കും വൈറസ് പടര്‍ന്നിട്ടുണ്ട്. 338 സാംപിളുകള്‍ ശേഖരിച്ചതില്‍ 10.4% പേര്‍ക്കും വൈറസ് ബാധയേറ്റിരുന്നു. പന്നി ഫാമിനു സമീപം താമസിക്കുന്ന ജനങ്ങളില്‍ 4.4% പേര്‍ വൈറസ് വ്യാപനത്തിനു വിധേയരായി. ഇവരില്‍ പലര്‍ക്കും വൈറസിനെ പ്രതിരോധിക്കാനുള്ള ആന്റിബോഡികളും ശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെട്ടിട്ടുണ്ട്. 2016ലും 20109ലും ഒരു 46കാരനും ഒന്‍പതുകാരനും ജി4 വൈറസ് ബാധിച്ചിട്ടുണ്ടെങ്കിലും ഇവരില്‍നിന്ന് വൈറസ് മറ്റാരിലേക്കും പോയിട്ടില്ലെന്നു ഗവേഷകര്‍ കണ്ടെത്തി.
പണ്ടുണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ വൈറസ് ഇപ്പോഴാണ് പന്നികളുടെ ശരീരത്തില്‍ കാണപ്പെടുന്നതെന്ന നിരീക്ഷണവും ഇവര്‍ നടത്തുന്നു. 2011ല്‍ 1.4% ആയിരുന്നു വൈറസ് വാഹകരായ പന്നികള്‍. എന്നാല്‍ 2018ല്‍ ഇത് 8.2% ആയി. ഇതിനാല്‍ത്തന്നെ എച്ച്1എന്‍1 മഹാമാരി പന്നികളില്‍നിന്ന് ഉദ്ഭവിച്ചതുപോലെ മറ്റൊരു വൈറസ് കൂടി പന്നികളില്‍നിന്നു വന്നേക്കുമെന്നാണ് ആശങ്ക.
2009ലെ എച്ച്1എന്‍1 മഹാമാരി 60 കഴിഞ്ഞവരുടെ ശരീരത്തില്‍ ആന്റിബോഡികള്‍ ഉല്‍പ്പാദിപ്പിക്കപ്പെട്ടെന്നും 60ന് താഴെയുള്ളവര്‍ക്കു വൈറസ് ഭീഷണി കൂടുതലാണെന്നും അമേരിക്കന്‍ സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പറയുന്നു. ജി4 ശ്രേണിയിലുള്ള വൈറസിന്റെ സ്വഭാവം പൂര്‍ണമായി പുറത്തുവന്നിട്ടില്ല. അങ്ങനെ വരുമ്പോള്‍ ഏതു വിഭാഗം ജനങ്ങളെയാണ് ബാധിക്കുകയെന്നും മറ്റും പറയാനാകില്ല. എച്ച്1എന്‍1 വൈറസ് ബാധിച്ച് ആദ്യ വര്‍ഷം ലോകമെങ്ങും 1.50 ലക്ഷം മുതല്‍ 5.75 ലക്ഷം പേര്‍ വരെ മരിച്ചിട്ടുണ്ടെന്നാണ് കണക്ക്.
ചൈനയിലെ പന്നികളിലും പന്നികളുമായി ഇടപെടുന്ന മനുഷ്യരിലും നടത്തിയ പരിശോധന പ്രകാരം ഇതിനകം ഈ വൈറസ് മനുഷ്യരിലേക്ക് കടന്നിട്ടുണ്ട്. അതേസമയം ഈ വൈറസ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുമെന്നതിന് തെളിവുകളൊന്നും കണ്ടെത്തിയില്ലെന്നും ഗവേഷകര്‍ പറയുന്നു. പനി, ചുമ, തുമ്മല്‍ എന്നിങ്ങനെ സാധാരണ ലക്ഷണങ്ങളാണ് ഈ വൈറസ് ബാധിതര്‍ കാണിക്കുക. പന്നികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെ പ്രത്യേകം നിരീക്ഷിക്കണമെന്നും ഗവേഷകര്‍ പറയുന്നു
"
https://www.facebook.com/Malayalivartha