ആപ്പുകൾ നിരോധിച്ചത് ചൈനയുടെ മിലിറ്ററി-സിവിലിയന്‍ ഫ്യൂഷന്‍ തന്ത്രം തകർക്കാൻ; ഇന്ത്യയുടേത് അതിവേഗ തിരിച്ചടി; നടപ്പിലാക്കിയത് വർഷങ്ങളോളം നീണ്ട നിരീക്ഷണത്തിനു ശേഷം
ഇന്ത്യ 59 ചൈനീസ് ആപ്പുകൾ നിരോധിച്ചത് ലഡാക്കിലെ കടന്നുകയറ്റത്തിനെതിരെയുള്ള ബോയ്‌കോട്ട് ചൈന ക്യാമ്പയിന്റെ ഭാഗമാണ് എന്നതായിരുന്നു പൊതുവെ നല്‍കിയിരുന്ന ധാരണ. എന്നാല്‍, ഇപ്പോള്‍ പുറത്തുവരുന്ന വിവരമനുസരിച്ച് ഇത് ഇന്ത്യക്കാരുടെ ഡേറ്റ സൈനിക, രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ചൈനീസ് കമ്യൂണിസ്റ്റ്പാര്‍ട്ടി ((സിസിപി) ചോര്‍ത്താതിരിക്കാനാണ് എന്നാണ്. ഇന്ത്യയില്‍ പുതിയതായി കൊണ്ടുവരുന്ന സൈനികേതര അടിസ്ഥാന സൗകര്യ വികസനത്തെക്കുറിച്ചും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടക്കമുള്ള സാങ്കേതികവിദ്യകളെക്കുറിച്ചുമുള്ള വിവരങ്ങള്‍ സിസിപിയുടെ കൈയ്യില്‍ എത്താതിരിക്കാനാണത്ര. സിസിപിയുടെ ഈ ലക്ഷ്യം ലോകമെമ്പാടുമുള്ള അവലോകന വിദഗ്ധര്‍ക്കിടയില്‍ അറിയപ്പെടുന്നത് മിലിറ്ററി-സിവിലിയന്‍ ഫ്യൂഷന്‍ തന്ത്രം എന്നാണ്. മിലിറ്ററിയിലെയും സാധാരണക്കാരുടെയും ഡേറ്റ പിന്നീട് ഉപയോഗിക്കാനായി ശേഖരിക്കുന്ന പണി സിസിപിക്കും മറ്റു ചില ചൈനീസ് സ്ഥാപനങ്ങള്‍ക്കും ഉണ്ടെന്നാണ് ആരോപണം.
ടിക്‌ടോക്കും യുസി ബ്രൗസറും ഉപയോഗിച്ച് ധാരാളമായി സാധാരണക്കാരെക്കുറിച്ചുള്ള ഡേറ്റാ ഖനനം ചെയ്തിരുന്നതായാണ് ആരോപണം. ഉദാഹരണത്തിന് അടുത്തിടെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ റാലി റജിസ്‌ട്രേഷന്‍ ടിക് ടോക്ക് ഹൈജാക്ക് ചെയ്തതായി ആരോപണമുണ്ടായിരുന്നു. ഇത് ഇന്ത്യന്‍ അധികാരികളില്‍ ഭയം വര്‍ധിപ്പിച്ചിരിക്കാമെന്നും പറയുന്നു. ചൈനീസ് ആപ്പുകള്‍ നരോധിക്കല്‍ നടന്നത് ലഡാക്കിലെ കടന്നുകയറ്റ സമയത്താണെന്നത് യാദൃശ്ചികമായിരിക്കാം. ഇവ ഇന്ത്യന്‍ അധികാരികളുടെ കണ്ണിലെ കരടായിട്ട് കുറെക്കാലമായെന്നാണ് ഇപ്പോള്‍ കിട്ടുന്ന വിവരം.
മിലിറ്ററി സിവിലിയന്‍ ഫ്യൂഷന്‍ പരിപാടി ചെയര്‍മാന്‍ മാവോയുടെ കാലം മുതല്‍ ചൈനയില്‍ നടപ്പിലാക്കിവരുന്ന തന്ത്രമാണ്. അന്ന് ടെക്‌നോളജി ഉപയോഗിച്ചല്ലായിരുന്നു എന്നു മാത്രം. ഇപ്പോഴത്തെ പ്രസിഡന്റ് അതിനെ കൂടുതല്‍ ആഴമുള്ളതാക്കണമെന്ന വാദമുള്ളയാളാണ്. ഇതിനെയാണ് രാജ്യാന്തര വിശകലന വിദഗ്ധര്‍ ഡീപ് ഫ്യൂഷന്‍ എന്ന് വിശേഷിപ്പിക്കുന്നത്. പൊതുജനാഭിമുഖ്യമുള്ള കാര്യങ്ങളായ വിദ്യാഭ്യാസം, വിനോദം, സേനയെക്കുറിച്ചുള്ള വിവരങ്ങള്‍ തുടങ്ങിയവയെല്ലാം ശേഖരിക്കുന്നു. ഇതിന്റെയെല്ലാം പ്രധാന ഗുണഭോക്താവ് ചൈനീസ് സൈന്യമാണെന്നും ആരോപണമുണ്ട്.
ചൈന പ്രധാനമായും ലക്ഷ്യംവയ്ക്കുന്നത് അമേരിക്കയെയാണ്. ഇന്ത്യയുടെ പ്രാധാന്യം ഇവിടെ നിന്നു ലഭിക്കാവുന്ന ഡേറ്റയുടെ അളവിലാണ്. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള അതിനൂതന സാങ്കേതികവിദ്യകള്‍ വികസിപ്പിക്കാന്‍ ഡേറ്റ കുറച്ചൊന്നും പോര. ഇത് സര്‍ക്കാരിന്റെ കീഴിലുള്ള സ്ഥാപനങ്ങള്‍ക്കും ചൈനയോടു കൂറുപുലര്‍ത്തുന്ന സ്വകാര്യ കമ്പനികള്‍ക്കും യഥേഷ്ടം ഉപയോഗിക്കാനാകും. ഉദാഹരണം പറഞ്ഞാല്‍, ചൈനയുടെ ഫേഷ്യല്‍ റെക്കഗ്നിഷന്‍ സിസ്റ്റവും നിരീക്ഷണ സാങ്കേതികവിദ്യയും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കച്ചവടത്തിനിറങ്ങിയ ചൈനീസ് കമ്പനികളെ കുറച്ചൊന്നുമല്ല സാഹായിച്ചിരിക്കുന്നതെന്നു പറയുന്നു. അടുത്ത കാലത്തായി ചില ചൈനീസ് വിദ്യാർഥികള്‍ക്ക് വിസ നല്‍കേണ്ടതില്ലെന്ന തീരുമാനം അമേരിക്ക എടുത്തതും ഇതുമായി ചേര്‍ത്തു വായിക്കാം. ചൈനീസ് കമ്പനികള്‍ ഇന്ത്യയില്‍ ഇറക്കിയ മുതല്‍മുടക്കിനെതിരെ ഇന്ത്യ പ്രതികരിച്ചതും മറ്റൊന്നുംകൊണ്ടല്ല. ചൈനീസ് ആപ്പുകള്‍ക്കെതിരെ എടുത്ത നടപടി, വളഞ്ഞ വഴിയില്‍ ചൈനീസ് കമ്പനികളുടെ മേല്‍ പതിക്കുന്ന അസ്ത്രമാണെന്നാണ്. റോഡ് നിര്‍മാണ പദ്ധതികളിലും മറ്റും ഇന്ത്യയോട് സഹകരിക്കുന്നതില്‍ നിന്നും ചൈനയെ വിലക്കിക്കഴിഞ്ഞു.
∙
ഇന്ത്യ തുടങ്ങിവച്ച നടപടികള്‍ ഒരു മാലപ്പടക്കം പോലെ ചൈനീസ് ടെക് കമ്പനികളുട കഴുത്തില്‍ ചുറ്റി പൊട്ടിത്തെറിച്ചു തുടങ്ങിയോ എന്ന സംശയമുണര്‍ത്തുന്ന രീതിയിലാണ് അമേരിക്കയില്‍ ചൈനീസ് കമ്പനികള്‍ നേരിടുന്ന നടപടികള്‍. വാവെയ് ടെക്‌നോളജീസ് കമ്പനി, സെഡ്റ്റിഇ കോര്‍പറേഷന്‍ എന്നീ കമ്പനികളുമായി ബന്ധപ്പെട്ട എല്ലാ കമ്പനികളും ‘ദേശീയ സുരക്ഷയ്ക്കു ഭീഷണിയാണ്’ എന്ന് അമേരിക്കയുടെ ഫെഡറല്‍ കമ്യൂണിക്കേഷന്‍സ് കമ്മിഷന്‍ അഥവാ എഫ്‌സിസി പ്രഖ്യാപിച്ചു. ഇത് ഇരു കമ്പനികളുടെയും പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചേക്കുമെന്നാണ് പറയുന്നത്. ഈ കമ്പനികള്‍ ചൈനീസ് സർക്കാരുമായി വളരെ അടുത്തു പ്രവര്‍ത്തിക്കുന്നു എന്നും അമേരിക്കന്‍ പൗരന്മാരുടെയടക്കം ഡേറ്റ സർക്കാരിന് എത്തിച്ചു നല്‍കുന്നു എന്നുമുള്ള ഗുരുതര ആരോപണമാണ് ഇപ്പോള്‍ ഉയര്‍ന്നിരക്കുന്നത്. എന്നാല്‍, ഈ കമ്പനികളും അമേരിക്കയുമായുള്ള ഏറ്റുമുട്ടല്‍ ഇന്നലെ തുടങ്ങിയതല്ല. ഏകദേശം ഒരു പതിറ്റാണ്ടായി നിലനില്‍ക്കുന്ന സംഘര്‍ഷമാണിത്. ഇവയ്‌ക്കെതിരെ ആദ്യമായി അമേരിക്ക ഔദ്യോഗികമായി നടപടി സ്വീകരിക്കുന്നത് 2012ല്‍ ആണ്. അമേരിക്കന്‍ ബിസിനസ് സ്ഥാപനങ്ങള്‍ ഈ കമ്പനികളുമായി സഹകരിക്കുന്നത് സൂക്ഷിച്ചുവേണം എന്ന മുന്നറിയിപ്പ് ആദ്യമായി ഇറക്കിയതും അക്കാലത്താണ്.
അമേരിക്കന്‍ പൗരന്മാര്‍ നടത്തുന്ന സ്ഥാപനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിവുണ്ട് ഈ കമ്പനികള്‍ക്ക് എന്ന ആരോപണത്തിന് വേണ്ടവിധത്തിലുള്ള മറുപടി നല്‍കാന്‍ കഴിഞ്ഞട്ടില്ലെന്നും ചൂണ്ടിക്കാണക്കപ്പെടുന്നു. എന്നാല്‍, 2018ല്‍ പ്രസിഡന്റ് ട്രംപ്സ സെഡ്റ്റിഇ യുമായി ബിസിനസ് ചെയ്യാമെന്ന് തീരുമാനിച്ചിരുന്നു. എന്നാല്‍, ട്രംപിനു മുൻപ് അധികാരത്തിലിരുന്ന ബറാക് ഒബാമ സെഡ്റ്റിഇയെയും കരിമ്പട്ടികയില്‍ പെടുത്തിയിരുന്നു. വാവെയ് ലോകത്തെ ഏറ്റവും വലിയ ടെലികോം ഉപകരണ നിര്‍മാതാവാണ്. ഈ മേഖലയിലെ പല പുതിയ ടെക്‌നോളജിയും കൊണ്ടുവന്നത് ഇവരാണ്. ഈ രംഗത്തുള്ള മറ്റു കമ്പനികള്‍ വാവെയില്‍ നിന്നാണ് പലതും പഠിച്ചെടുക്കുന്നതു തന്നെ. എന്നാല്‍, സെഡ്റ്റിഇ പല വമ്പന്‍ കമ്പനികള്‍ക്കും വേണ്ട സാധനങ്ങള്‍ നിര്‍മിച്ചു നല്‍കുന്ന കമ്പനിയാണ്. ഇതേപോലെ ചൈനയും പത്തുകൊല്ലം മുൻപ് ഗൂഗിളും ഫേസ്ബുക്കും നിരോധിച്ചിരുന്നു. ആ അവസരം മുതലെടുത്ത് കുറെ കമ്പനികൾ ചൈനയുടെ ഷെൻചെൻ എന്ന സിറ്റിയിൽ ഉണ്ടായി - ലോകത്തിലെ ഏറ്റവും വലിയ ഇ കോമേഴ്‌സ് ആയ അലിബാബയും ഇപ്പോള്‍ നരേന്ദ്ര മോദി നിരോധിച്ച വീ ചാറ്റിന്റെ ഉടമയായ ടെൻസെന്റും അടക്കം. ആ ഷെൻചെൻ കമ്പനികൾ ഉണ്ടാക്കിയ ആപ്ലിക്കേഷനുകളും സർവീസുകളും ഏതാണ്ട് പത്തുകൊല്ലം കൊണ്ട് ലോകോത്തരമായ മാറി
∙
ഗൂഗിള്‍, ബിങ് തുടങ്ങിയ സേര്‍ച്ച് എൻജിനുകള്‍ ആളുകളുടെ സേര്‍ച്ചുകള്‍ നോക്കിയിരിക്കുന്നു എന്ന ആരോപണമുള്ളതിനാല്‍, സ്വകാര്യതയെക്കുറിച്ചു ധാരണയുള്ള ഉപയോക്താക്കളെല്ലാം വര്‍ഷങ്ങളായി ആശ്രയിച്ചു വന്ന, ഡിഡിജി എന്ന ചുരുക്കപ്പേരില്‍ അറിയ്‌പ്പെടുന്ന ഡക്ഡക്‌ഗോ (DuckDuckGo.Com) സേര്‍ച് എൻജിന്‍ എയര്‍ടെല്‍, റിലയന്‍സ് ജിയോ, ഡെന്‍, ബിഎസ്എന്‍എല്‍ തുടങ്ങിയ സേവനദാതാക്കള്‍ ബ്ലോക്കു ചെയ്യുന്നതായി പരാതി ഉയര്‍ന്നിരിക്കുകയാണ്. ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന് ഒരു ദിവസത്തിനു ശേഷമാണ് ഈ പരാതി ഉയര്‍ന്നിരിക്കുന്നത് എന്നതാണ് ഇത് കൂടുതല്‍ ആകാംക്ഷപരത്തുന്ന ഒന്നായി തീര്‍ന്നിരിക്കുന്നത്. സർക്കാർ ഡക്ഡക്‌ഗോയ്‌ക്കെതിരെ യാതൊരു നിയന്ത്രണവും പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍, എയര്‍ടെല്ലും, ജിയോയും എന്തിനാണ് നിരോധിച്ചത് എന്നു പറഞ്ഞില്ലെങ്കിലും ഇന്ത്യയുടെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികമ്യൂണിക്കേഷന്‍സിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടിയെന്ന് അവകാശപ്പെട്ടു.
എന്താണ് ഡിഡിജിയ്ക്കുള്ള കുഴപ്പം? ഇന്റര്‍നെറ്റില്‍ അസ്വസ്ഥതയില്ലാതെ ഉപയോഗിക്കാവുന്ന ഒരു സേവനമായിരുന്നു അത്. ഇതിന് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ തങ്ങള്‍ക്ക് അറിയണമെന്നാണ് ഒരു ഉപയോക്താവ് റെഡിറ്റില്‍ കുറിച്ചത്. അപഹാസ്യമാണ് ഈ നടപടി, യൂസര്‍ എഴുതുന്നു. പല റിലയന്‍സ് ജിയോ ഉപയോകതാക്കളും ഡിഡിജി ലഭ്യമാക്കാത്തതിനെതിരെ പരാതിയുമായി എത്തി. തുടര്‍ന്ന് ഡിഡിജി തങ്ങളുടെ വിശദീകരണവുമായി എത്തി. തങ്ങള്‍ക്ക് ഇതേക്കുറിച്ച് ധാരാളം പരാതികള്‍ പ്രവഹിച്ചുകൊണ്ടിരിക്കുകയാണെന്നും ഇത് തങ്ങളുടെ പ്രശ്മല്ല. ടെലികോം കമ്പനികള്‍ ചെയ്താതാണെന്നുമാണ് ഡിഡിജി നല്‍കുന്ന വിശദീകരണം. എല്ലാ ബ്രൗസറുകളിലും ഗൂഗിളിനു പകരം ഡീഫോള്‍ട്ട് ആയി ഉപയോഗിക്കാവുന്ന സേര്‍ച് എൻജിനാണ് ഡിഡിജി. സ്വാകാര്യതയെ അങ്ങേയറ്റം മാനിക്കുന്ന ആപ്പിള്‍ കമ്പനി 2013ലാണ് ഡിഡിജിക്ക് സഫാരിയില്‍ പ്രവേശനം നല്‍കിയത്. സഫാരിയില്‍ ഇപ്പോഴും ഗൂഗിളാണ് ഡീഫോള്‍ട്ട്സേര്‍ച് എൻജിനായി വരുന്നത്. അതിന് പ്രതിവര്‍ഷം ഗൂഗിള്‍ നിരവധി ബില്ല്യന്‍ ഡോളറാണ് ആപ്പിളിനു നല്‍കുന്നത്. എന്നാല്‍, തങ്ങളുടെ സ്വാകാര്യതാ അവബോധമുള്ള ഉപയോക്താക്കള്‍ക്ക് സെറ്റിങ്‌സില്‍ ഡിഡിജി ഡീഫോള്‍ട്ട് സേര്‍ച് എൻജിനാക്കാനുള്ള അവസരം ആപ്പിള്‍ ഒരുക്കിയിട്ടുണ്ട്. എന്നാല്‍, ഡിഡിജിക്കെതിരെ ഇന്ത്യ എന്തു കുറ്റമായിരിക്കാം കണ്ടെത്തിയിരിക്കുന്നത് എന്നറിയാനുള്ള ആകാംക്ഷയിലാണ് ഇന്റര്‍നെറ്റ്
https://www.facebook.com/Malayalivartha