കൊല്ലത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ മത്സ്യത്തൊഴിലാളികളെ കടലില്‍ വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ ഹേഗിലെ അന്താരാഷ്ട്ര നീതിന്യായക്കോടതിയില്‍ ഇന്ത്യക്ക് വിജയം, ഇറ്റാലിയന്‍ മറീനുകള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി, ഇറ്റലിയുടെ വാദങ്ങള്‍ തള്ളി നിയമപരമായ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടു
കൊല്ലത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ മത്സ്യത്തൊഴിലാളികളെ കടലില്‍ വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ ഹേഗിലെ അന്താരാഷ്ട്ര നീതിന്യായക്കോടതിയില്‍ ഇന്ത്യക്ക് വിജയം. ഇറ്റാലിയന്‍ മറീനുകള്‍ (നാവികസേനക്കാര്‍) കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി, ഇറ്റലിയുടെ വാദങ്ങള്‍ തള്ളി നിയമപരമായ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടു. നാവികരായ സാല്‍വത്തോര്‍ ഗിറോണ്‍, മാസിമിലാനോ ലത്തോറെ എന്നിവര്‍ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചതായി കോടതി കണ്ടെത്തി. ഇതുവഴി ഇറ്റലി യുഎന്‍ കടല്‍നിയമവും ഇന്ത്യയുടെ കപ്പലോട്ട അവകാശവും ലംഘിച്ചു.
ജീവന്‍ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് ഇറ്റലി നഷ്ടപരിഹാരം നല്‍കണം. തൊഴിലാളികളെ ഉപദ്രവിച്ചതിനും വസ്തുവകകള്‍ കേടുവരുത്തിയതിനും ബോട്ടിലെ ക്യാപ്റ്റന്റെയും മറ്റുള്ളവരുടെയും അന്തസും മറ്റും നശിപ്പിച്ചതിനും ഇന്ത്യക്കും നഷ്ടപരിഹാരം നല്‍കണം. ഇന്ത്യയും ഇറ്റലിയും ചര്‍ച്ച നടത്തി നഷ്ടപരിഹാരത്തുകയില്‍ തീരുമാനമെടുക്കണം. ഇന്ത്യയുടെ സമുദ്രാതിര്‍ത്തിയിലല്ല സംഭവമെന്നും അതിനാല്‍ നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്നുമുള്ള ഇറ്റലിയുടെ വാദം കോടതി തള്ളി.
2012 ഫെബ്രുവരി 15നാണ് കൊല്ലത്തു നിന്നു പോയ സെന്റ് ആന്റണിയെന്ന ബോട്ടിലെ തമിഴ്നാട് കുളച്ചല്‍ സ്വദേശി അജേഷ് ബിങ്കി, കൊല്ലം മൂദാക്കര സ്വദേശി ജെലസ്റ്റിന്‍ വാലന്റൈന്‍ എന്നിവരെ എന്റികോ ലക്സിയെന്ന കപ്പലിലെ ഇറ്റാലിയന്‍ നാവികര്‍ രാത്രിയില്‍ വെടിവച്ചു കൊന്നത്. കടല്‍ക്കൊള്ളക്കാരാണെന്നു കരുതി വെടിവച്ചെന്നായിരുന്നു വാദം. എട്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇവരുടെ കുടുംബങ്ങള്‍ക്ക് കുറച്ചെങ്കിലും നീതി ലഭ്യമാകുന്നത്. ഇതിടെ ചെറിയ നഷ്ടപരിഹാരം നല്‍കി കേസ് ഒതുക്കാന്‍ ശ്രമം നടന്നിരുന്നു. നീണ്ടകര തുറമുഖത്ത് നിന്ന് 40 നോട്ടിക്കല്‍ മൈല്‍ അകലെ ആലപ്പുഴ തോട്ടപ്പള്ളി കടലിലായിരുന്നു സംഭവം.ഫെബ്രുവരി 19, 2012: ലത്തോറെ മാസിമിലിയാനോ, സാല്‍വത്തോറെ ജിറോണ്‍ എന്നീ ഇറ്റാലിയന്‍ മറീനുകളെ കൊച്ചി പൊലീസ് പിടികൂടുന്നു.രേഖകളും മൊഴികളും അടിസ്ഥാനത്തില്‍ കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ എം.ആര്‍. അജിത്കുമാര്‍ നേതൃത്വത്തിലായിരുന്നു നടപടി.
ഫെബ്രുവരി 28, 2012: ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി ഇന്ത്യയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്നു. കസ്റ്റഡിയില്‍ കഴിയുന്ന ഇറ്റാലിയന്‍ നാവികരെ മന്ത്രി ജൂലിയോ മരിയോ തേര്‍സി ഡി സാന്റാ സന്ദര്‍ശിച്ചിരുന്നു
മേയ് 30, 2012: കേരള ഹൈക്കോടതി മറീനുകള്‍ക്ക് ജാമ്യം അനുവദിക്കുന്നു. ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടല്‍ ട്രിഡെന്റിലേക്ക് ഇവരെ മാറ്റുന്നു. നാവികര്‍ കൊച്ചി നഗരപരിധി വിട്ട് പോകാന്‍ പാടില്ലെന്നും, എല്ലാദിവസവും, കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കു മുമ്പില്‍ ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ഡിസംബര്‍ 20, 2012: സുപ്രീം കോടതി ഇരുവര്‍ക്കും ക്രിസ്മസ് ആഘോഷിക്കാന്‍ രണ്ടാഴ്ചയോളം നാട്ടില്‍ പോയിവരാന്‍ അനുമതി നല്‍കുന്നു.
ജനുവരി 4, 2013: ഇരുവരും ഇറ്റലിയില്‍ നിന്നും തിരിച്ചെത്തുന്നു. ഇറ്റാലിയന്‍ നാവികരുമായി എത്തിയ ചാര്‍ട്ടേഡ് വിമാനം നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇറങ്ങിയത്.
ഫെബ്രുവരി 22, 2013: രണ്ടാമതും ഇലക്ഷനില്‍ വോട്ട് രേഖപ്പെടുത്തുന്നതിനായി നാട്ടില്‍പ്പോയി വരാന്‍ സുപ്രീം കോടതിയുടെ അനുമതി. നാട്ടില്‍ പോയ നാവികര്‍ തിരിച്ചെത്തി വാക്ക് പാലിച്ചിരുന്നു. ചീഫ് ജസ്റ്റീസ് അല്‍ത്തമാസ് കബീര്‍ അധ്യക്ഷനായ ബെഞ്ചാണ് നാവികര്‍ക്ക് നാട്ടില്‍ പോകാന്‍ അനുമതി നല്‍കിയത്. ഇന്ത്യയിലെ ഇറ്റാലിയന്‍ അംബാസഡറുടെ പൂര്‍ണ ഉത്തരവാദിത്വത്തോടെയാണ് ഇവരെ നാട്ടിലേക്ക് അയച്ചത്.
മാര്‍ച്ച് 11, 2013: മറീനുകളെ തിരിച്ചയക്കില്ലെന്നറിയിച്ച് ഇറ്റലി ഇന്ത്യാ ഗവണ്മെന്റിന് സന്ദേശം നല്‍കുന്നു.തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാനും വോട്ട് രേഖപ്പെടുത്താനും ഇറ്റലിയില്‍ എത്തിയ നാവികര്‍ ഇനി വരില്ലെന്ന് ഇറ്റലി വിദേശകാര്യ മന്ത്രാലയമാണ് വ്യക്തമാക്കിയത്.
പല വിധത്തില്‍ ഇന്ത്യയെ വഞ്ചിക്കാന്‍ ശ്രമിച്ചിട്ടും ഒടുവില്‍ ഇറ്റലി കീഴടങ്ങിയിരിക്കുകയാണ്. രാജ്യത്തെ കണ്ണീരിലാഴ്ത്തിയ ആ അരുംകൊലയ്ക്കു ഒടുവില്‍ ഇറ്റലി കണക്കു പറയേണ്ട സമയമെത്തിയിരിക്കുകയാണ് . അന്തിമ വിജയം ഇന്ത്യ നേടിയിരിക്കുന്നു
"
https://www.facebook.com/Malayalivartha