'സ്വന്തം മണ്ണായി' എല്ലായിപ്പോഴും കരുതുന്ന ദക്ഷിണ ചൈന കടലിന്റെ നടുക്ക് പടപ്പുറപ്പാട് ഒരുക്കി യു എസ്... രണ്ടു വിമാനവാഹിനി കപ്പലും അനേകം യുദ്ധക്കപ്പലുകളും വരുംദിവസങ്ങളില്‍ ദക്ഷിണ ചൈനാ കടലില്‍ എത്തുമെന്നും സൈനികാഭ്യാസം നടത്തുമെന്നും യുഎസ് നാവിക സേന
പേരു മാത്രമല്ല അധികാരവുമുണ്ടെന്നു ചൈന അവകാശ വാദമുന്നയിക്കുന്ന , 'സ്വന്തം മണ്ണായി' എല്ലായിപ്പോഴും കരുതുന്ന ദക്ഷിണ ചൈന കടലിന്റെ നടുക്ക് പടപ്പുറപ്പാട് ഒരുക്കിയിരിക്കുകയാണ് യു എസ് . രാജ്യാന്തരവേദികളിലെ വാക്‌പ്പോരിലും ആയുധപരീക്ഷണം നടത്തിയും മറ്റും സ്വന്തമെന്നു സ്ഥാപിക്കാന്‍ ചൈന പലപ്പോഴും ലക്ഷ്യമിടുന്ന മേഖലയിലാണ് അമേരിക്കയുടെ പടക്കപ്പലുകള്‍ ഇരമ്പിയെത്തി കാഹളം മുഴക്കുന്നത്. രണ്ടു വിമാനവാഹിനി കപ്പലും അനേകം യുദ്ധക്കപ്പലുകളും വരുംദിവസങ്ങളില്‍ ദക്ഷിണ ചൈനാ കടലില്‍ എത്തുമെന്നും സൈനികാഭ്യാസം നടത്തുമെന്നും യുഎസ് നാവിക സേന അറിയിച്ചു. ദക്ഷിണ ചൈനാ കടല്‍ ആരുടേതാണെന്ന തര്‍ക്കം മൂക്കുകയും ചൈന നാവികാഭ്യാസം നടത്തുകയും ചെയ്യുന്ന അതേനേരത്തുതന്നെയാണ് യുഎസിന്റെയും പടനീക്കം.
പസിഫിക് സമുദ്രത്തിലും സാന്നിധ്യമായിരുന്ന യുഎസ്എസ് നിമിറ്റ്‌സ്, യുഎസ്എസ് റൊണാള്‍ഡ് റീഗന്‍ എന്നീ വിമാനവാഹിനി കപ്പലുകളാണു ദക്ഷിണ ചൈന കടലില്‍ അണിനിരക്കുക. ഫിലിപ്പീന്‍സ് കടലിലും ഇവ കര്‍മനിരതമാണ്. 'മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഞങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നു സഖ്യകക്ഷികള്‍ക്കും പങ്കാളികള്‍ക്കും സ്പഷ്ടമായി ബോധ്യപ്പെടുത്തുകയാണ് ഈ സൈനിക പ്രകടനം കൊണ്ടുദ്ദേശിക്കുന്നത്.' റിയര്‍ അഡ്മിറല്‍ ജോര്‍ജ് എം.വിക്കോഫ് പറഞ്ഞു. ചൈനയുടെ നാവികാഭ്യാസത്തിനുള്ള മറുപടിയല്ല ഇതെന്നും റിയര്‍ അഡ്മിറല്‍ പറഞ്ഞെങ്കിലും അതാണെന്നു പകല്‍ പോലെ വ്യക്തം
അഞ്ചു ദിവസം നീളുന്ന ശക്തിപ്രകടനത്തിന്റെ ഭാഗമായി ബുധനാഴ്ചയാണു കടലില്‍ ചൈനയുടെ സൈനികാഭ്യാസം തുടങ്ങിയത്. നാവികസേന കപ്പലുകളും കോസ്റ്റ്ഗാര്‍ഡുമാണു പങ്കെടുക്കുന്നത്. 'ഇവിടെയുള്ള ദ്വീപുകള്‍ നോട്ടമിട്ടവരെയും കൈവശം വച്ചവരെയും സ്വന്തം ശക്തി എത്ര മാത്രമുണ്ടെന്നു തെളിയിക്കുകയാണ് ഇതുകൊണ്ട് ചൈന ഉദ്ദേശിക്കുന്നത്. ഇവിടേക്കു സര്‍വശക്തരായി വരാനാവുമെന്ന മുന്നറിയിപ്പ് ദ്വീപുകളുടെ അധികാരം കയ്യാളുന്ന തെക്കുകിഴക്കനേഷ്യയിലെ മറ്റു രാജ്യങ്ങള്‍ക്കു നല്‍കുകയും ലക്ഷ്യമിടുന്നു' നാവിക വിദഗ്ധനും വാഷിങ്ടന്‍ കേന്ദ്രമായ ഹഡ്‌സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സീനിയര്‍ ഫെല്ലോയുമായ ബ്രയന്‍ ക്ലര്‍ക് പറഞ്ഞു.
'ഇന്തോപസിഫിക് മേഖലയില്‍ അഭിവൃദ്ധിയും സുരക്ഷയും സ്ഥിരതയും കൊണ്ടുവരികയാണു പടക്കപ്പലുകളുടെ സാന്നിധ്യം കൊണ്ട് യുഎസ് ഉദ്ദേശിക്കുന്നത്. രാഷ്ട്രീയപരമോ ലോകത്തിലെ ഇപ്പോഴത്തെ സംഭവങ്ങളുമായി ബന്ധപ്പെട്ടതോ ആയ പ്രതികരണമല്ല ഇത്. നമ്മുടെ സേനയ്ക്ക് അത്യാധുനിക പരിശീലന അവസരങ്ങള്‍ ഒരുക്കുക, യുദ്ധമുന്നണിയിലെ പോരാളികള്‍ക്ക് ഏതവസ്ഥയിലും പൊരുതാനുള്ള വഴക്കം സൃഷ്ടിക്കുക, മേഖലയിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുക തുടങ്ങിയ കാര്യങ്ങളാണു ഉന്നം വയ്ക്കുന്നത്' യുഎസ് നാവികസേനയുടെ സെവന്‍ത് ഫ്‌ലീറ്റ് വക്താവ് ലഫ്. ജോ ജെയ്ലി അഭിപ്രായപ്പെട്ടു.
നാവികസേനയുടെ പ്രകടനം ഏറെക്കാലം മുമ്പേ തീരുമാനിച്ചതാണെന്നും ഇതേസമയത്തുതന്നെയാണു ചൈന പാരാസെല്‍ ദ്വീപില്‍ സൈനികാഭ്യാസം നടത്താന്‍ ഒരുങ്ങിയതെന്നുമാണു യുഎസിന്റെ വിശദീകരണം. ചൈനയുടെ പ്രകടനത്തോടു യുഎസ് ശക്തമായ രീതിയിലാണു പ്രതികരിച്ചത്. 'തര്‍ക്കപ്രദേശമായ ദക്ഷിണ ചൈന കടലില്‍ സൈനിക പരിശീലനം നടത്താനുള്ള പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയുടെ (പിഎല്‍എ) തീരുമാനത്തോടു ഞങ്ങളുടെ തെക്കുകിഴക്കനേഷ്യന്‍ സുഹൃത്തുക്കള്‍ക്കുള്ള എതിര്‍പ്പിനെ യുഎസ് അംഗീകരിക്കുന്നു. അതീവ പ്രകോപനം സൃഷ്ടിക്കുന്നതാണു ചൈനയുടെ നടപടി. ബെയ്ജിങ്ങിന്റെ നിയമവിരുദ്ധമായ അവകാശവാദങ്ങളെ ഞങ്ങള്‍ എതിര്‍ക്കുന്നു.' സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ പറഞ്ഞു.
കഴിഞ്ഞു പോയ ആഴ്ചകളില്‍ ചൈനയ്ക്കു കനത്ത വെല്ലുവിളി ഉയര്‍ത്തി പസഫിക് സമുദ്രത്തിലും യുഎസ് പടയൊരുക്കം നടത്തിയിരുന്നു. മൂന്നു വന്‍ വിമാനവാഹിനി കപ്പലുകളുമായി അണിനിരന്ന യുഎസിന്റേത് അസാധാരണ സേനാവിന്യാസമായി വിലയിരുത്തപ്പെട്ടു. വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു ചൈനയ്‌ക്കെതിരെ ഒരേ സമയം മൂന്നു വിമാനവാഹിനിക്കപ്പല്‍ യുഎസ് നാവികസേന വിന്യസിച്ചത്. ഇതിന്റെ തുടര്‍ച്ചയായാണു ദക്ഷിണ ചൈന കടലിലെ നാവിക പരിശീലനവും. യുഎസ്എസ് റൊണാള്‍ഡ് റീഗന്‍, യുഎസ്എസ് തിയോഡോര്‍ റൂസ്വെല്‍റ്റ് എന്നിവ പടിഞ്ഞാറന്‍ പസിഫിക്കിലും യുഎസ്എസ് നിമിറ്റ്‌സ് കിഴക്കു ഭാഗത്തുമാണു പട്രോളിങ് നടത്തിയത്.
"
https://www.facebook.com/Malayalivartha