ആ പരിപ്പ് വേവില്ലെന്ന് ഇന്ത്യ.... ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാനാണ് ഇപ്പോള്‍ ഭൂട്ടാനുമായുള്ള അതിര്‍ത്തി തര്‍ക്കം ചൈന വീണ്ടും ഉയര്‍ത്തിക്കൊണ്ടുവന്നതെന്ന് നയതന്ത്ര വിദഗ്ധരുടെ വിലയിരുത്തല്‍, 'അഞ്ചു വിരല്‍'തന്ത്രവുമായി ചൈന, ലക്ഷ്യം വീണ്ടും പ്രകോപനം ?
ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാനാണ് ഇപ്പോള്‍ ഭൂട്ടാനുമായുള്ള അതിര്‍ത്തി തര്‍ക്കം ചൈന വീണ്ടും ഉയര്‍ത്തിക്കൊണ്ടുവന്നതെന്നാണ് നയതന്ത്ര വിദഗ്ധരുടെ വിലയിരുത്തല്‍. നിലവില്‍ ലഡാക്കിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് ഇന്ത്യ ചൈനയ്‌ക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും പല നടപടികളുമെടുത്തിരുന്നു. മൊബൈല്‍ ആപ്പുകള്‍ നിരോധിക്കുകയും ചൈനയില്‍നിന്നുള്ള വിദേശനിക്ഷേപം സര്‍ക്കാര്‍ സംവിധാനങ്ങളുടെ നിരീക്ഷണത്തില്‍ മതിയെന്ന ഉത്തരവും ഇന്ത്യ എടുത്തിരുന്നു. ഈ സാഹചര്യത്തില്‍ അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കി ഭൂട്ടാനെ ഇന്ത്യയില്‍നിന്ന് തെറ്റിക്കുക എന്ന ഉദ്ദേശ്യവും ചൈനയ്ക്കുണ്ട്. ഇതുവഴി ഇന്ത്യയെ മറ്റൊരു സമ്മര്‍ദ്ദ മേഖലയിലേക്കുകൂടി എത്തിക്കാനാണ് ചൈനയുടെ ശ്രമമെന്നാണ് വിലയിരുത്തല്‍.
ഇന്ത്യയുടെ സുഹൃദ് രാജ്യമായ ഭൂട്ടാനുമായി അതിര്‍ത്തി തര്‍ക്കം ഉണ്ടാക്കുന്നതിലൂടെ ഇന്ത്യയെത്തന്നെയാണ് ചൈന ലക്ഷ്യമിടുന്നതെന്നു റിപ്പോര്‍ട്ടുകള്‍. ലഡാക്ക് മേഖലയില്‍ ഇന്ത്യയുമായുള്ള അതിര്‍ത്തിത്തര്‍ക്കം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലും ഭൂട്ടാനുമായി കൊമ്പുകോര്‍ക്കാനുള്ള ചൈനയുടെ തീരുമാനം ഇന്ത്യ അതീവ ജാഗ്രതയോടെയാണ് കാണുന്നത്.
കിഴക്കന്‍ ഭൂട്ടാനിലെ സാക്തങ് വന്യജീവി സങ്കേതത്തിനു മേലാണ് ഇപ്പോള്‍ ചൈന അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. അതും ഒരു രാജ്യാന്തര വേദിയില്‍. ജൂണ്‍ 23 തീയതികളില്‍ ഓണ്‍ലൈനായി സംഘടിപ്പിച്ച രാജ്യാന്തര പരിസ്ഥിതി സംഘടന (ജിഇഎഫ്) കൗണ്‍സില്‍ യോഗത്തില്‍ സാങ്തങ് വന്യജീവി സങ്കേതത്തിലെ ഒരു പദ്ധതിക്കായി ഭൂട്ടാന്‍ പണം ചോദിച്ചിരുന്നു. എന്നാല്‍ ഭൂട്ടാനെ ഞെട്ടിച്ച് അതു 'തര്‍ക്ക' പ്രദേശമാണെന്നും പണം അനുവദിക്കരുതെന്നും ചൈന ആവശ്യപ്പെടുകയായിരുന്നു. ചൈനയുടെ ഈ നീക്കത്തെ എതിര്‍ത്തു ഭൂട്ടാന്‍ ഉടന്‍തന്നെ രംഗത്തെത്തി. ഭൂട്ടാന്റെ അവിഭാജ്യ ഭാഗമാണ് സാക്തങ് വന്യജീവി സങ്കേതമെന്നും ചൈനയുമായി അതിര്‍ത്തി തര്‍ക്ക വിഷയത്തില്‍ ഒരിക്കല്‍പ്പോലും ഇതു കടന്നുവന്നിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.
ഭൂട്ടാന്റെ കിഴക്കന്‍മേഖലയിലെ ഈ വന്യജീവി സങ്കേതത്തിനായി ഇതുവരെ ചൈന അവകാശവാദം ഉന്നയിച്ചിട്ടില്ല. എന്നാല്‍ ഭൂട്ടാനുമായുള്ള അതിര്‍ത്തി ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നും കിഴക്കന്‍, മധ്യ, പടിഞ്ഞാറന്‍ മേഖലകളിലെ സ്ഥലങ്ങളുടെ പേരിലുള്ള തര്‍ക്കം ദീര്‍ഘനാളായി ഉണ്ടായിരുന്നുവെന്നും പുതിയവയല്ലെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ചൈന ഭൂട്ടാന്‍ വിഷയത്തില്‍ മൂന്നമതൊരു കക്ഷി ഇടപെടേണ്ടതില്ലെന്നും വാര്‍ത്താക്കുറിപ്പില്‍ ഇന്ത്യയെ പരാമര്‍ശിച്ച് ചൈന വ്യക്തമാക്കിയിരുന്നു.
അരുണാചല്‍ പ്രദേശുമായി അതിര്‍ത്തി പങ്കിടുന്ന ട്രാഷിഗാങ് ജില്ലയിലെ 650 ചതുരശ്ര കിലോമീറ്റര്‍ മേഖലയാണ് സാങ്തങ് വന്യജീവി സങ്കേതം. 2014ല്‍ ചൈനയിറക്കിയ ഭൂപടത്തില്‍ ഇന്ത്യയിലെ അരുണാചല്‍ പ്രദേശ് അവരുടെ ഭൂപ്രദേശമാക്കിയാണ് രേഖപ്പെടുത്തിയത്. അതേ ഭൂപടത്തില്‍ത്തന്നെ ദക്ഷിണ ചൈന കടലും സാങ്തങ് വന്യജീവി സങ്കേതവും ട്രാഷിഗാങ്ങും ഭൂട്ടാന്റെ ഭാഗമായും കാണിച്ചിട്ടുണ്ട്.
ചൈന ഭൂട്ടാന്‍ അതിര്‍ത്തി തര്‍ക്കത്തില്‍ ഒരിക്കല്‍ പോലും ഈ കിഴക്കന്‍ മേഖല ഉയര്‍ന്നുവന്നിട്ടില്ല. പടിഞ്ഞാറന്‍, മധ്യ മേഖലകള്‍ കേന്ദ്രീകരിച്ചാണ് തര്‍ക്കമുണ്ടായിരുന്നത്. 1984 മുതല്‍ ഈ മേഖലകളിലെ അതിര്‍ത്തി തര്‍ക്ക വിഷയത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ അന്നൊന്നും ചൈന കിഴക്കന്‍ മേഖലയെ തര്‍ക്ക മേഖലയായി കണക്കാക്കിയിരുന്നില്ല. മാത്രമല്ല, നേരത്തേയും ജിഇഎഫില്‍നിന്നു ഭൂട്ടാന്‍ പണം തേടിയിരുന്നു, അന്നൊന്നും ചൈന എതിര്‍ത്തിരുന്നില്ല.
ഇന്ത്യാ ചൈന അതിര്‍ത്തിയില്‍ പലയിടത്തും തര്‍ക്കങ്ങളുണ്ടായിരുന്നെങ്കിലും 1962 മുതല്‍ ഈ ജൂണ്‍ വരെ ചൈന ലഡാക്കിലെ ഗല്‍വാന്‍ മേഖലയില്‍ അവകാശവാദം ഉന്നയിച്ചിരുന്നില്ല. ഗല്‍വാന്‍ വാലി ഇന്ത്യയുടേതാണെന്ന് വ്യക്തമാക്കിയെങ്കിലും മുന്‍ നിലപാടുകളില്‍നിന്ന് ചൈന പിന്നാക്കം പോകുന്ന കാഴ്ചയാണ് പുതിയ അവകാശവാദങ്ങളിലൂടെ ഉണ്ടായതെന്നാണ് വിലയിരുത്തല്‍.അതിനിടെ, ടിബറ്റിനെ മുന്‍നിര്‍ത്തിയുള്ള ചൈനയുടെ 'അഞ്ചു വിരല്‍' തന്ത്രത്തെക്കുറിച്ച് 60 വര്‍ഷമായി ഇന്ത്യയ്ക്കു മുന്നറിയിപ്പു നല്‍കിവന്നിരുന്നുവെന്ന് സെന്‍ട്രല്‍ ടിബറ്റന്‍ അഡ്മിനിസ്റ്റ് ലോബ്‌സാങ് സന്‍ഗയ്യെ ഉദ്ധരിച്ച് അടുത്തിടെ ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ടിബറ്റിനെ ചൈന കീഴടക്കിയപ്പോള്‍ മാവോ സെ ദുങ് ഉള്‍പ്പെടെയുള്ള അന്നത്തെ ചൈനീസ് നേതാക്കന്മാര്‍ പറഞ്ഞത് ''ടിബറ്റ് കൈവെള്ളയാണ്. അതു കീഴടക്കണം. അതിനുശേഷം അഞ്ചു വിരലുകളും പിടിച്ചെടുക്കണം.'' എന്നായിരുന്നു. ഇതില്‍ ആദ്യ വിരല്‍ ലഡാക്ക് ആണ്. ബാക്കി നാലെണ്ണം നേപ്പാള്‍, ഭൂട്ടാന്‍, സിക്കിം, അരുണാചല്‍ പ്രദേശ് എന്നിവയും.അറുപതുകളില്‍ ചൈന പ്രഖ്യാപിച്ച അഞ്ചു വിരല്‍ പദ്ധതി നടപ്പിലാക്കുകയാണോ ലക്ഷ്യമിടുന്നതെന്ന് സംശയിക്കുന്നതായി ഇന്ത്യയിലെ പ്രവാസി ടിബറ്റ് ഗവണ്‍മെന്റ് പ്രസിഡന്റ് ലൊബ്‌സാംഗ് സാങ്കേ പറഞ്ഞു. ടിബറ്റ് കൈപ്പത്തിയാണെന്നും ലഡാക്ക്, നേപ്പാള്‍, ഭൂട്ടാന്‍, സിക്കിം, അരുണാചല്‍ പ്രദേശ് എന്നിവ അഞ്ച് വിരലുകളാണെന്നുമാണ് ചൈനയുടെ സിദ്ധാന്തം.ഈ സിദ്ധാന്തം നടപ്പിലാക്കാനല്ല ശ്രമമാണോ ചൈനയുടേത് എന്നാണ് ഇപ്പോഴുയരുന്ന സംശയം
https://www.facebook.com/Malayalivartha