ഹോങ്കോങ്ങിനുമേല്‍ പിടിമുറുക്കാനുള്ള ശ്രമത്തില്‍ ചൈന.... ആ വിരട്ടല്‍ ഇങ്ങോട്ടു വേണ്ട... ചൈനയുടെ വിരട്ടലിന് ഹോങ്കോങ് സമരക്കാരുടെ ചുട്ട മറുപടി

ഹോങ്കോങ്ങിനുമേല്‍ പിടിമുറുക്കാനുള്ള ശ്രമത്തിലാണ് ചൈന. അതിനുള്ള സുരക്ഷാ നിയമവും ചൈന പാസാക്കി. ചൈനക്കെതിരായ പരസ്യപ്രതിഷേധം കുറ്റകരമാക്കുന്നതാണ് സുരക്ഷാനിയമം. സ്വയംഭരണ പ്രദേശമായ ഹോങ്കോങ്ങില്‍ മാസങ്ങളായി നടക്കുന്ന ചൈനാവിരുദ്ധ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താനാണ് നിയമം ഉണ്ടാക്കിയത്.
ചൈന ഏര്‍പ്പെടുത്തിയ പുതിയ ദേശീയ സുരക്ഷാ നിയമത്തിനെതിരെ പ്രതീകാത്മക 'വോട്ട്' ചെയ്ത് ഹോങ്കോങ് ജനാധിപത്യവാദികള്‍. ലക്ഷക്കണക്കിനു പേരാണ് നിയമനിര്‍മാണ (ലെജിസ്ലേറ്റിവ്) കൗണ്‍സിലിലേക്കുള്ള പ്രതീകാത്മക വോട്ടെടുപ്പില്‍ പങ്കെടുത്തത്. വരാനിരിക്കുന്ന കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സ്ഥാനാര്‍ഥികളെ കണ്ടെത്താനായാണ് വോട്ടെടുപ്പ്. ശനി, ഞായര്‍ ദിവസങ്ങളിലായി ജനാധിപത്യ വാദികള്‍ നടത്തിയ 'പ്രൈമറി' തിരഞ്ഞെടുപ്പില്‍ ലക്ഷങ്ങളാണു പങ്കെടുത്തത്. അതും പുതിയ ദേശീയ സുരക്ഷാ നിയമത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യുമെന്ന ഭീഷണി പോലും വകവയ്ക്കാതെ!
ചൈനയ്ക്കു കീഴില്‍ സ്വതന്ത്ര ഭരണാവകാശമുള്ള ഹോങ്കോങ്ങിന്റെ സുരക്ഷാ കാര്യങ്ങളില്‍ കൂടുതല്‍ കൈകടത്തലിനു ഷി ചിന്‍പിങ് ഭരണകൂടത്തെ സഹായിക്കുന്ന സുരക്ഷാ നിയമം നടപ്പാക്കി രണ്ടാഴ്ച തികയുമ്പോഴാണു പ്രതിഷേധക്കാരുടെ പുതിയ നീക്കം. നിയമത്തെ മറികടന്നാണ് വോട്ടെടുപ്പ് നടത്തുന്നതെന്നു ചൂണ്ടിക്കാട്ടി ഹോങ്കോങ് ഭരണഘടനാകാര്യ മന്ത്രി എറിക് സാങ് കഴിഞ്ഞയാഴ്ച ഭീഷണി മുഴക്കിയിരുന്നു.
പ്രാദേശിക സര്‍ക്കാരിന്റെ ക്രമസമാധാനത്തെയും നടത്തിപ്പിനെയും ബാധിക്കുന്നതാണു തിരഞ്ഞെടുപ്പു പ്രക്രിയയെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഭീഷണി. തിരഞ്ഞെടുപ്പിനെതിരെ ദേശീയ സുരക്ഷാ നിയമ പ്രകാരംതന്നെ നടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നല്‍കിയെങ്കിലും ശനി രാവിലെ മുതല്‍ പതിനായിരങ്ങളാണ് പോളിങ് ബൂത്തുകളിലെത്തിയത്. കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ അനുസരിച്ചായിരുന്നു വോട്ടെടുപ്പ് പ്രക്രിയ.
വേനലിലെ കൊടുംചൂടിനെയും അവഗണിച്ച് നീണ്ട നിരകളും ബൂത്തുകള്‍ക്കുമുന്നില്‍ രൂപപ്പെപ്പെട്ടു. നിലവിലെ നിയമപ്രകാരം ഹോങ്കോങ്ങിലെ ജനാധിപത്യവാദികളുടെ സമരത്തെ ഭീകരപ്രവര്‍ത്തനമായും വിദേശശക്തികളുടെ ഇടപെടലായുംവരെ ചിത്രീകരിക്കാം. വാറന്റില്ലാതെ സെര്‍ച്ചിന് പൊലീസിന് അധികാരം നല്‍കുന്നതാണ് നിയമം. സുരക്ഷാ നിയമത്തെ അട്ടിമറിക്കുന്ന സന്ദേശങ്ങള്‍ തടയുന്നതിന് സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്കും വിവിധ ഐടി പ്ലാറ്റ്‌ഫോമുകള്‍ക്കും (മൊബൈല്‍ ആപ് ഉള്‍പ്പെടെ) നിര്‍ദേശം നല്‍കാനും ഇതുവഴി സാധിക്കും.
പ്രൈമറി തിരഞ്ഞെടുപ്പിന് മുന്നോടിയായി വെള്ളിയാഴ്ച, ഇതിന്റെ സംഘാടക സംഘത്തിലൊന്നായ പബ്ലിക് ഒപീനിയന്‍ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഓഫിസ് പൊലീസ് പരിശോധിച്ചിരുന്നു. സെപ്റ്റംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഏറ്റവും അനുയോജ്യരായ സ്ഥാനാര്‍ഥികളെ തിരഞ്ഞെടുക്കുന്നതിനുള്ള അവസരമായാണ് ജനാധിപത്യവാദികളുടെ വിവിധ കൂട്ടായ്മകള്‍ പ്രതീകാത്മക പ്രൈമറി തിരഞ്ഞെടുപ്പിനെ കാണുന്നത്. യഥാര്‍ഥ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ലെജിസ്ലേറ്റിവ് കൗണ്‍സിലില്‍ ഭൂരിപക്ഷമാണു ലക്ഷ്യം. നിലവില്‍ ചൈനയെ പിന്തുണയ്ക്കുന്ന പ്രതിനിധികളാണ് കൗണ്‍സിലില്‍ ഏറെയും.
ബജറ്റ് പോലൊരു നിര്‍ണായക ബില്ലിനെതിരെ രണ്ട് തവണയെങ്കിലും വീറ്റോ പ്രയോഗിക്കേണ്ടി വന്നാല്‍ ഹോങ്കോങ് ഭരണാധികാരി കാരി ലാമിന് സ്ഥാനമൊഴിയേണ്ടിവരും. സെപ്റ്റംബറിലെ തിരഞ്ഞെടുപ്പിനൊടുവില്‍ അത്തരമൊരു നിര്‍ണായക ശക്തിയാവുകയാണ് ജനാധിപത്യവാദികളുടെ ലക്ഷ്യം. ക്രൗഡ് ഫണ്ടിങ്ങിലൂടെ പണം കണ്ടെത്തിയാണ് ഇപ്പോഴത്തെ തിരഞ്ഞെടുപ്പ്. ഹോങ്കോങ്ങിലുടനീളം സ്ഥാപിച്ചത് 250 ബൂത്തുകള്‍. ആയിരത്തോളം വൊളന്റിയര്‍മാരും നടത്തിപ്പിനായി ചേര്‍ന്നു.
ഐഡന്റിറ്റി വ്യക്തമാക്കിയതിനു ശേഷം മൊബൈല്‍ ബാലറ്റ് വഴിയായിരുന്നു വോട്ടിങ്. യുവാക്കളും മുതിര്‍ന്നവരും വയോജനങ്ങളും ഉള്‍പ്പെടെ ശനിയാഴ്ച മാത്രം 2.3 ലക്ഷം പേരാണ് വോട്ടു ചെയ്യാനെത്തിയത്. 1.70 ലക്ഷം പ്രതീക്ഷിച്ച സ്ഥാനത്താണിത്. ഞായറാഴ്ചത്തെ കണക്കുകൂടി ചേര്‍ക്കുമ്പോള്‍ ഇത് 5 ലക്ഷം കടന്നതായാണു വിവരം. ആകെ വോട്ടുചെയ്തവരുടെ എണ്ണം തിങ്കളാഴ്ച പുറത്തുവിടും. 75 ലക്ഷമാണ് ഹോങ്കോങ്ങിലെ ജനസംഖ്യ.
അതേസമയം ദേശീയ സുരക്ഷാ നിയമത്തെ വെല്ലുവിളിച്ചുള്ള പ്രൈമറി തിരഞ്ഞെടുപ്പിലൂടെ രാജ്യാന്തര സമൂഹത്തിന് ഒരു സന്ദേശം നല്‍കുക കൂടിയാണു ചെയ്യുന്നതെന്ന് സമരക്കാര്‍ പറയുന്നുഎത്രയേറെ അടിച്ചമര്‍ത്തിയാലും പിന്മാറുകയില്ലെന്ന സന്ദേശം.സ്വയം ഭരണാധികാരമുള്ള ഹോങ്കോങിനുമേല്‍ ചൈന പടിപടിയായി പിടിമുറുക്കുകയാണ്. അതിനിടെ ചൈനയുടെ ഹോങ്കോങ് നയത്തെ രൂക്ഷമായി വിമര്‍ശിച്ച് അമേരിക്ക ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളും രംഗത്തെത്തിയിട്ടുണ്ട് .
"
https://www.facebook.com/Malayalivartha























