ഫൈസൽ ഫരീദിന്റെ പാസ്പോർട്ട് കേന്ദ്രം റദ്ദാക്കി
സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസൽ ഫരീദിന്റെ പാസ്പോർട്ട് കേന്ദ്രം റദ്ദാക്കി. കസ്റ്റംസിന്റെ ആവശ്യപ്രകാരം കേന്ദ്ര വിദേശകാര്യമന്ത്രാലയമാണ് പാസ്പോർട്ട് റദ്ദാക്കിയത്. നിലവിൽ യു.എ.ഇയിലുള്ള ഫൈസൽ ഇവിടെ നിന്നും മറ്റ് രാജ്യങ്ങളിലേക്ക് കടക്കാതിരിക്കാനാണ് നടപടി. കൊടുങ്ങല്ലൂർ മൂന്നുപീടിക സ്വദേശിയായ ഫൈസൽ ഫരീദാണ് നയതന്ത്ര ബാഗേജ് എന്നപേരിൽ യുഎഇയിൽ നിന്ന് സ്വർണം അയച്ചതെന്ന് കണ്ടെത്തിയിരുന്നു.
പാസ്പോട്ട് റദ്ദാക്കിയ വിവരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തേയും ബ്യൂറോ ഓഫ് എമിഗ്രേഷനെയും അറിയിച്ചു. ഫൈസൽ ഫരീദിനെ എത്രയും വേഗം ഇന്ത്യയിലെത്തിക്കാനുള്ള നടപടികളുടെ ഭാഗമായാണ് കേന്ദ്രസർക്കാരിന്റെ സുപ്രധാന നടപടി. ഉടൻ തന്നെ ഫൈസലിനെ പിടികൂടി ഇന്ത്യക്ക് കൈമാറാനുള്ള നീക്കങ്ങള്‍ വേഗത്തിലാകുമെന്നാണ് പ്രതീക്ഷ. നയതന്ത്രതലത്തില്‍ ഇതിനുവേണ്ടിയുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ട്.
പാസ്‌പോര്‍ട്ട് റദ്ദാക്കിയതിന് പിന്നാലെ ഫൈസല്‍ ഫരീദിന് യു.എ.ഇ. യാത്രാവിലക്ക് ഏര്‍പ്പെടുത്തി. യു.എ.ഇയില്‍നിന്ന് കടന്നുകളയാനുള്ള സാധ്യത ഇല്ലാതാക്കാനാണ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. ഇതോടെ ഫൈസലിനെ യു.എ.ഇയില്‍നിന്ന് തന്നെ പിടികൂടി ഇന്ത്യയ്ക്ക് കൈമാറാനുള്ള നീക്കങ്ങള്‍ വേഗത്തിലാകുമെന്നാണ് പ്രതീക്ഷ. നയതന്ത്രതലത്തില്‍ ഇതിനുവേണ്ടിയുള്ള നീക്കങ്ങള്‍ പുരോഗമിക്കുന്നുണ്ട്.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പേര് ഉയർന്നു വന്നപ്പോൾ ആരോപണം നിഷേധിച്ച് ഫൈസൽ രംഗത്തെത്തിയിരുന്നു. എന്നാൽ മണിക്കൂറുകൾക്കകം ദുബായിലെ താമസസ്ഥലത്തുനിന്നു മുങ്ങി. ഫൈസൽ ഫരീദിനെതിരേ എൻഐഎ കോടതി ജാമ്യമില്ലാ വാറന്റും പുറപ്പെടുവിച്ചിരുന്നു. ഇതിനിടെ ഇന്റർപോൾ വഴി ബ്ലൂകോർണർ നോട്ടീസ് പുറപ്പെടുവിക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്.
അതേ സമയം, രാജ്യം വിട്ട യു.എ.ഇ അറ്റാഷെ റഷീദ് ഖാമിസ് അൽ അഷ്മിയയെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള കത്തിന് യു.എ.ഇ ഇതേവരെ പ്രതികരിച്ചിട്ടില്ലെന്ന് വിദേശകാര്യ അധികൃതർ വ്യക്തമാക്കി. സ്വർണക്കടത്ത് കേസിൽ എൻ.ഐ.എയും കസ്റ്റംസും അന്വേഷണം ഊർജിതമാക്കിയതിന് പിന്നാലെ കഴിഞ്ഞ ഞായറാഴ്ച യു.എ.ഇ അറ്റാഷെ തിരുവനന്തപുരത്ത് നിന്നും ഡൽഹിയിലേക്ക് പോയിരുന്നു. തുടർന്ന് അറ്റാഷെ യു.എ.യിലേക്ക് പോകുകയായിരുന്നു.സ്വർണം കടത്തിയ നയതന്ത്ര ബാഗ് അറ്റാഷെയുടെ പേരിലാണ് വന്നത്. ഈ ബാഗ് തുറക്കാതിരിക്കാൻ അറ്റാഷെ സമ്മർദ്ദവും ചെലുത്തിയിരുന്നു. എൻ.ഐ.എ കോടതിയിൽ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നതിനിടെ കേസിലെ പ്രതികൾ തന്നെ അറ്റാഷെയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha