യേശു ക്രിസ്‍തുവിന്റെ ഉയിര്‍പ്പ് രംഗം വരച്ച ചിത്രകാരന്‍ മരിച്ചത് കോവിഡിന് സമാനമായ രോഗം മൂലമെന്ന് പഠനം

യേശു ക്രിസ്‍തുവിന്റെ ഉയിര്‍പ്പ് രംഗം വരച്ച ചിത്രകാരന്‍ 37-ാം വയസില്‍ മരിച്ചത് 'കൊവിഡിന് സമാനമായ രോഗം കാരണമാണെന്ന് പഠനം. 1520ൽ മരണപ്പെട്ട ഇറ്റാലിയന്‍ ചിത്രകാരന്‍ റാഫേലിന്റെ മരണകാരണം പനിയല്ല, മറിച്ച് കൊവിഡാണെന്ന് പഠന റിപ്പോര്‍ട്ട്.
റാഫേലിന്റെ മരണകാരണം സിഫിലിസ് രോഗമാണെന്നായിരുന്നു കരുതിയിരുന്നത്. നിരവധി സ്ത്രീകളുമായി പ്രണയബന്ധമുണ്ടായിരുന്ന റാഫേൽ അണുബാധയേറ്റ് മരിച്ചുവെന്നാണ് അന്ന് ആരോഗ്യ വിദഗ്ദ്ധര്‍ വിലയിരുത്തിയിരുന്നത്.
രാത്രികളില്‍ റാഫേല്‍ രഹസ്യമായി കാമുകിമാരെ കാണാന്‍ പോകുമായിരുന്നു. എന്നാല്‍ ഇക്കാര്യം റാഫേല്‍ ഡോക്ടര്‍മാരോട് പറഞ്ഞിരുന്നില്ല. ഇതാണ് അദ്ദേഹത്തെ രോഗിയാക്കി മാറ്റിയതെന്നാണ് വിശ്വസിക്കുന്നത്. എന്നാൽ കൊവിഡിന് സമാനമായ ലക്ഷണങ്ങളാണ് മരണസമയത്ത് റാഫേല്‍ പ്രകടിപ്പിച്ചിരുന്നതെന്നാണ് ഇന്റേണല്‍ ആന്‍ഡ് എമര്‍ജന്‍സി മെഡിസിന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.
റാഫേല്‍ കടുത്ത പനി ബാധിച്ച് ഗുരുതരാവസ്ഥയിലായപ്പോള്‍ റോമിലെ ഏറ്റവും വിദഗ്‍ദ്ധരായ ഡോക്ടര്‍മാരാണ് ചികിത്സിച്ചത്. വിലമതിക്കാനാകാത്ത ഒരു ചിത്രകാരനെ നഷ്‍ടമാകുമെന്ന് ഭയന്ന മാര്‍പ്പാപ്പ തന്നെയാണ് റാഫേലിന് ഏറ്റവും നല്ല ചികിത്സ നല്‍കാന്‍ നിര്‍ദ്ദേശിച്ചതെന്ന് ചരിത്രകാരന്‍ മൈക്കല്‍ ആഗസ്റ്റോ റിവ വ്യക്തമാക്കിയിരുന്നു.
റിവയുടെ നേതൃത്വത്തില്‍ റാഫേലിന്റെ മരണത്തെക്കുറിച്ച് നടത്തിയ പഠനം ഈയാഴ്‍ചയാണ് പ്രസിദ്ധീകരിച്ചത്. നേരത്തെ പഠനം പൂര്‍ത്തിയാക്കിയെങ്കിലും ഇറ്റലിയില്‍ കൊവിഡ് വ്യാപിച്ചതോടെ ഡോക്ടര്‍മാരായ ഗവേഷകര്‍ക്ക് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ സാധിച്ചിരുന്നില്ല. നിരവധി കൊവിഡ് രോഗികളെ ചികിത്സിച്ച അനുഭവത്തില്‍ നിന്നാണ് റാഫേലിന്റെ മരണം സംബന്ധിച്ച് റിവയ്ക്കും സംഘത്തിനും പുതിയ അറിവ് ലഭിച്ചത്. കൊറോണ വൈറസ് ബാധയുടേതിനോട് വളരെ സാമ്യമുള്ള ശ്വാസകോശ രോഗമാണ് റാഫേലിനും പിടിപെട്ടതെന്നാണ് വിലയിരുത്തൽ.
യൂറോപ്യന്‍ നവോത്ഥാനകാല ചിത്രകാരന്‍ മാരായ മൈക്കലാഞ്ചലോ, ലിയനാഡോ ഡാവിഞ്ചി എന്നിവര്‍ക്കൊപ്പമായിരുന്നു റാഫേലും. അദ്ദേഹം അറിയപ്പെട്ട ചിത്രകാരനും ഡിസൈനറും ആര്‍ക്കിടെക്ടുമായിരുന്നു. വലിയ ബഹുമതികളോടെയാണ് റാഫേലിന്റെ ശവസംസ്‍കാരം വത്തിക്കാനില്‍ നടന്നത്. മരണശേഷം ഭൗതിക ശേഷിപ്പുകള്‍ റോമില്‍ സൂക്ഷിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























