വാര്‍ത്താ സമ്മേളനത്തിനിടെ കോള കുപ്പികള്‍ എടുത്തുമാറ്റി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; വെള്ളമാണ് കുടിക്കേണ്ടതെന്ന സന്ദേശവും; വീഡിയോ ലോകം മുഴുവന്‍ പ്രചരിച്ചത് അതിവേഗത്തില്‍; കൊക്കോ കോളയുടെ വിപണി മൂല്യത്തില്‍ വൻ ഇടിവ്; യൂറോകപ്പിലെ ഔദ്യോഗിക സ്‌പോണ്‍സര്‍മാര്‍ ഞെട്ടലില്‍
വാര്‍ത്താ സമ്മേളനത്തിന് മുന്നേ തനിക്ക് മുന്നില്‍ വെച്ചിരുന്ന രണ്ട് കൊക്കോകോള കുപ്പികള്‍ എടുത്തുമാറ്റുക മാത്രമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചെയ്തത്. പക്ഷേ, അതുണ്ടാക്കിയ ഓളം ചെറുതല്ല എന്ന് ആര് തിരിച്ചറിഞ്ഞില്ലെങ്കിലും കൊക്കോകോള കമ്പനിക്ക് മനസിലായിട്ടുണ്ടാകും. രണ്ട് കൊക്കോ കോള കുപ്പികള്‍ ക്രിസ്റ്റ്യാനോ എടുത്ത് മാറ്റിയപ്പോള്‍ കമ്പനിക്ക് നഷ്ടമായത് 400 കോടി രൂപയെന്നാണ് റിപ്പോര്‍ട്ടുകള്‍.
യൂറോ കപ്പില്‍ ഹംഗറിക്കെതിരായ പോര്‍ച്ചുഗലിന്റെ ആദ്യമത്സരത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിനിടെയാണ് സംഭവമുണ്ടായത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോര്‍ച്ചുഗല്‍ കോച്ചിനൊപ്പം നടത്തിയ പ്രസ് കോണ്‍ഫറന്‍സിനിടെ തന്റെ മുന്‍പിലിരുന്ന കൊക്കോ കോളയുടെ കുപ്പികള്‍ എടുത്ത് മാറ്റുകയായിരുന്നു ക്രിസ്റ്റ്യാനോ.
പ്രസ് കോണ്‍ഫറന്‍സില്‍ കൊക്കോകോളയുടെ കുപ്പികള്‍ ക്യാമറ കണ്ണുകളില്‍ പെടാത്ത വിധം നീക്കി വെക്കുകയും മുന്‍പിലിരുന്ന വെള്ള കുപ്പി ഉയര്‍ത്തി കാണിക്കുകയുമാണ് ചെയ്തത്. ക്രിസ്റ്റ്യാനോയുടെ ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചര്‍ച്ചയ്ക്ക് തിരികൊളുത്തുകയും ചെയ്തു.
കൊക്കോ കോള കുപ്പികള്‍ ക്രിസ്റ്റ്യാനോ എടുത്ത് മാറ്റുന്ന വീഡിയോ ലോകം മുഴുവന്‍ പ്രചരിച്ചതിന് പിന്നാലെ ഓഹരി വിപണിയില്‍ കമ്പനിക്ക് തിരിച്ചടി നേരിട്ടതായാണ് റിപ്പോര്‍ട്ട്. കമ്പനിയുടെ ഓഹരി വില 1.6 ശതമാനം ഇടിഞ്ഞു. 242 ബില്യണ്‍ ഡോളറില്‍ നിന്ന് 238 ബില്യണ്‍ ഡോളറിലേക്ക് വില ഇടിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
ഫിറ്റ്നസില്‍ വലിയ ശ്രദ്ധ കൊടുക്കുന്ന താരമാണ് 36 കാരനായ ക്രിസ്റ്റ്യാനോ. സോഫ്റ്റ് ഡ്രിങ്ക്സുകള്‍ ഉള്‍പ്പെടെയുള്ള കൃത്രിമ പാനീയങ്ങളും ഉത്പന്നങ്ങളും പ്രോത്സാഹിപ്പിക്കാത്ത താരമാണ് ആരാധകരുടെ പ്രിയപ്പെട്ട സിആര്‍7.
https://www.facebook.com/Malayalivartha