അമേരിക്കക്കെതിരെ സൈബര്‍ ആക്രമണം നടത്തിയാല്‍ റഷ്യയുടേ പരിപ്പിളക്കും; പ്രതിപക്ഷ നേതാവ് കൊല്ലപ്പെട്ടാല്‍ വെറുതെ ഇരിക്കില്ല!! ആദ്യ കൂടിക്കാഴ്‌ച്ചയില്‍ പുട്ടിന് കടുത്ത മുന്നറിയിപ്പ് നല്‍കി ബൈഡന്‍
ഭിന്നതയുടെ മഞ്ഞുരുക്കാന്‍ സംഘടിപ്പിച്ച ബൈഡന്‍-പുട്ടിന്‍ ഉച്ചകോടി പൂര്‍ണ്ണ വിജയം കണ്ടില്ലെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മോശമായിക്കൊണ്ടിരിക്കുന്ന റഷ്യന്‍-അമേരിക്കന്‍ ബന്ധം കൂടുതല്‍ മെച്ചമാക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള ചര്‍ച്ചയില്‍ പക്ഷെ ഇരു നേതാക്കളും തന്‍പ്രമാണിത്തം കാണിക്കുവാനുള്ള ശ്രമങ്ങളാണ് നടന്നതെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ട് ആണവശക്തികള്‍ തമ്മിലുള്ള ചര്‍ച്ച, ലോകം മുഴുവന്‍ ആകാംക്ഷയോടെയായിരുന്നു ഉറ്റുനോക്കിയിരുന്നത്.
ഈ ഉച്ചകോടിയെ സസൂക്ഷ്മം നിരീക്ഷിച്ച പ്രശസ്ത ശരീരഭാഷാ വിദഗ്ദനായ റോബില്‍ കെര്‍മോഡ് പറയുന്നത്, ഒരു ക്ലാസ്സ് ലീഡര്‍ തന്റെ സ്ഥാനം നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കാന്‍ കാണിക്കുന്ന വ്യഗ്രതയായിരുന്നു ബൈഡന്റെ പെരുമാറ്റത്തില്‍ നിഴലിച്ചതെന്നായിരുന്നു. അതേസമയം, താന്‍ മോശക്കാരനല്ലെന്ന് മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്താന്‍ ശ്രമിക്കുന്ന ഒരു സാധാരണ വിദ്യാര്‍ത്ഥിയുടെതേയായിരുന്നു പുട്ടിന്റെ രീതികള്‍ എന്നും അദ്ദേഹം പറയുന്നു. ചുരുക്കത്തില്‍,. പ്രശ്ന പരിഹാരത്തേക്കാള്‍ ഇരുനേതാക്കളും ശ്രദ്ധിച്ചത്, അവരവര്‍ വലിയതെന്ന് എതിരാളിയെ ബോദ്ധ്യപ്പെടുത്താന്‍ ശ്രമിക്കുന്നതിലായിരുന്നു.
യോഗം ആരംഭിക്കുന്നതിനു മുന്‍പായി അമേരിക്കന്‍ -റഷ്യന്‍ മാധ്യമങ്ങള്‍ക്ക് ഇരു നേതാക്കളോടും സംസാരിക്കുവാന്‍ അല്പം സമയം അനുവദിച്ചിരുന്നെങ്കിലും, സമ്മേളനാനന്തരം ഒരു പത്രസമ്മേളനം നടത്തുകയോ ഇരുനേതാക്കളും യോജിച്ച് ഒരു പ്രസ്താവന ഇറക്കുകയോ ഉണ്ടായില്ല. സുപ്രധാന തീരുമാനങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടുണ്ടാകില്ല എന്നാണ് ഇതില്‍ നിന്നും രാഷ്ട്രീയ നിരീക്ഷകര്‍ അനുമാനിക്കുന്നത്. ഇതിനെ അടിവരയിടുന്ന പ്രസ്താവനയായിരുന്നു സമ്മേളനാനന്തരം ജോ ബൈഡന്‍ നടത്തിയതും.
അമേരിക്കയ്ക്ക് മേല്‍ റഷ്യ നടത്തുന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് എതിരെ മുന്നറിയിപ്പ് നല്‍കിയതായി ബൈഡന്‍ പറഞ്ഞു. റഷ്യയുടെ പ്രധാന സാമ്പത്തിക സ്രോതസായ എണ്ണക്കുഴലുകള്‍ക്ക് മീതെ ആക്രമണം നടന്നാല്‍ അത് റഷ്യയെ എങ്ങനെ ബാധിക്കും എന്ന കാര്യം ചിന്തിക്കണമെന്നാണ് ബൈഡന്‍ ഇതുമായി ബന്ധപ്പെട്ട് പറഞ്ഞത്. ഇക്കാര്യം റഷ്യന്‍ പ്രസിഡണ്ടിന് വ്യക്തൃമാക്കി കൊടുത്തതായി ജോ ബൈഡന്‍ പറഞ്ഞു. അതേസമയം, ഈ യോഗത്തിനു ശേഷം പുട്ടിന് എന്തെങ്കിലും മാറ്റമുണ്ടാകുമെന്ന് താന്‍ കരുതുന്നില്ലെന്നും ഒരു പത്രപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയായി ബൈഡന്‍ പറഞ്ഞു.
ഊര്‍ജ്ജ മേഖല, ജലവിതരണ മേഖല തുടങ്ങി 16 നിര്‍ണ്ണായക മേഖലകളില്‍ റഷ്യന്‍ ഭാഗത്തു നിന്നും സൈബര്‍ ആക്രമണം ഉണ്ടാകുന്നതായി പുട്ടിന്റെ ശ്രദ്ധയില്‍ പെടുത്തിയതായി പറഞ്ഞ ബൈഡന്‍, ഇത് ആവര്‍ത്തിക്കുകയാണെങ്കില്‍ അത് റഷ്യന്‍ സമ്പത്ത്ഘടനയ്ക്ക് വലിയ കോട്ടങ്ങള്‍ സംഭവിക്കാന്‍ ഇടയാക്കുമെന്ന മുന്നറിയിപ്പും നല്‍കിയതായി അറിയിച്ചു.
അതേസമയം ഏതൊരു സൈബര്‍ ആക്രമണത്തേയും തടയുവാനുള്ള സാങ്കേതിക തികവും, സാമര്‍ത്ഥ്യവും അമേരിക്കയ്ക്ക് ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മനുഷ്യാവകാശം സംബന്ധിച്ച കാര്യങ്ങളിലായിരുന്നു ഇരു രാജ്യങ്ങളും തമ്മിലുള്ള മറ്റൊരു പ്രധാന വിയോജിപ്പ്.
മാധ്യമ സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും മൗലിക അവകാശമാക്കണം എന്ന നിലപാടില്‍ താന്‍ ഉറച്ചുനിന്നതായി ബൈഡന്‍ പറഞ്ഞു. ഇത് രണ്ടും ഇന്ന് റഷ്യയില്‍ ഇല്ലെന്നും ബൈഡന്‍ ചൂണ്ടിക്കാണിച്ചു. മറ്റെന്തിനേക്കാള്‍ ഏറെ പ്രാധാന്യം അമേരിക്ക നല്‍കുന്നത് മനുഷ്യാവകാശ സംരക്ഷണത്തിനാണ് അതിനായി ഏതറ്റം വരെ പോകാനും അമേരിക്ക തയ്യാറാകുമെന്നും ബൈഡന്‍ പറഞ്ഞു. പുട്ടിനെതിരെ റഷ്യയുടെ പലയിടങ്ങളിലും നടക്കുന്ന പ്രക്ഷോഭങ്ങളെ മനുഷ്യത്വ രാഹിത്യ നടപടികളിലൂടെ അടിച്ചമര്‍ത്തുന്നതിനെതിരെയുള്ള പ്രതിഷേധവും ബൈഡന്‍ റഷ്യന്‍ പ്രസിഡന്റിന്റെ അറിയിച്ചതായാണ് അറിയുന്നത്.
നിലവില്‍ റഷ്യന്‍ കസ്റ്റഡിയില്‍ കഴിയുന്ന റഷ്യയുടെ പ്രതിപക്ഷ നേതാവ് അലെക്സി ന്വാല്‍നി മരണമടഞ്ഞാല്‍ അതിന്റെ പ്രത്യാഘാതം വലുതായിരിക്കുമെന്ന് താന്‍ പുട്ടിന് മുന്നറിയിപ്പ് നല്‍കിയതായി ബൈഡന്‍ വെളിപ്പെടുത്തി.
അത്തരമൊരു സംഭവം ഉണ്ടായാല്‍ അത് ഒരുപക്ഷെ റഷ്യയുടെ നാശത്തില്‍ കലാശിച്ചേക്കുമെന്ന് താന്‍ മുന്നറിയിപ്പ് നല്‍കിയതായി പത്രസമ്മേളനത്തിലാണ് ബൈഡന്‍ വെളിപ്പെടുത്തിയത്. അതേസമയം, യോഗത്തിനു മുന്‍പ് നടത്തിയ ഒരു പത്രസമ്മേളനത്തില്‍ നവാല്‍നിയുടെ മോചനവുമായി ബന്ധപ്പെട്ട് ഒരു ഉറപ്പും നല്‍കാനാവില്ലെന്ന് പുട്ടിനും വ്യക്തമാക്കിയിരുന്നു. രാജ്യത്തിന്റെ നിയമങ്ങള്‍ ലംഘിക്കുന്ന വ്യക്തിയാണ് നവാല്‍നി എന്നും പുട്ടിന്‍ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha