അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷപ്പെടുത്തിയ സിറിയന്‍ ബാലന്റെ ചിത്രം സമൂഹമനസാക്ഷിയെ ഞെട്ടിക്കുന്നു; സിറിയന്‍ ജയിലുകളില്‍ 18,000 പേര്‍ കൊല്ലപ്പെട്ടുവെന്ന് ആംനെസ്റ്റി

കണ്ണില്ലാത്ത ക്രൂരതക്കു മുന്നില്‍ കരിഞ്ഞുതീരുന്ന കുട്ടികള്‍ സിറിയയിലെ സ്ഥിരം കാഴ്ചയാണ്.ആലപ്പോയിലെ വ്യോമാക്രമണത്തില്‍ തകര്‍ന്ന കെട്ടിങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷപ്പെടുത്തിയ ബാലന്റെ ദൃശ്യങ്ങള്‍ സമൂഹമനസാക്ഷിയെ ഞെട്ടിക്കുകയാണ്. സിറിയയിലെ മനുഷ്യാവകാശ പ്രവര്‍ത്തകരാണ് മനസാക്ഷിയെ മരവിപ്പിക്കുന്ന ഈ ചിത്രം പുറത്തുവിട്ടത്. ഭയചകിതനും ക്ഷീണിതനുമായ ബാലന്‍ ആംബുലന്‍സിലെ ഓറഞ്ചു കസേരയില്‍ ഇരിക്കുന്ന ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. ബാലന്റെ മുഖം നിറയെ ചോരയും മണ്ണും പൊടിയും പറ്റിപ്പിടിച്ചിരിക്കുകയാണ്. സിറിയയിലെ വടക്കന്‍ പ്രദേശങ്ങളില്‍ നടക്കുന്ന ഭീകരത വെളിപ്പെടുത്തുന്ന ഈ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
അഞ്ചു വയസുകാരനായ ഒമ്രാന്‍ ദക്‌നീഷാണ് ഈ ബാലനെന്ന് ആലപ്പോയിലെ ഡോക്ടര്‍ തിരിച്ചറിഞ്ഞു. ബുധനാഴ്ച രാത്രിയില്‍ വിമതരുടെ നിയന്ത്രണത്തിലുള്ള ഖട്ടര്‍ജി ജില്ലയിലുണ്ടായ വ്യോമാക്രമണത്തില്‍ തലയ്ക്ക് പരിക്കേറ്റ ബാലനെ എം 10 എന്ന ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് ഒസാമ അബു അല്‍ഇസ സഥിരീകരിച്ചു. തലച്ചോറിന് ക്ഷതമേറ്റിട്ടില്ലെന്നും കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്‌തെന്നും അദ്ദേഹം വ്യക്തമാക്കി.
ആലപ്പോയിലെ ഡോക്ടര്‍മാര്‍ ആശുപത്രികളെ കോഡുകളുപയോഗിച്ചാണ് പരാമര്‍ശിക്കുന്നത്. വ്യോമാക്രമണം നടക്കുമെന്ന് ആശങ്കയെ തുടര്‍ന്നാണിത്. സുരക്ഷ ഉദ്യോഗസ്ഥര്‍ മെഡിക്കല്‍ റെക്കോഡുകള്‍ ചോര്‍ത്തി ഒരു ആശുപത്രിയില്‍ നിന്ന് രോഗികളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുമ്പോള്‍ ആംബുലന്‍സിനു നേരെ ആക്രമണം നടത്തുമെന്ന് ഭയക്കുന്നതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്ന് അബു അല്‍ഇസ പറഞ്ഞു.
ബുധനാഴ്ച ആലപ്പോ മെഡിക്കല്‍ സെന്റര്‍ പുറത്തുവിട്ട ഒരു വീഡിയോയില്‍ ഒരാള്‍ പരിക്കേറ്റ ബാലനെ രാത്രിയില്‍ രക്ഷപ്പെടുത്തിക്കൊണ്ടുവന്ന് ആംബുലന്‍സില്‍ കയറ്റുന്നത് കാണാം. ആ ബാലന്‍ കൈ കൊണ്ട് മുഖത്തെ ചോര തുടച്ചുനീക്കുന്നതും, ചോര പുരണ്ട കൈ നോക്കിയ ശേഷം ആംബുലന്‍സിലെ കസേരയില്‍ തുടക്കുന്നതും കാണാം. ഖട്ടര്‍ജിയിലുണ്ടായ വ്യോമാക്രമണത്തില്‍ എട്ടുപേര്‍ക്ക് പരിക്ക് പറ്റിയെന്നും അതില്‍ അഞ്ചുപേര്‍ കുട്ടികളാണെന്നും മനുഷ്യാവകാശ പ്രവര്‍ത്തകന്‍ പറഞ്ഞു.
ഓറഞ്ചു കസേരയിലിരിക്കുന്ന ബാലന്റെ ചിത്രം സിറിയയിലെ ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് പലായനം ചെയ്യുന്നതിനിടെ ബോട്ട് മുങ്ങി തുര്‍ക്കി തീരത്തടിഞ്ഞ സിറിയന്‍ അഭയാര്‍ത്ഥി ബാലന്‍ അയ്‌ലാന്‍ കുര്‍ദിയെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.
അതേസമയം സിറിയയിലെ സര്‍ക്കാര്‍ ജയിലകളില്‍ 18,000 പേര്‍ കൊല്ലപ്പെട്ടുവെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണ് ആംനെസ്റ്റി പുറത്തുവിട്ടിരിക്കുന്നത്. 2011 മുതല്‍ സിറിയന്‍ ജയിലുകളില്‍ 18,000 പേര്‍ കൊല്ലപ്പെട്ടുവെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ വെളിപ്പെടുത്തുന്നു.
സിറിയന്‍ ജയിലുകളിലെ പീഡനങ്ങളെ അതിജീവിച്ച 65 പേരുമായി സന്നദ്ധ സംഘടന നടത്തിയ അഭിമുഖത്തില്‍ ജയിലിലെ ഗാര്‍ഡുകള്‍ തടവുകാരെ സ്ഥിരമായി മര്‍ദിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്യുന്നുതിന്റെ റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.
ഇരുമ്പു ദണ്ഡുകളും വൈദ്യുത കേബിളുകളും ഉപയോഗിച്ച് മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്ന് മുന്‍ തടവുകാര്‍ പറയുന്നു. എന്നാല്‍ സിറിയന്‍ സര്‍ക്കാര്‍ ഈ ആരോപണങ്ങളെ തുടര്‍ച്ചയായി നിഷേധിച്ചുകൊണ്ടിരിക്കുകയാണ്.
മാര്‍ച്ച് 2011 മുതല്‍ ഡിസംബര്‍ 2015 വരെയുള്ള കാലയളവില്‍ 17,723 പേര് കസ്റ്റഡിയില്‍ വെച്ച് കൊല്ലപ്പെട്ടിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. അതായത് ഒരു ദിവസം 10 പേര്‍ വീതം, മാസത്തില്‍ 300 പേര്‍ വീതം കൊല്ലപ്പെട്ടിരിക്കുന്നു.
പുതിയതായി ജയിലിലെത്തുന്ന തടവുകാരെ സുരക്ഷ പരിശോധനയ്ക്ക് വിധേയരാക്കാറുണ്ട്. ഇതില്‍ പലപ്പോഴും സ്ത്രീകളായ തടവുകാരെ പുരുഷന്‍മാരായ ഗാര്‍ഡുകള്‍ ലൈംഗികമായി പീഡിപ്പിക്കാറുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
https://www.facebook.com/Malayalivartha


























