മോദിയുടെ പരാമര്‍ശം: ബലൂച് ജനതയ്ക്ക് നേരെ പാകിസ്താന്റെ രാസായുധ പ്രയോഗം; നിരവധി ഗ്രാമീണരെ കൊന്നൊടുക്കി

മോദിയുടെ പ്രസംഗം അവര്‍ക്ക് നല്‍കിയത് ദുരിതം മാത്രം. ബലൂചിസ്താനിലെ ജനങ്ങള്‍ക്ക് നേരെ പാക് സൈന്യം രാസായുധങ്ങള്‍ പ്രയോഗിക്കുന്നതായി റിപ്പോര്‍ട്ട്. ആഗസ്ത് 15ലെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ബലൂച് മേഖലയിലെ സ്വാതന്ത്ര്യ പോരാട്ടങ്ങള്‍ക്ക് മോദി പിന്തുണ പ്രഖ്യാപിച്ചിരുന്നു. പതിറ്റാണ്ടുകളായി സ്വയംഭരണാവകാശം ലഭിക്കാന്‍ പ്രക്ഷോഭങ്ങള്‍ നടക്കുന്ന പ്രദേശമാണിത്.
ഇവിടെ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങളെയും ഭരണകൂട ഭീകരതെയെയും പ്രധാനമന്ത്രി തന്റെ പ്രസംഗത്തില്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനുപിന്നാലെ സമര നേതാക്കള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പിന്തുണയ്ക്ക് നന്ദി അറിയിക്കുകയും ചെയ്തു.
മോദിയുടെ പരാമര്‍ശത്തിന് വന്‍ പിന്തുണയാണ് ബലൂചിസ്താന്‍കാര്‍ നല്‍കിയത്. മോദിയെ പിന്തുണച്ചും പാകിസ്താനെ എതിര്‍ത്തും നിരവധി പ്രകടനങ്ങളും നടന്നിരുന്നു. വിദേശ രാജ്യങ്ങളിലെ ബലൂച് സ്വദേശികളും ഇന്ത്യയേയും മോദിയേയും പിന്തുണച്ചെത്തി. ഈ സാഹചര്യത്തിലാണ് ബലൂചിസ്താനില്‍ ജനങ്ങള്‍ക്ക് നേരെ പാക് സൈന്യം ക്രൂരമായ പീഡനങ്ങള്‍ നടത്തുന്നത്.
ബലൂചിസ്താനിലെ കച്ചി ബൊലാന്‍, ക്വെറ്റ, ഡെരാ ബഗ്തി, മസ്താംഗ്, അവാരന്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും പാക് സൈന്യം നിരവധി പേരെ തട്ടിക്കൊണ്ടു പോയതായും റിപ്പോര്‍ട്ടുണ്ട്. തട്ടിക്കൊണ്ടു പോയവരില്‍ 5 പേരുടെ മൃതദേഹങ്ങള്‍ പിന്നീട് കണ്ടെത്തിയതായും ബലൂചിലെ സ്വാതന്ത്ര്യസമര പ്രക്ഷോഭകര്‍ പറയുന്നു. മോദിയുടെ പരാമര്‍ശത്തിന് ശേഷം ഡെരാ ബഗ്തി മേഖലയില്‍ മാത്രം 50 സാധാരണക്കാരെ പാക് സൈന്യം കൊന്നതായാണ് റിപ്പോര്‍ട്ട്.
ബലൂചിലെ ഒരു ഗ്രാമത്തില്‍ പാക് സൈനികര്‍ വന്ന് കുട്ടികളടക്കം നാല്‍പ്പത് പേരെ പിടിച്ചുകൊണ്ടു പോയതായി ഗ്രാമത്തിലെ സ്ത്രീകള്‍ പറഞ്ഞു. തങ്ങളുടെ കുട്ടികളും ഭര്‍ത്താക്കന്‍മാരും ജീവിച്ചിരിപ്പുണ്ടോ എന്ന് അറിയില്ലെന്നും ഇവര്‍ പറയുന്നു.
പാകിസ്താനില്‍ നിന്ന് സ്വാതന്ത്ര്യം വേണമെന്നും ഇന്ത്യയുടെ ഭാഗമാകാന്‍ ബലൂചിസ്താന്‍കാര്‍ ആഗ്രഹിക്കുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. അടുത്തിടെ ഈ ആവശ്യം ഉന്നയിച്ച് വിമത സംഘടനകള്‍ കലാപം ഉണ്ടാക്കിയിരുന്നു. ഇന്ത്യ അനുകൂല മുദ്രാവാക്യങ്ങളും ഉയര്‍ന്നിരുന്നു.
അഫ്ഗാന്‍, ഇറാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശം കല്‍ക്കരിയും പ്രകൃതിവാതകവും മാര്‍ബിളും കൊണ്ട് സമ്പന്നമാണ്. ജനസേവനത്തിന്റെ കാര്യത്തില്‍ പാക് സര്‍ക്കാര്‍ ഈ മേഖലയെ അവഗണിക്കുന്നതായിട്ടാണ് വിമതര്‍ പറയുന്നത്. ഉള്ളത് ഊറ്റിയെടുക്കുകയല്ലാതെ സര്‍ക്കാര്‍ തങ്ങള്‍ക്കൊന്നും നല്‍കുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി.
വിമതശല്യം രൂക്ഷമായതോടെ ഇവിടെ പാകിസ്താന്‍ ശക്തമായ സൈനിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. പത്തൊമ്പതിനായിരത്തോളം നാട്ടുകാരെ പാക് സൈന്യം പിടിച്ചുകൊണ്ടുപോയെന്നും അവരെക്കുറിച്ച് ഇതുവരെ ആര്‍ക്കും ഒരു വിവരവുമില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
അതിനിടയില്‍ ഇവിടം ശക്തമായ തീവ്രവാദ സാന്നിദ്ധ്യമുള്ള മേഖലകൂടിയായി മാറിയിട്ടുണ്ട്. ജനങ്ങള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിടാന്‍ പാകിസ്താന്‍ തന്നെയാണ് തീവ്രവാദികള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതെന്നും ആക്ഷേപമുണ്ട്.
https://www.facebook.com/Malayalivartha


























