സി സി ടി വി ദൃശ്യങ്ങളിൽ കണ്ടത് ജെസ്‌നയെ തന്നെ! പോലീസ് ഹൈടെക് സെൽ വിദഗ്ധരുടെ പരിശ്രമത്തിൽ വീണ്ടെടുക്കാനായത് മുണ്ടക്കയം ബസ് സ്റ്റാൻഡിന് സമീപത്തെ കടയിലെ സി സി ടി വി ദൃശ്യങ്ങൾ: ലഭിച്ച ദൃശ്യങ്ങളിൽ ജെസ്നയും ആൺ സുഹൃത്തും

പത്തനംതിട്ടയിൽ നിന്നും കാണാതായ ജസ്‌ന മരിയ ജെയിംസ് തിരോധാനക്കേസിൽ പൊലീസിന് സഹായകമാകുന്ന നിര്‍ണായകമായ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. മാര്‍ച്ച് 22ന് പിതൃസഹോദരിയുടെ മുണ്ടക്കയത്തെ വീട്ടിലേക്ക് പോകുന്നെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ ജസ്‌നയെ പിന്നീട് കാണാതാവുകയായിരുന്നു. എരുമേലിയില്‍ രാവിലെ 10.30ന് ബസില്‍ ഇരിക്കുന്നത് കണ്ടതായി സാക്ഷിമൊഴിയുണ്ടായിരുന്നു. ഇതിന് തെളിവായി സിസിടിവി ദൃശ്യങ്ങളും കിട്ടിയിരുന്നു. പിന്നീട് ജസ്‌നയെക്കുറിച്ചുള്ള ഒരു വിവരവും പൊലീസിനുണ്ടായിരുന്നില്ല.
മുണ്ടക്കയം ടൗണില്‍ ബസ് സ്റ്റാന്‍ഡിന് സമീപത്തെ കടയിലെ സിസിടിവി ക്യാമറയിലാണ് ജെസ്‌നയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുള്ളത്. ഈ ക്യാമറ ദൃശ്യങ്ങള്‍ നേരത്തേ ഇടിമിന്നലില്‍ നഷ്ടപ്പെട്ടിരുന്നു. പൊലീസ് ഹൈടെക് സെല്‍ വിദഗ്ധരുടെ പരിശ്രമത്തില്‍ ഇപ്പോഴാണ് നഷ്ടപ്പെട്ട ദൃശ്യങ്ങള്‍ തിരിച്ചെടുക്കാനായത്. കാണാതായ മാർച്ച് 22 ആം തീയതി 11.44ന് ബസ് സ്റ്റാന്‍ഡിനടുത്ത കടയുടെ മുന്നിലൂടെ നടന്നുപോകുന്ന ജസ്‌നയാണ് ദൃശ്യങ്ങളില്‍.
ആറു മിനിറ്റുകള്‍ക്കു ശേഷം ഇവിടെ ജെസ്‌നയുടെ ആണ്‍ സുഹൃത്തിനെയും ദൃശ്യങ്ങളില്‍ കാണാം. പക്ഷേ, ഇരുവരും ഒന്നിച്ചുള്ള ദൃശ്യങ്ങളില്ലെന്നാണ് വിവരം. ജസ്‌നയാണെന്ന് സഹപാഠികളും ബന്ധുക്കളും സ്ഥിരീകരിച്ചെന്നാണ് അറിയുന്നത്. ആണ്‍ സുഹൃത്തിനെയും ചില സഹപാഠികള്‍ തിരിച്ചറിഞ്ഞു.
രാവിലെ ജസ്‌ന ധരിച്ചിരുന്നത് ചുരിദാര്‍ ആണെന്നാണ് എരുമേലിയില്‍ കണ്ടവരുടെയും മറ്റും മൊഴി. എന്നാല്‍, മുണ്ടക്കയത്തെ ദൃശ്യങ്ങളില്‍ ജെസ്‌ന ധരിച്ചിരുന്നത് ജീന്‍സും ടോപ്പുമാണ്. ഒരു ബാഗ് കയ്യിലും മറ്റൊരു ബാഗ് തോളിലും ഉണ്ടായിരുന്നു. പഴ്‌സും മറ്റും വയ്ക്കുന്ന ബാഗ് ഒരു വശത്ത് ഇട്ടിരുന്നതായും ദൃശ്യങ്ങളില്‍ വ്യക്തമാകുന്നു. ദൃശ്യങ്ങളിലെ സാധ്യതകള്‍ പ്രകാരം മുണ്ടക്കയത്ത് ജസ്‌ന ഷോപ്പിങ് നടത്തിയതായും അര മണിക്കൂറിലധികം ഇവിടെ ചെലവിട്ടതായും പൊലീസ് സംശയിക്കുന്നു. ഇനി ജസ്‌ന ഷോപ്പിങ് നടത്തിയ കടകളിലും മുണ്ടക്കയത്തും വീണ്ടും പൊലീസ് ഇക്കാര്യം സ്ഥിരീകരിക്കും.
ചുരിദാര്‍ മാറി ജീന്‍സ് ധരിച്ചത് എവിടെ വച്ച്? സുഹൃത്തിനെ മുണ്ടക്കയത്തു വച്ച് കണ്ടിരുന്നോ? അതിനുശേഷം ജെസ്‌ന അപ്രത്യക്ഷയായത് എങ്ങോട്ട്? തുടങ്ങിയോ കാര്യങ്ങളാണ് പൊലീസ് ഇനി പരിശോധിക്കുക.
https://www.facebook.com/Malayalivartha























