ഇന്നലെ റോഡിന് മുകളിലൂടെയാണ് ബോട്ട് ഓടിക്കേണ്ടിയിരുന്നത് എങ്കിൽ ഇന്ന് വീടിന് മുകളിൽക്കൂടിയാണ് ബോട്ട് ഓടിക്കേണ്ടി വരുന്നത്- തിരുവനന്തപുരത്തുനിന്ന് ദുരന്തമുഖത്തെത്തിയ മത്സ്യത്തൊഴിലാളികളെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം, നീണ്ടകര ഭാഗത്തുനിന്നുള്ള മത്സ്യത്തൊഴിലാളികളാണ് പത്തനംതിട്ട ജില്ലയിലെ പ്രളയബാധിത പ്രദേശത്തെ പ്രധാന ദുരിതാശ്വാസ പ്രവര്‍ത്തകര്‍… അവരുടെ പ്രവര്‍ത്തനത്തെക്കുറിച്ചും ആത്മാര്‍ത്ഥതയെക്കുറിച്ചും ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ പങ്കെടുത്ത യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്…
ഇന്നലെ റോഡിന് മുകളിലൂടെയാണ് ബോട്ട് ഓടിക്കേണ്ടിയിരുന്നത് എങ്കിൽ ഇന്ന് വീടിന് മുകളിൽക്കൂടിയാണ് ബോട്ട് ഓടിക്കേണ്ടി വരുന്നത്.. വിഴിഞ്ഞം, അഴീക്കൽ എന്നിങ്ങനെ പല തീരദേശ ഭാഗങ്ങളിലുള്ളവർ ബോട്ടുമായി വരുന്നുണ്ട് ഏതോ മൂലക്ക് കിടക്കുന്ന മനുഷ്യരൊക്കെ ആരുടെയും കാര്യമായ നിർദേശം പോലും ഇല്ലാതെ കിട്ടുന്ന നാഷണൽ പെർമിറ്റ് വണ്ടികളിലൊക്കെ ബോട്ട് കയറ്റി വരികയാണ്. തമിഴ്നാട് രജിസ്ട്രെഷൻ വണ്ടികൾ പോലും ധാരാളമുണ്ട്.
വരുന്നവർ ഷെയറിട്ട് ഡീസലും പെട്രോളുമൊക്കെ അടിച്ചാണ് എത്തുന്നത്.. അവരുടെ അവസ്ഥയും കഷ്ട്ടമാണ്.. പലരും ആഹാരം പോലും മര്യാദക്ക് കിട്ടാതെ രാപ്പകൽ പണിയെടുക്കുന്നു, മറ്റ് പലരുടെയും ബോട്ടുകൾ സ്വന്തം റിസ്കിൽ എടുത്തുകൊണ്ടാണ് വന്നിരിക്കുന്നത്, ഒരുപാട് ബോട്ടുകൾ ഇടിച്ചും തട്ടിയും തകർന്ന് തിരികെ കൊണ്ടുപോകുന്നു. കുറച്ച് മുൻപ് ഒരു ബോട്ട് മുങ്ങിയെന്നും കേട്ടു. രാത്രിയിൽ രക്ഷാപ്രവർത്തനം നടത്താൻ ആവശ്യത്തിന് വെളിച്ചം പോലും ഇല്ല. കടലിൽ പോകുന്ന വലിയ ബോട്ടുകൾ ഒഴിച്ച് ബാക്കി ഇവിടെ ഉപയോഗിക്കാൻ കഴിയുന്നവയെല്ലാം സ്ഥലത്തെക്ക് കൊണ്ടുവരുന്നു.
അഴീക്കലിൽ നിന്ന് വന്ന ചിലരോട് സംസാരിച്ചപ്പോൾ പറഞ്ഞത് മൂന്ന് ദിവസമായി വീടിന് പുറത്താണ്, ഒരാളുടെ കല്യാണം കഴിഞ്ഞാഴ്ച്ചയാണ് നടന്നത്. പച്ചവിറക് ഊതി കത്തിച്ച് പകുതി വെന്ത ചോർ കഴിച്ചാണ് ഇന്നലെ കഴിച്ചുകൂട്ടിയത് എന്ന്.
മുഴുവൻ സമയവും നനഞ്ഞ തുണിയാണ് ദേഹത്ത്. അവരുടെ നാട്ടിൽ ഇപ്പോൾ സ്ത്രീകൾ മാത്രമാണുള്ളതെന്ന്, മിക്കവാറും വീടുകളിലെ പുരുഷന്മാർ എല്ലാം ദുരന്തമുഖത്തുണ്ട്.
അടുത്തുള്ള അമ്പലങ്ങളിൽ നിന്നോ പള്ളികളിൽ നിന്നോ ഒക്കെ കിട്ടിയ വിവരമനുസരിച്ച് ഒന്നുമാലോചിക്കാതെ ഇറങ്ങി പുറപ്പെട്ടവരാണ്, എന്ത് വന്നാലും ചാകുന്നതിന് മുൻപ് ഒരുത്തനെ എങ്കിലും വലിച്ച് കരക്ക് കയറ്റുക എന്നത് മാത്രമാണ് ഭായ് ലക്ഷ്യം എന്നൊരാൾ എന്നോട് പറഞ്ഞു.
ഏതോ കോണിൽ താരതമ്യേന സുരക്ഷിതരായി കിടക്കുന്നവർ ഇത്രയധികം ബുദ്ധിമുട്ടി, കുടുംമ്പവും വേണ്ടപ്പെട്ടവരെയും ഉപേക്ഷിച്ച് തങ്ങളുടെ ജീവനോപാധി വരെ പണയം വച്ച് ഇവിടെ വന്നതെന്തിനാണെന്ന് ചോദിച്ചാൽ, “വെറും മനുഷ്വത്വം” എന്നാണ് ഉത്തരം.
ഒരു കാലത്ത് സുനാമി, ജീവിതം നശിപ്പിച്ച അവരേക്കാൾ, വെള്ളത്തിനു നടുവിലകപ്പെട്ടവന്റെ നിസ്സഹായത മനസിലാക്കാൻ മറ്റാർക്കാണ് കഴിയുക. അത്യാവശ്യം സ്നാക്സും വെള്ളവും അവരെ ഏൽപ്പിച്ചു, അതിനവർ എത്ര നന്ദി പറഞ്ഞു എന്നോർമ്മയില്ല. നമ്മൾ വീണ്ടും ചെറുതായി പോയപോലെ..
ഈ രക്ഷാപ്രവർത്തനങ്ങൾക്കിടയിലെ റിയൽ ഹീറോസ് ഇവരാണ്, ഈ മൽസ്യ ബന്ധന തൊഴിലാളികൾ. ഇവരില്ലായിരുന്നു എങ്കിൽ….. നന്ദി പറഞ്ഞ് നികത്താനാവാത്ത കടം. കേരളം എന്നും ഈ മനുഷ്യരെ ഓർത്തിരിക്കണം, കടപ്പെട്ടിരിക്കണം.
https://www.facebook.com/Malayalivartha


























