തകര്‍ന്നത് പുനസ്ഥാപിക്കുകയല്ല,പുതിയൊരു കേരളം സൃഷ്ടിക്കാനാണ് നാം ഇനി ശ്രമിക്കേണ്ടത് ; പുനരധിവസിപ്പിക്കാനും കേരളത്തെ പുനര്‍നിര്‍മ്മിക്കാനും അനുയോജ്യമായ ബൃഹദ്പദ്ധതി തയ്യാറാക്കി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കാന്‍ മന്ത്രിസഭാ യോഗ തീരുമാനം

പ്രളയ കെടുതിയിൽ അകപ്പെട്ട കേരളസംസ്ഥാനത്തെ പുനര്‍നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിസഭായോഗത്തിന് ശേഷമാണ് അദ്ദേഹം സംസ്ഥാനത്തിന്‍റെ സമ്പൂര്‍ണപുനരുദ്ധാരണം ലക്ഷ്യം വച്ചുള്ള പദ്ധതികളെക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിച്ചത്.
പ്രളയദുരന്തം നേരിട്ട ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാനും അവരെ പുനരധിവസിപ്പിക്കാനും കേരളത്തെ പുനര്‍നിര്‍മ്മിക്കാനും അനുയോജ്യമായ ബൃഹദ്പദ്ധതി തയ്യാറാക്കി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. തര്‍ന്ന കേരളത്തെ അതിനു മുമ്പുളള അവസ്ഥയിലേക്ക് പുനഃസ്ഥാപിക്കുകയല്ല ലക്ഷ്യം. പുതിയൊരു കേരളത്തെ സൃഷ്ടിക്കുന്നതിനുളള പദ്ധതിയാണ് തയ്യാറാക്കുന്നത് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് വലിയ തോതില്‍ വിഭവ സമാഹരണം നടത്തേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ കമ്പോളത്തില്‍ നിന്ന് സംസ്ഥാനത്തിന് വായ്പയെടുക്കാനുള്ള പരിധി ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടും. കേരളത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഎസ്ഡിപി) മൂന്നുശതമാനമാണ് ഇപ്പോള്‍ വായ്പയെടുക്കാനുള്ള പരിധി. അത് നാലര ശതമാനമായി ഉയര്‍ത്താന്‍ ആവശ്യപ്പെടും. പരിധി ഈ തോതില്‍ ഉയര്‍ത്തിയാല്‍ നമുക്ക് 10,500 കോടി രൂപ അധികമായി കമ്പോളത്തില്‍നിന്ന് സമാഹരിക്കാന്‍ കഴിയും.
പശ്ചാത്തല സൗകര്യങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നതിനും കൃഷിയിലും ജലസേചനം ഉള്‍പ്പെടെയുള്ള അനുബന്ധമേഖലകളിലും സാമൂഹ്യമേഖലയിലും ദീര്‍ഘകാല പദ്ധതികള്‍ നടപ്പാക്കുന്നതിനും പ്രത്യേക പദ്ധതി നടപ്പാക്കണമെന്ന് നബാര്‍ഡിനോട് ആവശ്യപ്പെടും. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്ക് കേരളത്തിന് പ്രത്യേക പാക്കേജ് വേണം. മഹാത്മാഗാന്ധി തൊഴിലുറപ്പുപദ്ധതിക്ക് ഈ വര്‍ഷം 2,600 കോടി രൂപയുടെ പ്രത്യേക പാക്കേജ് വേണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെടാന്‍ തീരുമാനിച്ചു.
ദുരിതാശ്വാസം, പുനരധിവാസം, പുനര്‍നിര്‍മ്മാണം എന്നിവ ചര്‍ച്ച ചെയ്യുന്നതിന് ആഗസ്റ്റ് 30 ന് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കുന്നതിന് ഗവര്‍ണ്ണറോട് ശിപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു. പ്രളയബാധിത പ്രദേശങ്ങളിലെ ബാങ്ക് വായ്പകള്‍ക്ക് ഇതിനകം തന്നെ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. വാണിജ്യബാങ്കുകള്‍ക്കും സഹകരണ ബാങ്കുകള്‍ക്കും ഇത് ബാധകമാണ്. ദുരിതത്തില്‍ കഴിയുന്ന ജനങ്ങള്‍ക്ക് ഇത് വലിയ ആശ്വാസമായിരിക്കും. എന്നാല്‍, ചില സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ നിലപാട് വിഷമകരമാണ്. ചില ധനകാര്യസ്ഥാപനങ്ങളുടെ പ്രതിനിധികള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ പോയി വായ്പാ കുടിശ്ശിക പിരിക്കാന്‍ ശ്രമിച്ച പരാതികളും ഉയര്‍ന്നുവന്നിട്ടുണ്ട്. ഇത്തരം ശ്രമങ്ങളില്‍നിന്ന് അവര്‍ പിന്തിരിയണം. ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന രീതിയിലുള്ള നിലപാട് സ്വകാര്യ ധനകാര്യസ്ഥാപനങ്ങളും സ്വീകരിക്കണം എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തിന്‍റെ പുനരുദ്ധാരണത്തിനായി യുഎഇ സര്‍ക്കാര്‍ 700 കോടി നല്‍കുമെന്ന വിവരവും മുഖ്യമന്ത്രി ഇന്ന് അറിയിച്ചു.
https://www.facebook.com/Malayalivartha

























