മഴയുടെ താണ്ഡവത്തിൽ വിറങ്ങലിച്ച് കുടക് ; കേരളത്തിന് 500 കോടി അനുവദിച്ച പ്രധാനമന്ത്രി കുടക് ജില്ലയിലെ ദുരന്തം നേരിടാൻ 100 കോടിയെങ്കിലും അനുവദിക്കുമെന്നു പ്രതീക്ഷിക്കുന്നുവെന്ന് മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി
കുടകിലെ മഴക്കെടുതി നേരിടാൻ 100 കോടിയുടെ കേന്ദ്ര സഹായം വേണമെന്ന് മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി കേന്ദ്രത്തെ അറിയിച്ചു. കേരളത്തിന് 500 കോടി അനുവദിച്ച പ്രധാനമന്ത്രി കുടക് ജില്ലയിലെ ദുരന്തം നേരിടാൻ 100 കോടിയെങ്കിലും അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കുമാരസ്വാമി മാധ്യമങ്ങളോട് പറഞ്ഞു. വീടുനഷ്ടപ്പെട്ടവർക്ക് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം കുമാരസ്വാമി സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
കേരളത്തില്‍ താണ്ഡവമാടിയ മഴ കര്‍ണാടകയിലെ അതിര്‍ത്തി പ്രദേശമായ കുടകിലും കനത്ത നാശമാണ് വിതച്ചത്. പലയിടത്തായി ആളുകള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുവെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. 4500ലധികം പേരെ സൈന്യവും ദുരന്തനിവാരണ സേനയും ചേര്‍ന്ന് രക്ഷപ്പെടുത്തി ക്യാമ്പുകളിലെത്തിച്ചു. 41 ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്.
അതേസമയം കര്‍ണാടകയില്‍ വെള്ളപ്പൊക്ക ദുരിതബാധിതര്‍ക്ക് ബിസ്‌കറ്റ് പാക്കറ്റുകള്‍ എറിഞ്ഞുകൊടുത്ത പൊതുമരാമത്ത് മന്ത്രി എച്ച്ഡി രേവണ്ണ വിവാദത്തില്‍. മുന്‍ പ്രധാനമന്ത്രിയും ജനതാദള്‍ എസ് ദേശീയ അധ്യക്ഷനുമായ എച്ച്ഡി ദേവഗൗഡയുടെ മകനും മുഖ്യമന്ത്രി കുമാരസ്വാമിയുടെ സഹോദരനുമാണ് രേവണ്ണ. ഹാസന്‍ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പിലാണ് സംഭവം. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വലിയ പ്രചാരം നേടിയതോടെയാണ് രേവണ്ണയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നത്.അതേസമയം സഹോദരനെ ന്യായീകരിച്ച് മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി രംഗത്തെത്തി. നീങ്ങാന്‍ ഇടമില്ലാത്ത വിധമായിരുന്നു ജനക്കൂട്ടമെന്നും അതുകൊണ്ടാണ് പാക്കറ്റുകള്‍ ഇത്തരത്തില്‍ കൊടുക്കേണ്ടി വന്നതെന്നുമാണ് കുമാരസ്വാമിയുടെ വിശദീകരണം.
https://www.facebook.com/Malayalivartha