പാർലെമെൻറ് തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ രാഷ്ട്രീയം കളിക്കാൻ തീരുമാനിച്ച് കേന്ദ്രം ; കേരളത്തിന്റെ യഥാർത്ഥ അവസ്ഥ പ്രധാനമന്ത്രിക്ക് ബോധ്യമായെന്ന് വ്യക്തമാക്കി കണ്ണന്താനം ; കേന്ദ്രത്തിന് പുറം തലയിൽ കിട്ടിയ അടി പോലെയായി യുഎഇയുടെ എഴുനൂറ് കോടി
യു എ ഇ ഭരണാധികാരി എഴുനൂറ് കോടി രൂപ നൽകുമെന്ന് പ്രഖ്യാപിച്ചതോടെ കേന്ദ്ര സർക്കാർ നാണംകെട്ടു. പ്രളയകെടുതി നേരിടുന്ന സംസ്ഥാനത്തിന് കൂടുതൽ ധനസഹായം നൽകുമെന്ന് മന്ത്രി അൽഫോൺസ് കണ്ണന്താനം പ്രഖ്യാപിച്ചത് ക്ഷീണ സ്വരത്തിലാണ്. ഫലത്തിൽ യുഎഇ സഹായം കേരളത്തിലെ ബി ജെ പി യെ ക്ഷീണിപ്പിച്ചിരിക്കുകയാണ്.
ഇന്ത്യൻ സർക്കാർ കേരളത്തിന് നൽകിയത് വെറും 600 കോടി രൂപയാണ്. അപ്പോഴാണ് മലയാളിയായ യൂസഫലിയുടെ ഇടപെടലിന്റെ അടിസ്ഥാനത്തിൽ യു എ ഇ 700 കോടി പ്രഖ്യാപിച്ചത്. അതിനു മുമ്പ് പിണറായിയും കോടിയേരിയും യുഎഇ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്ന് സഹായം ലഭിക്കാൻ ശ്രമിക്കണമെന്ന് യൂസഫലിയോട് അഭ്യർത്ഥിച്ചിരുന്നു.
മെമ്മോറാണ്ടം കേരളം നൽകുന്ന മുറയ്ക്ക് കേന്ദ്ര സംഘത്തെ അയക്കുമെന്നാണ് കേന്ദ്ര മന്ത്രി കണ്ണന്താനം ഇന്ന് പറഞ്ഞത്. ചോദിക്കുന്നതെല്ലാം കേന്ദ്രം നൽകുന്നുണ്ടെന്നാണ് കണ്ണന്താനം പറഞ്ഞത്. പ്രളയത്തിന്റെ സമയത്ത് എല്ലാ ദിവസവും മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും തമ്മിൽ ഫോണിൽ സംസാരിച്ചിരുന്നതായി കണ്ണന്താനം പറഞ്ഞു. കേരളത്തിന്റെ യഥാർത്ഥ അവസ്ഥ പ്രധാനമന്ത്രിക്ക് ബോധ്യമായതായും കണ്ണന്താനം പറഞ്ഞു. അതിനു ശേഷമാണ് പ്രധാനമന്ത്രി കേരളത്തിൽ വന്നത്. ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചവർക്ക് തെറ്റി. ഒന്നും സംഭവിച്ചില്ല. 500 കോടി രുപയും നൽകി അദ്ദേഹം മടങ്ങി. അതേ സമയം ബി ജെ പി സംസ്ഥാനങ്ങളായിരുന്നെങ്കിൽ കേന്ദ്രം തീർച്ചയായും കൈമെയ് മറന്ന് സഹായിച്ചേനെ.
ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കേന്ദ്ര സർക്കാർ രാഷ്ട്രീയം കളിച്ചിട്ടുണ്ട്. വീടും പാടവും പോയവർക്ക് അതെല്ലാം കേന്ദ്ര സർക്കാർ നൽകുമെന്നാണ് കണ്ണന്താനം പറഞ്ഞത്. പൊളിഞ്ഞ റോഡുകൾ കേന്ദ്രം പുനർനിർമ്മിക്കുമെന്നും കേന്ദ്ര സർക്കാർ പറഞ്ഞിട്ടുണ്ട്. എന്നാൽ അത്തരം പ്രവർത്തനങ്ങളെല്ലാം ബി ജെ പി വഴി നടപ്പിലാക്കാനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമം. പാർലെമെൻറ് തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെയാണ് രാഷ്ട്രീയം കളിക്കാൻ കേന്ദ്രം തീരുമാനിച്ചത്. പണം കേരള സർക്കാരിന് നൽകിയാൽ അതെല്ലാം കേരളത്തിനേറെതായി മാറുമെന്നാണ് കേന്ദ്രത്തിന്റെ ഭയം. ദുരിതാശ്വാസത്തിലും കളിക്കുന്നത് വൃത്തികെട്ട രാഷ്ട്രീയം തന്നെ.
യു എ ഇ യുടെ പ്രഖ്യാപനം കണ്ണന്താനം പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിട്ടുണ്ട്. സൈന്യത്തെ നൽകിയെന്നും മറ്റും പറഞ്ഞ് കേന്ദ്ര സർക്കാർ അഭിമാനിക്കുമ്പോഴാണ് പുറം തലയിൽ കിട്ടിയ അടി പോലെ യുഎഇ സഹായം ലഭിച്ചത്. കേരളത്തിലെ ബി ജെ പി നേതാക്കളെ സംഭവം ഞെട്ടിച്ചു. അവർ നിസഹായരും നിരാശരുമായി. കേന്ദ്ര സർക്കാരിനൊപ്പം കോൺഗ്രസുകാരും വിഷമത്തിലായി. അവരും ഞ്ഞെട്ടിയിരിക്കുകയാണ്. എന്നാൽ സി പി എമ്മും കേരള സർക്കാരും ആഹ്ലാദത്തിലാണ്.
https://www.facebook.com/Malayalivartha