ബാർകോഴ കേസിൽ കെഎം മാണിക്ക് തിരിച്ചടി; വിജിലൻസിന്റെ റിപ്പോർട്ട് കോടതി തള്ളി; തുടരന്വേഷണത്തിന് സർക്കാർ അനുമതി വാങ്ങാൻ കേസ് ഡിസംബർ പത്തിലേക്ക് മാറ്റി; കോടതിവിധി ജനങ്ങൾക്കുള്ള സമ്മാനമാണെന്ന് ബിജു രമേഷ്
ബാർകോഴ കേസിൽ കെഎം മാണിക്ക് തിരിച്ചടി. ബാർ കോഴക്കേസിൽ മുൻ മന്ത്രി കെ.എം.മാണിയെ കുറ്റവിമുക്തനാക്കിയ വിജിലൻസിന്റെ റിപ്പോർട്ട് കോടതി തള്ളി. തുടരന്വേഷണത്തിന് സർക്കാർ അനുമതി വാങ്ങാൻ കേസ് ഡിസംബർ പത്തിലേക്ക് മാറ്റി. വിജിലൻസിന്റെ രണ്ടാമത്തെ തുടരന്വേഷണ റിപ്പോർട്ടാണ് കോടതി തള്ളിയത്. അതേസമയം കോടതിവിധി ജനങ്ങൾക്കുള്ള സമ്മാനമാണെന്ന് ബിജു രമേഷ് പറഞ്ഞു.
മാണിയെ കുറ്റവിമുക്തനാക്കിയ വിജിലന്‍സ് റിപ്പോര്‍ട്ടിനെതിരെ കക്ഷികള്‍ കൊടുത്ത തടസവാദത്തിന്‍ മേല്‍ വാദം പൂര്‍ത്തിയായ ശേഷമാണ് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി വിധി പറഞ്ഞത്. പൂട്ടിയ ബാറുകള്‍ തുറക്കുന്നതിനു ധനമന്ത്രിയായിരുന്ന കെ.എം. മാണി ഒരുകോടി രൂപ കൈക്കൂലി വാങ്ങിയെന്നതാണു കേസ്. നിലവാരമില്ലാത്ത ബാറുകള്‍ തുറക്കുന്നതിന് വേണ്ടി ബാറുടമകളില്‍ നിന്ന് ഒരു കോടി രൂപ കൈപറ്റിയെന്നാണ് പരാതിക്കാരനായ ബിജു രമേശിന്‍റെ ആരോപണം. ബാറുടമ ബിജു രമേശ് നടത്തിയ ആരോപണത്തില്‍ 2014 ഡിസംബർ പത്തിനാണു മാണിയെ പ്രതിയാക്കി ബാര്‍ കോഴക്കേസില്‍ എഫ്ഐആർ റജിസ്റ്റർ ചെയ്തത്. യുഡിഎഫ് കാലത്തുള്‍പ്പെടെ മൂന്നു അന്വേഷണ റിപ്പോര്‍ട്ടുകള്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരോപണം വലിയ രാഷ്ട്രീയ വിവാദമായി മാറ്റിയ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം സമര്‍പ്പിച്ച രണ്ടു റിപ്പോര്‍ട്ടിലടക്കം മൂന്നിലും തെളിവില്ലെന്നായിരുന്നു വിജിലന്‍സ് നിലപാട്.
മാണിയുടെ വസതിയില്‍ ബാര്‍ അസോസിയേഷന്‍ പ്രതിനിധികള്‍ ശേഖരിച്ച പണവുമായി എത്തിയിരുന്നെന്നും എന്നാല്‍ പണം മാണിക്കു കൈമാറിയതായി ഒരു സാക്ഷിപോലും പറഞ്ഞിട്ടില്ലെന്നും വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതേസമയം, ശരിയായ അന്വേഷണം നടന്നിട്ടില്ലെന്നും പുനരന്വേഷണത്തിനു ഉത്തരവിടണമെന്നുമാണ് വി.എസ്. അച്യുതാനന്ദൻ അടക്കമുള്ള ഹര്‍ജിക്കാരുടെ ആവശ്യം.
https://www.facebook.com/Malayalivartha