കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..

മഹാരാഷ്ട്രയിലെ പുണെയില്‍ യുവ വ്യവസായി കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസില്‍, പ്രതിശ്രുത വധു സിയ ഗോയലും കാമുകന്‍ ചേതന്‍ ചൗധരിയും ചേര്‍ന്ന് നടത്തിയ അതിക്രൂരവും ആസൂത്രിതവുമായ കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന ചുരുളുകളാണ് ഓരോന്നായി പുറത്തുവരുന്നത്. സിയ ഗോയലിന്റെയും ചേതൻ ചൗധരിയുടെയും ഒന്നിച്ചുള്ള യാത്രാവിവരങ്ങൾ അന്വേഷിച്ചുപോയപ്പോഴാണ് പോലീസ് നിർണായക വിവരങ്ങൾ കണ്ടെത്തിയത്. പ്രണയത്തിനും ആഡംബര ജീവിതത്തിനും വേണ്ടി ഒരു മനുഷ്യജീവന്‍ കൊക്കയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ ഈ ക്രൂരകൃത്യം കേവലമൊരു യാദൃച്ഛിക സംഭവമല്ല,
മറിച്ച് മാസങ്ങള്‍ നീണ്ട കൃത്യമായ ഗൂഢാലോചനയുടെ ഫലമാണെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിരിക്കുകയാണ്. കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ഡയറക്ടറും ചീഫ് മാര്‍ക്കറ്റിങ് ഓഫീസറുമായിരുന്ന കേതന്‍ അഗര്‍വാളുമായി കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു സിയയുടെ വിവാഹനിശ്ചയം കഴിഞ്ഞത്. ഉദയ്പുരില്‍ വലിയ ആഡംബരത്തോടെ നടത്താനിരുന്ന വിവാഹത്തിനായി കൊട്ടാരം വരെ ബുക്ക് ചെയ്തിരുന്നെങ്കിലും, സിയയ്ക്ക് ഈ ബന്ധത്തില്‍ ഒട്ടും താല്പര്യമുണ്ടായിരുന്നില്ല. തന്റെ പ്രണയത്തിനും സാമ്പത്തിക നേട്ടങ്ങള്‍ക്കും കേതന്‍ ഒരു തടസ്സമാണെന്ന് മനസ്സിലാക്കിയ സിയ,
കാമുകന്‍ ചേതനുമായി ചേര്‍ന്ന് കേതനെ ഇല്ലാതാക്കാന്‍ പദ്ധതിയിടുകയായിരുന്നു.വിവാഹനിശ്ചയത്തിന് ആഴ്ചകള്‍ക്ക് മുന്‍പ് സിയയും കാമുകന്‍ ചേതനും ഒരു യാത്രാസംഘത്തിനൊപ്പം ഉദയ്പുരിലേക്ക് ഉല്ലാസയാത്ര നടത്തിയിരുന്നു. ഇവിടെ ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നതെന്നാണ് പോലീസ് സംശയിക്കുന്നത്. ചോദ്യം ചെയ്യലില്‍, കേതനെ വിവാഹം കഴിക്കാന്‍ തനിക്ക് ഒട്ടും താല്പര്യമില്ലായിരുന്നുവെന്ന് സിയ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.കേതന്‍ കൊല്ലപ്പെട്ടാല്‍ അടുത്ത മൂന്ന് വര്‍ഷത്തേക്ക് വീട്ടുകാര്‍ മറ്റൊരു വിവാഹത്തിന് നിര്‍ബന്ധിക്കില്ലെന്നും, ആ സമയത്തിനുള്ളില്‍ ചേതന്റെ സാമ്പത്തിക നില മെച്ചപ്പെടുത്തി അയാളെ വിവാഹം കഴിക്കാമെന്നുമായിരുന്നു സിയയുടെ കണക്കുകൂട്ടല്‍.
വിവാഹത്തിന് ശേഷം കേതനുമായി വേര്‍പിരിഞ്ഞ് കാമുകനൊപ്പം ജീവിക്കുന്നത് സമൂഹത്തില്‍ വലിയ പേരുദോഷം ഉണ്ടാക്കുമെന്ന ഭയമാണ് ഇവരെ കൊലപാതകത്തിലേക്ക് നയിച്ചത്. ഇതിനിടയില്‍ ഷോപ്പിങ്ങിനെന്ന വ്യാജേന കേതനില്‍ നിന്ന് ഒരു കോടിയോളം രൂപ സിയ കൈപ്പറ്റിയിരുന്നു. ഈ തുക മുഴുവന്‍ സിയ കാമുകനായ ചേതന് കൈമാറുകയും, ചേതന്‍ ഇത് തന്റെ കരിയറും ബിസിനസ്സും മെച്ചപ്പെടുത്താനായി ഉപയോഗിക്കുകയും ചെയ്തു. പണം ലഭിച്ചാല്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ താന്‍ സാമ്പത്തിക ഭദ്രത കൈവരിക്കുമെന്നും, അതിനുശേഷം സിയയുടെ കുടുംബത്തെ കണ്ട് വിവാഹത്തിന് സമ്മതം വാങ്ങാമെന്നും ചേതന്‍ സിയയ്ക്ക് ഉറപ്പ് നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha






















