തിരൂരില്‍ വീട്ടുകാരെ ബോധം കെടുത്തി, ജോലിക്കാരി സ്വര്‍ണ്ണാഭരണങ്ങള്‍ കവർന്ന ശേഷം രക്ഷപ്പെട്ടത് കെ.എസ്.ആര്‍.ടി.സി. ബസില്‍

തിരൂരില്‍ വീട്ടുകാരെ ബോധം കെടുത്തി, സ്വര്‍ണ്ണാഭരണങ്ങള്‍ കവർന്ന് ജോലിക്കാരി രക്ഷപ്പെട്ടത് കെ.എസ്.ആര്‍.ടി.സി. ബസിലെന്ന് ജീവനക്കാര്‍. വീട്ടുവേലക്കാരി മാരിയമ്മയാണ് വീട്ടുകാരുടെ ശരീരത്തിലുണ്ടായിരുന്ന 13 പവന്‍ സ്വര്‍ണാഭരണം കവര്‍ന്നത്.
സ്വര്‍ണവുമായി വീടുവിട്ട മാരിയമ്മ തിരൂരില്‍നിന്ന് രാവിലെ തിരുവനന്തപുരത്തേക്ക് പോകുന്ന കെ.എസ്.ആര്‍.ടി.സി. ബസില്‍ ആലിങ്ങലില്‍നിന്ന് കയറി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ ആറ്റിങ്ങലിലാണ് ഇറങ്ങിയതെന്ന് കെ.എസ്.ആര്‍.ടി.സി. ഡ്രൈവറും കണ്ടക്ടറും പോലീസിന് മൊഴിനല്‍കി. മാരിയമ്മയെ പിടികൂടാന്‍ പോലീസ് മൂന്നു സംഘമായാണ് അന്വേഷണം നടത്തുന്നത്.
ഒരു സംഘം തമിഴ്നാട്ടിലും ഒരു സംഘം കൊല്ലം, തിരുവനന്തപുരം ജില്ലകളിലും തിരൂര്‍ സി.ഐ പി. അബ്ദുള്‍ബഷീറിന്റെ നേതൃത്വത്തില്‍ മറ്റൊരു സംഘം മലപ്പുറം ജില്ലയിലുമാണ് അന്വേഷണം നടത്തുന്നത്.
സേലം സ്വദേശിയും കഴിഞ്ഞ 20 വര്‍ഷമായി തിരൂര്‍ ബസ്‌സ്റ്റാന്‍ഡിന് സമീപം താമസക്കാരനുമായ ഗണേശനാണ് മാരിയമ്മയെ ആലിങ്ങലിലെ ഒരു വീട്ടില്‍ വേലയ്ക്കായി എത്തിച്ചത്. ആ വീട്ടുകാര്‍ക്ക് ഇവരെ വേണ്ടാത്തതിനാല്‍ ഖാലിദ് അലിയുടെ വീട്ടിലേക്ക് മാറ്റുകയായിരുന്നു.
വീട്ടുവേലയ്ക്ക് ഇവരെ എത്തിച്ചുകൊടുക്കുക മാത്രമേ താന്‍ ചെയ്തിട്ടുള്ളൂവെന്നാണ് ഗണേശന്റെ മൊഴി. എന്നാല്‍ ഗണേശന്റെ െെകയില്‍നിന്ന് പോലീസ് മാരിയമ്മയുടെ ഫോട്ടോ അടങ്ങിയ സ്റ്റുഡിയോകവര്‍ പോലീസ് കണ്ടെടുത്തിരുന്നു.
തമിഴ്നാട്ടിലെ ഗംഗൈകൊണ്ടചോളത്തെ സ്റ്റുഡിയോവില്‍ നിന്നെടുത്തതാണ് ഫോട്ടോയെന്ന് കവറിലുണ്ട്. ഈ സ്റ്റുഡിയോ തേടി ഒരു എ.എസ്.ഐയും സംഘവും ഗംഗൈ കൊണ്ടചോളത്തേക്ക് യാത്രതിരിച്ചു. വേലയ്ക്കുനിന്ന വീട്ടില്‍ ബേബിയെന്നും ഗണേശനോട് മാരിയമ്മയെന്നുമാണ് കവര്‍ച്ച നടത്തിയ സ്ത്രീ പേരുപറഞ്ഞിട്ടുള്ളത്.
മാരിയമ്മ ഭക്ഷണത്തില്‍ ഒഴിച്ചുകൊടുത്ത മയക്കുമരുന്നിന്റെ ബാക്കി പോലീസ് ഖാലിദ് അലിയുടെ വീട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഈ മരുന്ന് മിനറല്‍ വാട്ടറിന്റെ കുപ്പിയിലാണുണ്ടായിരുന്നത്. അതിനാല്‍ ഏതു മരുന്നാണെന്ന് കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ഈ മരുന്ന് കോടതിയില്‍ ഹാജരാക്കി കോടതി ഉത്തരവുപ്രകാരം കോഴിക്കോട് ഫോറന്‍സിക് ലാബില്‍ പരിശോധനയ്ക്കയയ്ക്കും. ഗണേശനെ ചോദ്യംചെയ്യല്‍ തുടരുന്നുണ്ടെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പോലീസിനു ലഭിച്ചിട്ടില്ല.
https://www.facebook.com/Malayalivartha























