അഞ്ച് ശക്തമായ തെളിവുകളുമായി അന്വേഷണ സംഘം... വൈക്കം ഡിവൈ.എസ്.പി ഓഫീസിൽ വച്ച് ഫ്രാങ്കോയെ വരിഞ്ഞ് മുറുക്കാൻ നൂറിലേറെ ചോദ്യങ്ങളും അതിലേറെ ഉപചോദ്യങ്ങളുമായി ചോദ്യാവലി തയ്യാറാക്കി അന്വേഷണ സംഘം
ബിഷപ്പ് കേരളത്തിലേക്ക് എത്തുന്ന സാഹചര്യത്തിൽ വൈക്കം ഡിവൈ.എസ്.പി ഓഫീസിൽ വച്ച് ഫ്രാങ്കോയെ വരിഞ്ഞ് മുറുക്കാൻ നൂറിലേറെ ചോദ്യങ്ങളും അതിലേറെ ഉപചോദ്യങ്ങളുമായി ചോദ്യാവലി തയ്യാറാക്കി അന്വേഷണ സംഘം. ബിഷപ്പിന്റെ യാത്രാ വിവരം അറിയിക്കണമെന്നു പൊലീസ് ജലന്ധർ രൂപത അധികൃതരെ അറിയിച്ചിട്ടുണ്ട്.
എന്നാൽ ഇന്നു രാവിലെ വരെ യാതൊരു അറിയിപ്പും കേരള പൊലീസിന് ലഭിച്ചിട്ടില്ല. നെടുമ്പാശേരി വിമാനത്താവളത്തിലാണ് എത്തുന്നതെങ്കിൽ പൊലീസ് സംരക്ഷണത്തിലോ പൊലീസ് വാഹനത്തിലോ ആയിരിക്കും ബിഷപ്പ് വൈക്കം ഡിവൈ.എസ്.പി ഓഫീസിൽ എത്തുക. അതിനിടെ ബിഷപ്പിന്റെ സഹായികളായ ജലന്ധർ രൂപതയിലെ വൈദികർ അടങ്ങുന്ന സംഘം ഇന്നലെ കോട്ടയത്ത് എത്തിയിട്ടുണ്ട്. കൊച്ചിയിലും കോട്ടയത്തുമുള്ള നിയമ വിദഗ്ദ്ധരുമായി ഇവർ ചർച്ച നടത്തിക്കഴിഞ്ഞു.
ഇന്ന് ഉച്ചയോടെ കൂടുതൽ പൊലീസ് സേനയും ജില്ലയിൽ എത്തും. പരാതിക്കാരിയായ കന്യാസ്ത്രീ താമസിക്കുന്ന കുറവിലങ്ങാട് സെന്റ് ഫ്രാൻസിസ് മിഷൻ ഹോമിനും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വൈക്കം ഡിവൈ.എസ്.പി കെ.സുഭാഷിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമായിരിക്കും ചോദ്യം ചെയ്യുക. വസ്തുതാപരമായ മറുപടിയല്ലെങ്കിൽ ബിഷപ്പിനെ അറസ്റ്റ് ചെയ്യാനാണ് തീരുമാനം. ചോദ്യം ചെയ്യൽ രണ്ടു ദിവസം നീണ്ടുപോയേക്കാമെന്നാണ് കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ നൽകുന്ന സൂചന.
ബിഷപ്പിനെതിരെ കൂടുതൽ തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. അഞ്ച് ശക്തമായ തെളിവുകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാകും ബിഷപ്പ് ഫ്രാങ്കോയെ ചോദ്യം ചെയ്യുക. മൂന്ന് തെളിവുകൾ പൊലീസിന് നേരത്തെ തന്നെ ലഭിച്ചിരുന്നു. എന്നാൽ പുതുതായി കണ്ടെത്തിയ മറ്റുതെളിവുകൾ ഏതെല്ലാമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വെളിപ്പെടുത്താൻ തയാറായില്ല. ജലന്ധർ രൂപതയുടെ ഭരണം അഡ്മിനിസ്ട്രേറ്ററിന് കൈമാറിയ ശേഷം രണ്ട് ദിവസം മുമ്പ് ബിഷപ്പ് ഫ്രാങ്കോ രൂപതാ ആസ്ഥാനത്തുനിന്ന് പോയെന്നാണ് അറിയുന്നത്.
തൃശൂരിലെ വീട്ടിലേക്കാണെന്നാണ് ബിഷപ്പ് ഹൗസ് പറയുന്നതെങ്കിലും അവിടെ എത്തിയിട്ടില്ല. ഇന്നുതന്നെ കേരളത്തിലെത്തുമെന്നാണ് അന്വേഷണ സംഘത്തെ അറിയിച്ചിട്ടുള്ളത്. ബിഷപ്പിന് സുരക്ഷ ഒരുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. രൂപത പി.ആർ.ഒയും അടുത്ത അനുയായിയുമായ ഫാ. പീറ്റർ കാവുംപുറവും ബിഷപ്പിനെ അനുഗമിക്കുന്നുണ്ടെന്നാണ് അറിയുന്നത്. അതേസമയം ചോദ്യംചെയ്യലിന് ഹാജരാകുന്നതിന് മുൻപ് തന്നെ മുൻകൂർ ജാമ്യാപേക്ഷയ്ക്ക് ശ്രമിക്കുകയാണ് ഫ്രാങ്കോ മുളയ്ക്കൽ. രാവിലെ ഹർജി സമർപ്പിച്ച് ഉച്ചയ്ക്ക് ശേഷം ബെഞ്ചിൽ കൊണ്ടുവരാനാണ് നീക്കം. മുൻക്കൂർ ജാമ്യം കിട്ടിയിട്ടില്ലെങ്കിൽ ഫ്രാങ്കോയുടെ അറസ്റ്റ് ഉണ്ടാകുമെന്ന് ഉറപ്പ്.
https://www.facebook.com/Malayalivartha