പന്തള രാജന്റെ മണ്ണിൽ നിന്നും, പത്മനാഭന്റെ മണ്ണിലേയ്ക്ക് ഭക്തജന പ്രതിഷേധം തുടങ്ങി...

ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരെ എൻഡിഎ പന്തളത്തു നിന്നും സെക്രട്ടറിയേറ്റിലേക്ക് നടത്തുന്ന ലോങ് മാർച്ച് തുടങ്ങി. ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച വിഷയത്തില്‍ ശബരിമല കര്‍മ സമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ റോഡുകള്‍ രാവിലെ ഉപരോധിക്കുന്നുണ്ട്. വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം നടക്കുന്ന പ്രതിഷേധങ്ങള്‍ക്കിടെയാണ് ശബരിമല സംരക്ഷണയാത്രയുമായി എന്‍ഡിഎ രംഗത്തെത്തിയിരിക്കുന്നത്.
ഇന്ന് രാവിലെ പത്ത് മണിക്ക് പന്തളം മണികണ്ഠനാല്‍ത്തറയില്‍ നിന്ന് ജാഥ ആരംഭിച്ചു. ശബരിമലയിലെ വിവിധ ആചാരപരമായ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്ന ഭക്ത സമൂഹങ്ങളുടെ പ്രതിനിധികളും എന്‍ ഡി എ സംസ്ഥാന നേതാക്കളും ചേര്‍ന്നാണ് ജാഥ ഉദ്ഘാടനം ചെയ്തത് . ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി എസ് ശ്രീധരന്‍ പിളളയാണ് ജാഥ നയിക്കുന്നത്.
ഉദ്ഘാടന സമ്മേളനത്തില്‍ ബി ഡി ജെ എസ് നേതാവ് തുഷാര്‍ വെള്ളാപ്പളളി, ബി ജെ പി തമിഴ്‌നാട് ഘടകം സംസ്ഥാന പ്രസിഡന്റ് തമിഴിസൈ സൗന്ദരരാജന്‍ തുടങ്ങിയവരാണ് പങ്കെടുത്തത് . പത്തനംതിട്ടയിലെ പര്യടനം വൈകീട്ട് അടൂരില്‍ അവസാനിക്കും. നാളെ ആലപ്പുഴയിലെ നൂറനാട് നിന്നും കായംകുളം വരെയും 12 ന് കൊല്ലം ചവറയില്‍ നിന്നും കൊട്ടിയം വരെയും 14 ന് തിരുവനന്തപുരം ആറ്റിങ്ങല്‍ മുതല്‍ കഴക്കൂട്ടം വരെയും ജാഥ പര്യടനം നടത്തും. സമാപന ദിനമായ 15 ന് കഴക്കൂട്ടത്ത് നിന്ന് സെക്രട്ടറിയേറ്റ് കവാടത്തിലേക്കും ജാഥ പര്യടനം നടത്തും. 17 ന് നിലയ്ക്കലില്‍ മഹിള മോര്‍ച്ചയുടെ നേതൃത്വത്തില്‍ ഉപവാസ സത്യഗ്രഹവും ബി ജെ പി സംഘടിപ്പിച്ചിട്ടുണ്ട്.
അതേ സമയം വിവിധ ഹൈന്ദവ സാമുദായിക സംഘടനകള്‍ ചേര്‍ന്നു നടത്തുന്ന പ്രതിഷേധത്തെ തള്ളിയ വെള്ളാപ്പള്ളി നടേശന്‍റെ നിലപാട് ബിജെപിക്ക് തിരിച്ചടിയും സർക്കാറിന് ആശ്വാസവുമാണ്. ഭൂരിപക്ഷ സമുദായത്തിലെ വിവിധ സംഘടനകൾ വിധിക്കെതിരെ കൈകോർക്കുമ്പോഴാണ് എസ്എൻഡിപി ഒപ്പമില്ലെന്ന് പ്രഖ്യാപിക്കുന്നത്. എൻഎസ്എസ്സും യോഗക്ഷേമസഭയും തന്ത്രി-പന്തളം കുടുംബങ്ങളുമാണ് വിധിക്കെതിരെ പ്രധാനമായും കൈകോർക്കുന്നത്. വിധി നിരാശാജനകമാണെന്ന വെള്ളാപ്പള്ളിയുടെ ആദ്യ പ്രതികരണം മറ്റ് സമുദായ സംഘടനകൾക്കും ബിജെപിക്കും വലിയ പ്രതീക്ഷ നൽകിയിരുന്നു.
ഭൂരിപക്ഷ സമുദായസംഘടനകളുടെ ഏകീകരണമെന്ന അമിത്ഷായുടെ സ്വപ്നത്തിലേക്കെത്തുന്നുവെന്നായിരുന്നു പാർട്ടിയുടെ കണക്ക് കൂട്ടൽ. പക്ഷേ തുഷാർ വെള്ളാപ്പള്ളിയുടെ ബിഡിജെഎസിനെയും കൂട്ടി എൻഡിഎ എന്ന നിലയിൽ സമരരംഗത്തേക്കിറങ്ങുന്ന ബിജെപിക്ക് വെള്ളാപ്പള്ളി വീണ്ടും തിരിച്ചടി നൽകി. സാമുദായിക സംഘടനകളുടെ പ്രക്ഷോഭം എങ്ങോട്ട് നീങ്ങുമെന്ന ആശങ്കയുണ്ടായിരുന്ന സർക്കാറിന് എസ്എൻഡിപി നിലപാട് പിടിവിള്ളിയാണ്.
അതേ സമയം എസ്എൻഡിപി ജനറൽ സെക്രട്ടറി പലപ്പോഴും സ്വതന്ത്ര നിലപാട് എടുക്കാറുണ്ടെന്നാണ് ബിഡിജെഎസിൻറെ വിശദീകരണം. ഏറെനാളായി അകൽച്ചയിലുള്ള എസ്എൻഡിപിയുടെ നിലപാട് കാര്യമാക്കാതെ സമരവുമായി എൻഎസ്എസ് മുന്നോട്ട് നീങ്ങുകയാണ്.
https://www.facebook.com/Malayalivartha























