ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

മന്ത്രിമാർക്കും എം പിമാർക്കും നേരെ ഭീഷണിയും അതിക്രമ ശ്രമങ്ങളും ഉണ്ടാകാറുണ്ട് . ഇപ്പോഴിതാ ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കുകയും രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍. എംപിയുടെ പ്രീഡിഗ്രി കാലത്തെ സഹപാഠിയായ തൃപ്പൂണിത്തുറ സ്വദേശി അലക്‌സ് ചാക്കോയാണ്(43) അറസ്റ്റിലായത്. അര്‍ദ്ധരാത്രിയോടെ എംപിയുടെ വീടിനുള്ളില്‍ അതിക്രമിച്ചു കയറിയ ഇയാള്‍ വീട്ടുവളപ്പലെ ചെടിച്ചട്ടികള്‍ അടക്കം സാധന സാമഗ്രികള്‍ അടിച്ചു തകര്‍ക്കുക ആയിരുന്നു.
കലൂര്‍ ജോര്‍ജ് ഈഡന്‍ റോഡിലെ അമ്പാട്ട് വീട്ടില്‍ ഇന്നലെ പുലര്‍ച്ചെ രണ്ടേമുക്കാലോടെയായിരുന്നു അക്രമം.താന്‍ എംപിയുടെ വസതിയില്‍ അതിക്രമം നടത്തിയെന്നും കാര്‍ കത്തിക്കാന്‍ പോവുകയാണെന്നും പ്രതി അക്രമശേഷം പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചറിയിച്ചിരുന്നു. എംപിയുടെ വീടു താന്‍ തല്ലിത്തകര്‍ത്തതായും എംപിയുടെ കാര്‍ ഉടന്‍ കത്തിക്കുമെന്നും ഉള്ള ഭീഷണിയാണു കണ്‍ട്രോള്‍ റൂമിലേക്കു വിളിച്ച പ്രതി മുഴക്കിയത്. എന്നാല്‍, രാവിലെ എംപിയുടെ ഭാര്യ അന്ന ലിന്‍ഡ കണ്‍ട്രോള്‍ റൂമില്‍ വിളിച്ചു പരാതി അറിയിച്ച ശേഷമാണു പൊലീസ് സ്ഥലത്തെത്തിയതെന്ന് ആരോപണമുണ്ട്.
പ്രതി ബാങ്ക് ജപ്തി ഒഴിവാക്കാന്‍ ഹൈബി ഈഡന്റെ സഹായം തേടിയിരുന്നു. എന്നാല്‍ ബാങ്ക് നടപടികളില്‍ ഇടപെടാനാവില്ലെന്ന് എംപി അറിയിച്ചു. ഇതിന്റെ പകയാണ് ആക്രമണത്തിന് പിന്നില്‍.രാത്രി 12.45ന് പ്രതി എംപിയുടെയും ഭാര്യയുടെയും വാട്‌സാപ് നമ്പറുകളിലേക്കു ഭീഷണി സന്ദേശങ്ങള്‍ അയച്ചിരുന്നു. ഫോണില്‍ വിളിച്ചും കൊല്ലുമെന്നു ഭീഷണിപ്പെടുത്തി. പുലര്‍ച്ചെ മൂന്നു മണിയോടെ എന്തോ എറിഞ്ഞു പൊട്ടിക്കുന്ന ശബ്ദം കേട്ടു ഹൈബിയും ഭാര്യയും ഉണര്‍ന്നു നോക്കിയെങ്കിലും ആരെയും കണ്ടില്ല. വീടിനു പുറത്തിറങ്ങി അപ്പോള്‍ പരിശോധന നടത്തിയിരുന്നില്ല.
ടോര്‍ച്ച് തെളിച്ചു ജനലിലൂടെ പുറത്തേക്കു നോക്കിയപ്പോള്‍ ഒരു കാര്‍ വേഗത്തില്‍ റിവേഴ്‌സ് എടുത്തു പോകുന്നതു കണ്ടിരുന്നതായി ഹൈബി പറഞ്ഞു. രാവിലെ പുറത്തിറങ്ങി നോക്കിയപ്പോഴാണു വീടിന്റെ മുന്നിലെ മുപ്പതോളം സെറാമിക് ചെടിച്ചട്ടികള്‍ സിറ്റ്ഔട്ടിലും സമീപത്തുമായി അടിച്ചു തകര്‍ത്തതു കണ്ടത്.പൊട്ടിക്കിടക്കുന്ന ചെടിച്ചട്ടികള്‍ക്ക് ഇടയില്‍നിന്നു മുന്നിലെ സിസിടിവി ക്യാമറയില്‍ മുഖം പതിയുന്ന വിധത്തില്‍ സെല്‍ഫി വിഡിയോ എടുത്ത പ്രതി ഈ ദൃശ്യങ്ങളും അക്രമവിവരം പൊലീസില്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുന്നതിന്റെ ഫോണ്‍ റെക്കോര്‍ഡിങ്ങും എംപിക്കും ഭാര്യയ്ക്കും വാട്‌സാപ്പില്‍ അയച്ചു നല്‍കുകയും ചെയ്തു.
https://www.facebook.com/Malayalivartha






















