നാമജപത്തെ കലാപ ആഹ്വാനമായി കാണുന്നത് മുഖ്യമന്ത്രിക്ക് മനോ വൈകൃതം ഉള്ളതുകൊണ്ട്; കേരളത്തിലെ വിശ്വാസികളുടെ മുന്നേറ്റത്തെ അപഹസിക്കാനും അപകീര്‍ത്തിപ്പെടുത്താനുമുള്ള സര്‍ക്കാരിന്റെ ബോധപൂര്‍വമായ ശ്രമത്തെ ശബരിമല സംരക്ഷണ യാത്ര ചെറുത്തുതോല്‍പ്പിക്കുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്

ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കൈക്കൊണ്ടതെന്ന ആരോപണവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. നാമജപത്തെയും ശരണംവിളിയെയും എന്തുകൊണ്ട് മുഖ്യമന്ത്രി ഭയപ്പെടുന്നു എന്ന് അദ്ദേഹം ചോദിച്ചു. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഒരിടത്തും സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യം ഉയര്‍ന്നു വന്നിട്ടില്ല. എന്നാല്‍ ശരണം വിളിയെയും നാമജപത്തെയും കലാപത്തിനുള്ള ആഹ്വാനമായാണ് മുഖ്യമന്ത്രി കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു എം.ടി രമേശിന്റെ പ്രതികരണം.
നാമജപത്തെ കലാപ ആഹ്വാനമായി കാണുന്നത് മുഖ്യമന്ത്രിക്ക് മനോ വൈകൃതം ഉള്ളതുകൊണ്ടാണ്. പുനഃപരിശോധന ഹര്‍ജിയുമായി ദേവസ്വം ബോര്‍ഡ് മുന്നോട്ട് പോയപ്പോള്‍ അവരെ അതില്‍ നിന്നും എന്തിന് വിലക്കിയെന്ന് മുഖ്യമന്ത്രി വിശദീകരിക്കണം. കേരളത്തിലെ വിശ്വാസികളുടെ മുന്നേറ്റത്തെ അപഹസിക്കാനും അപകീര്‍ത്തിപ്പെടുത്താനുമുള്ള സര്‍ക്കാരിന്റെ ബോധപൂര്‍വമായ ശ്രമത്തെ ശബരിമല സംരക്ഷണ യാത്ര ചെറുത്തുതോല്‍പ്പിക്കും. ഷിഗ്നാപൂര്‍ ശനീശ്വര ക്ഷേത്രത്തില്‍ സാമൂഹ്യപരമായ ചില പ്രശ്നങ്ങളുടെ പേരിലാണ് എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ മാറ്റി നിര്‍ത്തിയിരുന്നത്. ഇത്തരം സാമൂഹ്യസമ്പ്രദായം അനുസരിച്ചിട്ടുള്ള ആചാരങ്ങളെ മാറ്റാന്‍ സാധിക്കും. എന്നാല്‍ ശബരിമലയിലേത് സാമൂഹ്യപരമായിട്ടുള്ള ഒരു ആചാരമല്ലെന്ന് മുഖ്യമന്ത്രി മനസിലാക്കണം എന്നും എംഡി രമേശ് പറഞ്ഞു.
ശബരിലയ്ക്കെതിരെ കേസ് കൊടുത്തവരാരും മലയാളികളോ അയ്യപ്പ ഭക്തരോ അല്ല. ഇക്കാര്യം ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ വിധിന്യായത്തില്‍ പറയുന്നുണ്ട്. ഇവര്‍ ഒരു ഘട്ടത്തില്‍ കേസില്‍ നിന്നും പിന്മാറാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇതൊരു പൊതുപ്രശ്നമെന്നും കേസ് തുടരണമെന്നുമുള്ള നിലപാടായിരുന്നു കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സ്വീകരിച്ചതെന്നും എം.ടി രമേശ് ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha
























