ശബരിമല യുവതി പ്രവേശനം സംബന്ധിച്ച് കണ്ണൂരില്‍ അമിത് ഷാ നടത്തിയ പ്രസംഗം ജനങ്ങളുടെ വികാരം വ്രണപ്പെടുത്തുന്നത്; അമിത് ഷായ്‌ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്താന്‍ ഹര്‍ജി

ശബരിമല യുവതി പ്രവേശനം സംബന്ധിച്ച സുപ്രിം കോടതി വിധിയെ വിമര്‍ശിച്ച ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായ്‌ക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഹര്‍ജി. ശബരിമല യുവതി പ്രവേശനം സംബന്ധിച്ച് കണ്ണൂരില്‍ അമിത് ഷാ നടത്തിയ പ്രസംഗം ജനങ്ങളുടെ വികാരം വ്രണപ്പെടുത്തുന്നതും രാജ്യത്തെ ഫെഡറല്‍ വ്യവസ്ഥയ്ക്ക് എതിരാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.
ബിഹാര്‍ സീതമര്‍ഹിയിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സാമൂഹിക പ്രവര്‍ത്തകന്‍ ഥാക്കൂര്‍ ചന്ദന്‍ സിംഗാണ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജി നവംബര്‍ 6 ന് പരിഗണിക്കാന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സരോജ് കുമാരി തീരുമാനിച്ചു. ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ നേട്ടം ഉണ്ടാക്കാന്‍ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമായാണ് അമിത് ഷായുടെ പ്രസംഗം എന്നും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു. ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 124 എ (രാജ്യ ദ്രോഹം) 120 ബി (ക്രിമിനല്‍ ഗൂഢാലോചന), 295 (ആരാധനാലയങ്ങളെയും, മതങ്ങളെയും അപമാനിക്കല്‍) എന്നിവ പ്രകാരം കേസ് എടുക്കണം എന്നാണ് ആവശ്യം.
അയ്യപ്പ ഭക്തരെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന കേരള സര്‍ക്കാരിനെ വലിച്ചു താഴെയിടാന്‍ മടിക്കില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെപറഞ്ഞിരുന്നു. എന്നാൽ ഇത് പ്രസംഗം തർജ്ജിമ ചെയ്തതിൽ വന്ന പിഴവാണെന്ന് ബിജെപി ചൂണ്ടിക്കാട്ടിയിരുന്നു. അടിയന്തരാവസ്ഥയെക്കാള്‍ ഭീകരമായ സാഹചര്യമാണ് കേരളത്തില്‍ നിലവിലുള്ളത്. അടിച്ചമര്‍ത്തല്‍ നയമാണ് സര്‍ക്കാര്‍ ശബരിമല വിഷയത്തില്‍ സ്വീകരിച്ചിരിക്കുന്നത്. ആയിരക്കണക്കിന് പ്രവര്‍ത്തകരെ ജയിലിലടച്ചത് എന്തിന് വേണ്ടിയാണ്.
പൊതുമുതല്‍ നശിപ്പിച്ചതിനാണ് ജനങ്ങളെ ജയിലിലടച്ചതെങ്കില്‍ അവര്‍ ആരുടെ മുതലാണ് നശിപ്പിച്ചത്. അയ്യപ്പഭക്തരുടെ അവകാശങ്ങള്‍ അടിച്ചമര്‍ത്തുന്നത് തീക്കളിയാണെന്ന് പിണറായി ഓര്‍ത്തുകൊള്ളണം. 1500 ഓളം വരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് ഭക്തരെ ആക്രമിച്ചത്. നടപ്പിലാക്കാന്‍ കഴിയുന്ന വിധികള്‍ മാത്രമേ കോടതികള്‍ പ്രസ്താവിക്കാന്‍ പാടുള്ളു. ശബരിമലയിലെ ആചാരങ്ങള്‍ മാറ്റാനുള്ള ശ്രമങ്ങള്‍ സംസ്ഥാനത്തെ ക്ഷേത്രങ്ങള്‍ സര്‍ക്കാര്‍ പിടിച്ചെടുക്കുന്നതിന്റെ മുന്നോടിയായാണെന്ന് ജനങ്ങള്‍ മനസിലാക്കണം.
ഈ മാസം 30മുതല്‍ നവംബര്‍ 12വരെ ശബരിമല ആചാര സംരക്ഷണത്തിനായി എന്‍ഡിഎ യുടെ നേതൃത്വത്തില്‍ സമരങ്ങള്‍ സംഘടിപ്പിക്കും. രാജ്യത്തെ മുഴുവന്‍ ബിജെപിപ്രവര്‍ത്തകരും ഭക്തര്‍ക്കൊപ്പം നില്‍ക്കുമെന്നും അമിത് ഷാ കണ്ണൂരില്‍ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha
























