ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടയിൽ നിറശോഭ പരത്തി നവീകരിച്ച ദീപസ്തംഭത്തിലെ തിരികൾ തെളിഞ്ഞു... ഭക്തരുടെ മനം നിറഞ്ഞു

ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടയിൽ നിറശോഭ പരത്തി നവീകരിച്ച ദീപസ്തംഭത്തിലെ തിരികൾ തെളിഞ്ഞു. സ്വർണ പ്രഭയിൽ തെളിഞ്ഞ ദീപസ്തംഭം കണ്ട് ഭക്തരുടെ മനം നിറഞ്ഞു. ഇന്നലെ വൈകുന്നേരം ആറരയോടെ ദേവസ്വം മന്ത്രി കെ മുരളീധരനാണ് ദീപസ്തംഭം ഗുരുവായൂരപ്പന് സമർപ്പിച്ചത്. ദീപസ്തംഭത്തിലെ തിരി തെളിയിച്ചായിരുന്നു സമർപ്പണം നടത്തിയത്.
119 വർഷങ്ങൾക്ക് മുൻപ് ദീപസ്തംഭം വഴിപാടായി സമർപ്പിച്ച സർ ചേറ്റൂർ ശങ്കരൻ നായരുടെ കുടുംബത്തിലെ ഇളമുറക്കാരുടെ സാന്നിധ്യത്തിലായിരുന്നു സമർപ്പണ ചടങ്ങ്.
ദേവസ്വം ചെയർമാൻ എ വി ഗോപിനാഥ്, ഭരണ സമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി മനോജ്, മനോജ് ബി നായർ, എം.യു ഷിനിജ, ദീപസ്തംഭം നവീകരണം വഴിപാടായി സമർപ്പിച്ച ചെന്നൈ വ്യവസായി സനൽകുമാർ, കുടുംബാംഗങ്ങൾ ,ക്ഷേത്രം ഡിഎ എം രാധ, ഭരണ വിഭാഗം ഡിഎ പ്രമോദ് കളരിക്കൽ, മരാമത്ത് ചീഫ് എൻജിനീയർ എം വി രാജൻ, എക്‌സി.എൻജിനീയർ എം കെ അശോക് കുമാർ, വി ബി സാബു, അസി.മാനേജർ ലെജുമോൾ, ഭക്തർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
സനൽകുമാർ, പ്രവൃത്തി ചെയ്ത നടവരമ്പ് ഉണ്ണിക്കൃഷ്ണൻ മേനോൻ, മറ്റ് പ്രവൃത്തി നിർവ്വഹിച്ച ജീവനക്കാർ എന്നിവർക്ക് ദേവസ്വത്തിന്റെ ഉപഹാരം മന്ത്രി കെ മുരളിധരൻ സമ്മാനിച്ചു.
അതേസമയം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ഇന്നലെ രാവിലെ ശീവേലി നേരത്തായിരുന്നു മന്ത്രിയെത്തിയത്. ശീവേലി കണ്ട് തൊഴുത് പ്രാർത്ഥിച്ച മന്ത്രി പിന്നീട് നാലമ്പലത്തിലെത്തി ഗുരുവായൂരപ്പനെ ദർശിച്ച് അനുഗ്രഹം തേടി. തുടർന്ന് മന്ത്രി തുലാഭാര വഴിപാട് നടത്തി. വെണ്ണയും വിറകുമായിരുന്നു തുലാഭാരം നേർന്നത്. 75 കിലോ വേണ്ടി വന്നു. ഗുരുവായൂരപ്പന്റെ പ്രസാദങ്ങളും മന്ത്രി ഏറ്റുവാങ്ങുകയും ചെയ്തു.
"
https://www.facebook.com/Malayalivartha

























