ആവേശപ്പോരാട്ടത്തിനൊടുവിൽ.... ലോകകപ്പിന്‍റെ നോക്കൗട്ടിലേക്ക് യോഗ്യത നേടി അർജന്റീന... ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമ്മനിയുടെ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡും തകർത്ത് മെസി

നിലവിലെ ചാമ്പ്യൻമാരായ അർജന്‍റീന ലോകകപ്പിന്‍റെ നോക്കൗട്ടിലേക്ക് യോഗ്യത നേടി. ടെക്സസിലെ ഡാളസ് സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ജെ-യിലെ ആവേശപ്പോരാട്ടത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് (2-0) അർജന്റീന ഓസ്ട്രിയയെ തകർത്തത്.
ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമ്മനിയുടെ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡും തകർത്ത് മെസി അര്‍ജന്‍റീനക്ക് ജയവും നോക്കൗട്ട് ടിക്കറ്റും സമ്മാനിച്ചു. മത്സരത്തിന്റെ 8-ാം മിനിറ്റിൽ ലൗതാരോ മാര്‍ട്ടിനെസിനെ ബോക്സില്‍ വീഴ്ത്തിയതിന് വാര്‍ പരിശോധനക്കൊടുവില്‍ ലഭിച്ച പെനാൽറ്റി എടുത്ത നായകൻ ലിയോണൽ മെസിക്ക് പിഴച്ചു. മെസിയുടെ ഷോട്ട് പോസ്റ്റിന് പുറത്തേക്ക് പോയതോടെ ഡാളസ് സ്റ്റേഡിയം നിശ്ചലമായി.
എന്നാൽ പെനാൽറ്റി നഷ്ടത്തിന്റെ നിരാശയ്ക്കൊടുവിൽ 38-ാം മിനിറ്റിൽ തകർപ്പൻ മുന്നേറ്റത്തിലൂടെ മെസി ഓസ്ട്രിയൻ പ്രതിരോധക്കോട്ട പൊളിച്ച് ആദ്യ ഗോൾ നേടി (1-0). ഈ ഗോളോടെ ലോകകപ്പ് ചരിത്രത്തിലെ തന്‍റെ 17-ാം ഗോൾ തികച്ച മെസി ,ജര്‍മനിയുടെ മിറോസ്ലാവ് ക്ലോസെയെ (16 ഗോളുകൾ) മറികടന്ന് ലോകകപ്പിലെ എക്കാലത്തെയും വലിയ ഗോൾവേട്ടക്കാരനായി മാറുകയായിരുന്നു.
അർജന്‍റീന കളം വിട്ടത് ഒരു ഗോളിന്റെ ലീഡിലാണ്. രണ്ടാം പകുതിയിൽ റാൽഫ് റാഗ്നിക്കിന്‍റെ കീഴിലിറങ്ങിയ ഓസ്ട്രിയ അർജന്‍റീനൻ പ്രതിരോധത്തെ വിറപ്പിച്ചുകൊണ്ട് കളിയിലേക്ക് തിരിച്ചുവരാൻ പരമാവധി ശ്രമിച്ചു. സൂപ്പർ താരം മാഴ്സൽ സബിറ്റ്സറുടെ കനത്ത ഷോട്ടുകൾ അർജന്‍റീനൻ ഗോളി എമിലിയാനോ മാർട്ടീനസ് മികച്ച സേവുകളിലൂടെ തട്ടിയകറ്റി. rമത്സരം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ സമനില ഗോളിനായി ഓസ്ട്രിയൻ താരങ്ങൾ മുഴുവനായി മുന്നോട്ട് കയറി കളിച്ചു. എന്നാൽ ഇൻജുറി ടൈമിന്‍റെ അഞ്ചാം മിനിറ്റിൽ (90+5') അർജന്റീന കൗണ്ടർ അറ്റാക്ക് നടത്തി. പന്തുമായി മുന്നേറിയ മെസി ജൂലിയൻ അൽവാരസിന് ഗോൾ അടിക്കാനായി സുവർണാവസരം കൊടുത്തെങ്കിലും അൽവാരസിന് അത് കൃത്യമായി ഫിനിഷ് ചെയ്യാൻ കഴിഞ്ഞില്ല. എന്നാൽ തൊട്ടടുത്ത് തന്നെയുണ്ടായിരുന്ന മെസി ഓസ്ട്രിയൻ പ്രതിരോധ താരങ്ങളെയും ഗോൾകീപ്പറെയും അനായാസം വെട്ടിച്ച് പന്ത് വീണ്ടും വലയിലെത്തിക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha
























