സാലറി ചാലഞ്ചിനോട് നോ പറഞ്ഞാലെന്ത്? സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം അടുത്ത ബജറ്റിൽ അൻപത്തിയേഴാകും....

സാലറി ചലഞ്ചിനോട് നോ പറയുകയും കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് സമ്പാദിക്കുകയും ചെയ്ത സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം അടുത്ത ബജറ്റിൽ അൻപത്തിയേഴാകും. ആദ്യം പെൻഷൻ ഏകീകരണവും തുടർന്ന് പെൻഷൻപ്രായം വർധിപ്പിക്കലുമാണ് സി പി എമ്മിന്റെ തന്ത്രം . പെൻഷൻ പ്രായം ഏകീകരിക്കുന്നതിൽ വിരോധമില്ലെന്ന് പിണറായി വിജയൻ മന്ത്രി ഐസക്കിനെ അറിയിച്ചു. പിണറായിയുടെ അംഗീകാരമില്ലാത്തതിനാലാണ് പരിഷ്ക്കാരം ഇത്രയും വൈകിയത്.
പെൻഷൻ പ്രായ വർധനക്കൊപ്പം കേരള അഡ്മിനിസ്ട്രേറീവ് സർവീസ് എന്ന നൂതനാശയവും പിണറായി സർക്കാർ ഫ്രീസറിലേക്ക് മാറ്റി. ജീവനക്കാരുടെ എതിർപ്പാണ് കാരണം.
ഇപ്പോൾ ജീവനക്കാർ പ്രായം 56 ആകുമ്പോഴാണ് വിരമിക്കുന്നത്. അതായത് 2019 ജൂലൈ 31 ന് ഒരാൾക്ക് 56 തികഞ്ഞാൽ വിരമിക്കും. ഇനി 2019 ജൂലൈ 31 ന് 56 തിരഞ്ഞാലും വിരമിക്കുന്നത് 2020 മാർച്ച് 31 നായിരിക്കും. അതേ സമയം കഷ്ടക്കാലം പിടിച്ചവരുടെ ജന്മദിനം 2019 മാർച്ച് 19 ആണെങ്കിൽ അവർ 2019 മാർച്ച് 31 ന് തന്നെ വിരമിക്കും. പിന്നീട് ഇതിൽ ഒരു അവകാശലംഘനമുണ്ടെന്ന് കണ്ടെത്തി എല്ലാവരുടെയും പെൻഷൻ പ്രായം 57 ആക്കും. അധ്യാപകർക്ക് ഇതേ സമ്പ്രദായമാണ് ഇപ്പോഴും പിന്തുടരുന്നത്.
പ്രളയത്തിന്റെ പേരിലാണ് പെൻഷൻ പ്രായം ഏകീകരിക്കാൻ തീരുമാനിച്ചത്. പ്രളയം കാരണം പണമില്ലെന്ന പല്ല വിക്കാണ് സിപിഎം സംസ്ഥാന സമിതി പച്ചക്കൊടി വീശിയത്. പെൻഷൻ പ്രായം ഏകീകരിക്കുന്നതിനു സി പി എമ്മിന്റെ അനുവാദം സർക്കാരിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അനുമതിയില്ലാതെ പെൻഷൻ പ്രായം വർധിപ്പിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. കാരണം പാർട്ടിയുടെ യുവജന സംഘടനകൾ പെൻഷൻ പ്രായം വർധിപ്പിക്കുന്നതിന് എതിരാണ്. എന്നാൽ സി പി ഐ ഉൾപ്പെടെയുള്ള ഘടകകക്ഷികളുമായി ഇക്കാര്യം ഇതേ വരെ ആലോചിച്ചിട്ടില്ല.
കാനം രാജേന്ദ്രൻ തുടരുന്ന സമവായ നിലപാട് കാരണം ഇത്തരം വിഷയങ്ങൾ വിവാദമാകാൻ തരമില്ല. ഇടതുമുന്നണിയിൽ സി പിഐ മാത്രമാണ് കർക്കശ നിലപാട് സ്വീകരിക്കാറുള്ളത്. അവരെ മെരുക്കാനാണ് ഏകീകരണം എന്ന ആശയം ധനമന്ത്രി മുന്നോട്ടു വച്ചത്. കഴിഞ്ഞ യു ഡി എഫ് സർക്കാരിൽ ധനമന്ത്രിയായിരുന്ന കെ.എം മാണിക്കും പെൻഷൻ പ്രായം വർധിപ്പിക്കാൻ താത്പര്യമുണ്ടായിരുന്നു. എന്നാൽ ഇടതുമുന്നണിയെ പോലെ ശക്തമായ നിലപാട് സ്വീകരിക്കാൻ പേടിയുള്ളതു കൊണ്ട് മാത്രം കെ.എം മാണിയും ഉമ്മൻ ചാണ്ടിയും 56 എന്ന അക്കത്തിൽ നിലയുറപ്പിച്ചു. എന്നാൽ കെ എം മാണി രൂപം കൊടുത്ത പങ്കാളിത്ത പെൻഷൻ ബാധകമായവർക്ക് 60 വയസാണ് പെൻഷൻ പ്രായം.
കേരളത്തിലെ സമ്പദ് സ്ഥിതി തീരെ ദുരിതത്തിലാണ്. അതിന്റെ തീവ്രത ധനമന്ത്രിക്ക് മാത്രമാണ് അറിയാവുന്നത്. മുഖ്യമന്ത്രിക്കും ഇക്കാര്യത്തിൽ വേണ്ടത്ര ജ്ഞാനമില്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്തും ഇതു തന്നെയായിരുന്നു അവസ്ഥ. പ്രളയം വന്നതോടെ ധനമന്ത്രിയുടെ കിഫ്ബി സ്വപ്നങ്ങളെല്ലാം അവസാനിച്ചു. നവകേരള നിർമ്മിതി എന്ന പേരിൽ കെട്ടിയുയർത്തിയ ഇമേജുകളെല്ലാം അവസാനിച്ചു. പ്രളയത്തിൽ ഇല്ലാതായ നാടിനെ കൈപിടിച്ചുയർത്താനുള്ള എല്ലാ ശ്രമങ്ങളും പാളി. കേന്ദ്ര സഹായം വേണ്ടത്ര ലഭിച്ചില്ലെന്ന് മാത്രമല്ല മറ്റ് രാജ്യങ്ങളിൽ നിന്ന് ലഭിക്കുമായിരുന്ന സാധ്യതകളുടെ കടയ്ക്കൽ കേന്ദ്രം കത്തി വയ്ക്കുകയും ചെയ്തു.
അടുത്ത മാർച്ചിൽ കൂട്ടത്തോടെ പെൻഷൻ ചെലവ് വന്നാൽ എന്തു ചെയ്യുമെന്ന രൂപം സർക്കാരിനില്ല. സർക്കാർ ജീവനക്കാർക്ക് നൽകാനുള്ള ക്ഷാമബത്തയിൽ കുടിശികയുണ്ട്. ശമ്പള പരിഷ്ക്കരണ കുടിശിക പണമായി നൽകിയത് വഴിയുള്ള ബാധ്യത വേറെയാണ്. അത് സാലറി ചലഞ്ചിന് പണം ലഭിക്കാനായിരുന്നു. കുടിശിക വാങ്ങിയ ശേഷം സർക്കാർ ജീവനക്കാരൻ തനിനിറം കാണിച്ചു. അവർ കോടിയിലെത്തി ചലഞ്ചിനെതിരെ ഉത്തരവ് വാങ്ങി.
അതേ സമയം സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി ഇടപെട്ടിട്ടും ഫയലിന്റെ വേഗത്തിന് ഒച്ചിഴയുന്ന വേഗതയാണുള്ളത്. ഒരു ഭരണകൂടത്തിനും ഉദ്യോഗസ്ഥരെ പിണക്കി മുന്നോട്ട് പോകാൻ കഴിയില്ലെന്ന സത്യം പിണറായി സർക്കാരും അംഗീകരിച്ചിരിക്കുന്നു. സർക്കാരിന് ലഭിക്കുന്ന സമ്പത്തിന്റെ 90% വും സർക്കാർ ജീവനക്കാരെ നന്നാക്കാനാണ് ചെലവഴിക്കുന്നത് .കർഷക തൊഴിലാളി പെൻഷൻ പോലും നൽകാതെയാണ് നമ്മുടെ സർക്കാർ ജീവനക്കാരെ ഉദ്ധരിക്കുന്നത്!
https://www.facebook.com/Malayalivartha























