നെയ്യാറ്റിന്‍കര സബ് ജയിലില്‍ ഹരികുമാറിനെ കാത്തിരിക്കുന്നത് പണ്ട് കുടുക്കിയവര്‍... കോടതിയില്‍ കീഴടങ്ങാന്‍ ചരട് വലിക്കുന്നതിന് പിന്നില്‍

നെയ്യാറ്റിന്‍കയരയില്‍ പാവപ്പെട്ട യുവാവായ സനല്‍കുമാറിനെ മര്‍ദിച്ച് കാറിന് മുന്നിലിട്ട് കൊന്ന ഡിവൈഎസ്പി ഹരികുമാര്‍ കീഴടങ്ങാന്‍ ഉപാധി വച്ചതായി സൂചന. നെയ്യാറ്റിന്‍കര സബ്ജയിലില്‍ അടയ്ക്കരുതെന്നാണ് ഹരികുമാര്‍ തന്റെ അടുത്ത സുഹൃത്തുക്കളായ പോലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരിക്കുന്നത്. തന്റെ അധികാരമേഖലയായിരുന്നു നെയ്യാറ്റിന്‍കര. അവിടത്തെ സബ്ജയിലില്‍ കഴിയുന്നതാകട്ടെ പല കുറ്റങ്ങള്‍ക്ക് താന്‍ അകത്താക്കിയ പ്രതികളും. ജയിലില്‍ കഴിയുന്ന പലര്‍ക്കും ഈ പോലീസ് ഉദ്യോഗസ്ഥനോട് പകയുണ്ട്. അതിനാല്‍ നെയ്യാറ്റിന്‍കര ജയിലിലാക്കിയാല്‍ ഇവര്‍ തന്നെ മര്‍ദിക്കുമെന്നാണ് ഹരികുമാര്‍ ഭയക്കുന്നത്. അതേസമയം കൊല്ലം കോടതിയിലോ മറ്റോ കീഴടങ്ങിയാല്‍ അവിടത്തെ സബ്ജയിലടച്ചാല്‍ താന്‍ സുരക്ഷിതനാണെന്നും കരുതുന്നു. എന്നാല്‍ ഹരികുമാറിനോട് ഒരു വിട്ടുവിഴ്ചയും വേണ്ടെന്നാണ് മുകളില്‍ നിന്നുള്ള നിര്‍ദേശം.
ഹരികുമാറിനെ ഇന്ന് പിടികൂടാനാകുമെന്ന ശുഭാഭ്തി വിശ്വാസത്തിലാണ് പോലീസ്. കേസിലെ മുഖ്യപ്രതി ഡിവൈഎസ്പി ഹരികുമാറിനെ രക്ഷപെടാന്‍ സഹായിച്ച രണ്ടു പേരെ അന്വേഷണസംഘം ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. ഹരികുമാറിനൊപ്പം രക്ഷപെട്ട സുഹൃത്തും ജൂവലറി ഉടമയുമായ ബിനുവിന്റെ മകന്‍ അനൂപ് കൃഷ്ണയാണ് പിടിയിലായത്. ഹരികുമാറിന് സംഭവ സ്ഥലത്തു നിന്നും രക്ഷപെടാന്‍ കാര്‍ എത്തിച്ച് നല്‍കിയത് അനൂപാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.
നേരത്തെ, നെയ്യാറ്റിന്‍കരയില്‍ നിന്നും രക്ഷപ്പെട്ട ഹരികുമാറിനും സംഘത്തിനും ഒളിച്ചു താമസിക്കാന്‍ അവസരമൊരുക്കുകയും സിം കാര്‍ഡുകള്‍ സംഘടിപ്പിച്ച് നല്‍കുകയും ചെയ്ത നെടുമങ്ങാട് സ്വദേശിയും തൃപ്പരപ്പിലെ ലോഡ്ജ് മാനേജരുമായ സതീഷിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുമെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇരുവരെയും ചോദ്യം ചെയ്യുന്നതിലൂടെ ഹരികുമാര്‍ എവിടെയാണെന്ന കാര്യം വ്യക്തമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടല്‍.
അതേസമയം, ഹരികുമാറിനെ പിടികൂടാന്‍ പൊലീസിന് കഴിയാത്തത് ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. ഹരികുമാര്‍ ഇപ്പോഴും തമിഴ്‌നാട്ടില്‍ തന്നെയുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ഒരുസ്ഥലത്ത് ഒളിച്ച് താമസിക്കാതെ വാഹനത്തില്‍ അടിക്കടി സ്ഥലം മാറുകയാണെന്നാണ് വിവരം.
https://www.facebook.com/Malayalivartha























