കുറ്റവാളിയാണ് ശിക്ഷിക്കപ്പെടേണ്ടത് മറിച്ച് കുറ്റകൃത്യത്തിനു വിധേയരായവരല്ല ! ; മീ റ്റൂ ഹാഷ് ടാഗ് ക്യാമ്പയിനു പിന്നാലെ സോഷ്യൽ മീഡിയയിൽ തരംഗമായി മറ്റൊരു # മീ റ്റൂ

ജീവിതത്തില്‍ ഒരിക്കെലെങ്കിലും തന്‍റെ അഭിമാനത്തിനു ക്ഷതമേല്‍ക്കുന്നൊരു ദുരനുഭവത്തിന് ഇരയാകേണ്ടി വന്നവരാണ് ഭൂരിപക്ഷം സ്ത്രീകളും. ബസ്സിലോ, ആള്‍ കൂട്ടത്തിനു നടുവിലോ, എന്തിനു സ്വന്തം കുടുംബത്തിനുള്ളില്‍ തന്നെയോ നിനച്ചിരിക്കാത്ത നേരത്തുണ്ടായൊരു ദുരനുഭവത്തിന്റെ കറുത്ത ഓര്‍മ്മകള്‍ പേറുന്നവളാകും ഒട്ടുമിക്ക സ്ത്രീകളും. ഇതിൽത്തന്നെ ചിലര്‍ പ്രതികരിക്കുന്നു, ചിലര്‍ നിശബ്ദതയില്‍ അഭയം പ്രാപിക്കുന്നു, ചിലര്‍ ഒന്നിനുമാകാതെ പാതിവഴിയില്‍ തളര്‍ന്നുപോകുന്നു. ഹോളിവുഡ് താരം അലൈസ മിലാനോ തുടങ്ങിവെച്ച 'മീ ടു' ഹാഷ് ടാഗ് സമൂഹത്തിലെ പല വിഗ്രഹങ്ങളേയും തകർക്കുന്ന ശക്തമായ ഒരു സ്ഫോടനം തന്നെയാണ് സൃഷ്ടിച്ചത്.
മീ റ്റൂ ഹാഷ് ടാഗ് ക്യാമ്പയിന്‍ വൈറലായതോടെ നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചു കൊണ്ട് രംഗത്ത് വരുന്നത്. അതില്‍ പ്രശസ്തിയുടെ ഉന്നതിയില്‍ നില്‍ക്കുന്ന സ്ത്രീരത്നങ്ങള്‍ മുതല്‍ സാധാരണക്കാരായ പെണ്‍കുട്ടികള്‍ വരെയുണ്ട്. സ്ത്രീകള്‍, അവര്‍ നേരിട്ടിരിക്കുന്ന അതിക്രമങ്ങള്‍ പങ്കുവെയ്ക്കാന്‍.
മന്ത്രിമാർ മുതൽ മാധ്യമപ്രവർത്തകർ വരെ സമൂഹത്തിലെ മാന്യരെന്ന് കരുതുന്ന പലരുടേയും മറച്ചുവെക്കപ്പെട്ട വൈകൃതങ്ങളുടെ പിന്നാമ്പുറങ്ങളെ ഇന്നലെകളെ എല്ലാം സമൂഹത്തിനു മുമ്പിലേക്ക് ഒന്നൊന്നായി എത്തിച്ചുകൊണ്ടിരിക്കുന്നു. എങ്കിലും ഇനിയും പലരും വെളിപ്പെടുത്തലുകളുമായി മുന്നോട്ട് വരാതെ മറഞ്ഞിരിക്കുന്നുണ്ട് എന്നതാണ് സത്യം.
സൂര്യനെല്ലിക്കേസിൽ ഇരയ്ക്ക് നീതികിട്ടാതെ പതിറ്റാണ്ടുകളോളം അവർ കോടതി വരാന്തകളിൽ അലയേണ്ടിവന്ന അവസ്ഥ കാണുന്ന പലർക്കും താൻ പീഡിപ്പിക്കപ്പെട്ടു എന്ന് വിളിച്ചു പറയുവാനുള്ള കരുത്ത് ഇന്നലെകളിൽ ഉണ്ടായില്ല. എന്നാൽ ഇന്ന് അത്തരം ഒരു അവസ്ഥയിലേക്ക് സമൂഹം മാറിക്കൊണ്ടിരിക്കുന്നു എന്നും തനിക്കൊപ്പം നിൽക്കാൽ ചിലരെങ്കിലും ഉണ്ടാകും എന്ന ബോധ്യവുമാണ് പലർക്കും ധൈര്യം പകരുന്നത്.
അതിക്രൂരമായി മാനഭംഗപ്പെടുത്താൻ കാത്തുനിന്നവരോട് ഒരു സ്ത്രീ ചെയ്യുന്ന പ്രതികാരത്തിന്റെ കഥയാണ് സന്ദീപ് ശശികുമാർ എന്ന മാധ്യമ പ്രവർത്തകൻ തന്റെ 'മീ ടൂ' എന്ന ഹ്രസ്വചിത്രത്തിലൂടെ പങ്കുവയ്ക്കുന്നത്. മദ്യം സിരകളിൽ ലഹരി നിറയ്ക്കുമ്പോൾ നൈമിഷിക സുഖത്തിനായി സഹജീവിയെ ക്രൂരമായി ഉപദ്രവിച്ചു കൊല്ലാൻ പോലും മടിക്കാത്ത കഥാപാത്രങ്ങളുണ്ട് ഈ കൊച്ചു ചിത്രത്തിൽ.
വളർന്നു വരുന്ന ഒരു അഭിനേത്രിയാണ് സജിത സന്ദീപ്. അവർ ഇതിലെ കുടുമ്പിനിയുടെ വേഷം അതിമനോഹരമായി നിർവ്വഹിച്ചിരിക്കുന്നു. #മീറ്റൂ മുന്നോട്ട് വെക്കുന്നത് പീഡനം അനുഭവിക്കുന്ന സ്തീകൾക്ക് നൽകുന്ന ഊർജ്ജം വലുതാണ്.
ഭാര്യ സഹോദരി അമ്മ ഇവർ “പിഴക്കപ്പെട്ടു“ എന്നത് നാണക്കേടായി കരുതി മിണ്ടാതിരിക്കുന്നവർക്ക് കൂടെ വേണ്ടിയാണ് ഈ കൊച്ചു ചിത്രം സംസാരിക്കുന്നത്. അപമാനിതയായി മാനസികമായും ശാരീരികമായും തകർക്കപ്പെട്ട് “പിഴ“ എന്ന അപമാനവും “ഇര“യെന്ന അപരത്വവും പേറി ജീവിക്കേണ്ടവളല്ല എന്ന് ചിത്രം ശക്തമായി പറയുന്നു.
ലൈംഗികാധിക്രമത്തിനു വിധേയരാക്കപ്പെടുന്ന ഓരോ സ്ത്രീക്കും ധൈര്യപൂർവ്വം തുറന്നു പറയാവുന്ന കുറ്റവാളിയാണ് ശിക്ഷിക്കപ്പെടേണ്ടത് മറിച്ച് കുറ്റകൃത്യത്തിനു വിധേയരായവരല്ല എന്ന് സമൂഹം തിരിച്ചറിവുണ്ടാകുന്ന കാലത്തെ നിർമ്മിക്കുന്നവർക്ക് ഈ ചിത്രം വലിയ ഒരു കൈതാങ്ങാണ്.
ഹ്രസ്വ ചിത്രത്തിലെ ഓരോ താരങ്ങളും അവരവരുടെ അഭിനയം മികച്ചതാക്കി. സജിത സന്ദീപ്, അരുൺ സോൾ, ഷാജി എ ജോൺ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ആൻ പ്രഭാത് ഛായാഗ്രഹണം ചെയ്ത ചിത്രത്തിന്റെ കഥയും തിരക്കഥയും സുനിൽ തൃശൂർ ആണ് നിർവ്വഹിച്ചത്.
https://www.facebook.com/Malayalivartha























